റോബിൻ ബസിനെ സർവ്വീസ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിൽ സംസ്ഥാന സർക്കാർ. ഈ ബസിലെ ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കും. ഇതോടെ ബസ് ഓടിക്കാനും ആളില്ലാ അവസ്ഥ വരും. തുടർച്ചയായ നിയമലംഘനത്തിന് ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. അധികൃതർ അറിയിച്ചു.
അഖിലേന്ത്യ പെർമിറ്റുള്ള റോബിൻ ബസ് കേരള മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തത് അതിന്റെ ഭാഗമാണ്. തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് ഈ ഇടപെടൽ. പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് നടത്തിയ ബസ് പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.യാണ് പിടിച്ചെടുത്തത്. സർക്കാർ നിർദ്ദേശവും ഇതിന് പിന്നിലുണ്ട്. ഹൈക്കോടതി നിർദ്ദേശപ്ര കാരമുള്ള പിഴ അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി നിയമ നടപടികളും തുടരും. പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ആർ.ടി.ഒ. ഹർജിയും ഫയൽ ചെയ്തതും ഇതിന്റെ ഭാഗമാണ്.
വ്യാഴാഴ്ച രാത്രി 12.45-ന് പത്തനംതിട്ട നഗരത്തിനടുത്ത് മേലെവെട്ടിപ്പുറത്തുവച്ചാണ് ബസ് പിടിച്ചെടുത്തത്. വിവിധ ദിവസങ്ങളിൽ നൽകിയ നോട്ടീസുകളിൽ 32500 രൂപ റോബിൻ ബസിന്റെ ഉടമ അടയ്ക്കാനുണ്ട്. കഴിഞ്ഞദിവസം നൽകിയ നോട്ടീസ് പ്രകാരം 15,000 രൂപ മാത്രമേ അടച്ചിട്ടുള്ളൂവെന്ന് ആർ ടി ഒ പറയുന്നു. തുടർച്ചയായ നിയമ ലംഘനമാണ് ചർച്ചയാക്കുന്നത്.
ബസിന് അഖിലേന്ത്യാ പെർമിറ്റ് നൽകിയ തിരുവനന്തപുരത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിയും ബസ് രജിസ്റ്റർചെയ്ത കോഴിക്കോട് ആർ.ടി.ഒ.യുമാണ് പെർമിറ്റും ലൈസൻസും റദ്ദാക്കേണ്ടത്. ഇതിനായി പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. റിപ്പോർട്ട് അയച്ചു. ഇത് അംഗീകരിച്ച് നടപടിയുണ്ടാകും. ഇത് ബസ് ഉടമയെ അറിയിക്കും. ഇതിന് ശേഷം ബസ് ഓടിക്കുക അസാധ്യമാകും. അതുകൊണ്ട് തന്നെ വലിയ നിയമപോരാട്ടം ഈ വിഷയത്തിലുണ്ടാകും.
യാത്രക്കാരെ വഴിയിലിറക്കിവിട്ട് ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിർദ്ദേശമുണ്ട്. യാത്ര തുടങ്ങുന്നതിനുമുമ്പോ യാത്ര അവസാനിച്ച ശേഷമോ ആയിരിക്കണം നടപടി. വ്യാഴാഴ്ച രാത്രി കോയമ്പത്തൂ രിൽനിന്ന് വന്ന ബസ് പത്തനംതിട്ടയിൽ യാത്രക്കാരെയെല്ലാം ഇറക്കിയശേഷമാണ് പിടിച്ചെടുത്തത്. ഏതായാലും നിയമ പോരാട്ടമാണ് റോബൻ ബസ് ഉടമയുടെ തീരുമാനം. കോടതി നിലപാട് നിർണ്ണായകമാകും.
