കൊച്ചി . നാല് പേരുടെ മരണത്തിനിടയാക്കിയ കുസാറ്റിലെ സംഗീത സായാഹ്നം നടത്തിയത് സംസ്ഥാന സർക്കാരിന്റെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ കാറ്റിൽ പറത്തി. സംഭവത്തിൽ കുസാറ്റ് വൈസ് ചാൻസിലർ ഉൾപ്പടെ ഉള്ള യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുത വീഴ്ച. ക്യാംപസുകളിൽ പുറത്തുനിന്നുള്ളവരുടെ സംഗീത പരിപാടികൾ നടത്താൻ അനുവദിക്കരുതെന്ന് സർക്കാരും ഹൈക്കോടതിയും 2015ൽ ഉത്തരവിറക്കിയിരുന്നതാണ്.
സംഗീത പരിപാടികൾ നടത്താൻ അനുവദിക്കരുതെന്ന സർക്കാരിന്റെ സർക്കുലർ കടലാസിൽ ഒതുക്കാൻ പാടില്ലെന്നും എല്ലാ ക്യാംപസുകളിലും കർശനമായി ഇത് നടപ്പാക്കണമെന്നും ഹൈക്കോടതി നിർദേശം നല്കിയിരുന്നതുമാണ്. ഇക്കാര്യത്തിൽ കുസാറ്റ് അധികൃതർ കർശന നിലപാടിൽ ഉറച്ച് നിന്നിരുന്നെങ്കിൽ ശനിയാഴ്ച വൈകിട്ടുണ്ടായ ദുരന്തം ഉണ്ടാവില്ല എന്നതാണ് സത്യം.
സംഗീത സായാഹ്നങ്ങൾ, ഡിജെ പാർട്ടികൾ, പ്രഫഷനൽ ട്രൂപ്പുകൾക്ക് പണം നൽകിയുള്ള പരിപാടികൾ എന്നിവ ക്യാംപസുകളിൽ പാടില്ലെന്നാണു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 2015ലെ സിർക്യൂലറിൽ പറഞ്ഞിരുന്നത്. ടെക്നിക്കൽ ഫെസ്റ്റിവൽ പോലുള്ള പരിപാടികളിൽ സാങ്കേതികകാര്യങ്ങൾ മാത്രമായി പരിമിതപ്പെടുത്തണമെന്ന നിർദേശവും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശത്തിൽ വ്യക്തമായി പറഞ്ഞിരുന്നു. ക്യാംപസുകളിൽ രാത്രി 9നു ശേഷം നടക്കുന്ന പരിപാടികൾ അക്കാലത്ത് ഹൈക്കോടതിയും പൂർണമായും നിരോധിച്ചിരുന്നു.
ഓണാഘോഷ പരിപാടിക്കിടെ തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ സംഘടിപ്പിച്ച വാഹനറാലിക്കിടെ ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം ഹൈക്കോടതിയുടെ മുന്നിലെത്തുമ്പോഴാണ് ഉത്തരവ് ഉണ്ടാവുന്നത്. അച്ചടക്കനടപടിയുടെ ഭാഗമായി പുറത്താക്കിയ വിദ്യാർഥികളായിരുന്നു അന്ന് ഹർജിക്കാർ. വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നതിൽ പിന്നെ ക്യാംപസുകളിലെ പരിപാടികൾക്ക് മാർഗരേഖ ഉണ്ടാക്കി സർക്കാർ സർക്കുലർ ഇറക്കുകയായിരുന്നു.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ ശനിയാഴ്ച നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ടു മൂന്നു വിദ്യാർഥികള്‍ ഉൾപ്പെടെ നാലു പേരാണ് മരണപ്പെട്ടത്. നിരവധി പേർക്കാണ് സംഭവത്തിൽ പരിക്കേൽക്കുന്നത്. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്ക് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കയറാനെത്തിയവരാണു തിക്കിലും തിരക്കിലും പെട്ട് ചവിട്ടുകളേറ്റു മരണപ്പെടുന്നത്.
സംഭവം സംബന്ധിച്ച് പോലീസ് എടുത്ത കേസുപോലും കുസാറ്റ് അധികൃതരെ സഹായിക്കുന്ന തരത്തിലാണ്. സർക്കാർ ഉത്തരവുകളും ഹൈക്കോടതിയുടെ ഉത്തരവുകളും നില നിൽക്കുമ്പോൾ കുസാറ്റ്ൽ ഇത്തരം ഒരു പരിപാടി നടത്തിയതിനു വൈസ് ചാൻസിലർ ഉൾപ്പടെ കുറ്റക്കാർ തന്നെയാണ്. പച്ചയായ നിയമ ലംഘനമാണ് നടന്നിരിക്കുന്നതിനാൽ ക്രിമിനൽ കുറ്റം ചുമത്തി കേസ് എടുക്കേണ്ടത് അവരുടെ പേരിലാണ്.