റോബിൻ ബസും കേരള മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള യുദ്ധം തുടരുമെന്നാണ് സൂചന. അതേസമയം ബസ് പിടിച്ചെടുക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ ലംഘനമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയതെന്നാണ് റോബിൻ ബസ് ഉടമ ബേബി ഗിരീഷ് ആരോപിക്കുന്നത്. മാത്രമല്ല, മോട്ടോർ വാഹന വകുപ്പിനെയും സർക്കാറിനെയും വെല്ലുവിളിച്ച് പത്തനംതിട്ട – പമ്പ റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബേബി ഗിരീഷ്. ഈ സാഹചര്യത്തിലാണ് ബസ് പടിച്ചെടുത്തത്.
കോൺട്രാക്റ്റ് കാരിയേജ് പെർമിറ്റുള്ള വാഹനം സ്റ്റേജ് കാരിയറായി സർവീസ് നടത്തുന്നതാണ് പ്രശ്നത്തിന്റെ മർമം. സ്റ്റേജ് കാരിയേജ് പെർമിറ്റുള്ള വാഹനങ്ങൾക്ക് ബോർഡ് വെച്ച്, സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റി ഗതാഗതം നടത്താമെങ്കിലും കോൺട്രാക്ട് കാരിയേജ് പെർമിറ്റുള്ള ബസുകൾക്ക് അതിന് അനുമതിയില്ല. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ചട്ടം 85(9) പ്രകാരം കോൺട്രാക്റ്റ് കാരിയേജ് വാഹനങ്ങൾക്ക് റൂട്ട് ബസായി ഓടാൻ പാടില്ലെന്ന് സർക്കാർ പറയുന്നു. ഒരു പ്രത്യേക പോയിന്റിൽ നിന്ന് ആളുകളെ കയറ്റി മറ്റൊരു നിശ്ചിത പോയിന്റിൽ ആളുകളെ ഇറക്കാനേ അവർക്ക് അനുമതിയുള്ളൂ.
സ്റ്റേജ് കാരിയേജിന് താത്കാലികമായി സ്‌പെഷ്യൽ കോൺട്രാക്റ്റ് കാരിയേജ് പെർമിറ്റ് ലഭിക്കാൻ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ കോൺട്രാക്റ്റ് കാരിയേജുകൾക്ക് താത്കാലികമായിപ്പോലും സ്റ്റേജ് കാരിയേജ് പെർമിറ്റ് നൽകാൻ അനുവാദമില്ല. കോൺട്രാക്റ്റ് കാരിയേജ് പെർമിറ്റാണ് റോബിൻ ബസിനുള്ളത്. അവർ ചട്ടം ലംഘിച്ച് സ്റ്റേജ് കാരിയറായി സർവീസ് നടത്തുകയാണെന്ന് സർക്കാർ പറയുന്നു. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക, ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തിൽ 2023 മെയ് ഒന്നിന് കേന്ദ്ര സർക്കാർ 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 82 മുതൽ 85 എ വരെയുള്ള നിബന്ധനകൾ ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങൾക്ക് ബാധകമല്ല. ഇതുപ്രകാരം നിലവിൽ കോൺട്രാക്ട് കാരിയേജ് ആയ ബസുകൾക്ക് ബോർഡ് വെച്ച്, സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റി സ്റ്റേജ് കാരിയേജ് പോലെ ഓടിക്കാമെന്നാണ് റോബിൻ ബസ് ഉടമ അവകാശപ്പെടുന്നത്. അതേസമയം കേരളമടക്കം പല സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ ഈ ഭേദഗതി അപ്പടി അംഗീകരിക്കുന്നില്ല. ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ സ്വകാര്യ ഓപറേറ്റർമാർക്ക് തിരഞ്ഞെടുത്ത റൂട്ടുകളിൽ സ്റ്റേജ് കാരിയേജ് പെർമിറ്റുകൾ അനുവദിക്കുന്ന സമ്പ്രദായമാണ് സംസ്ഥാനങ്ങൾ പിന്തുടരുന്നത്.