മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് വ്യക്തമായി. യൂത്ത് കോൺഗ്രസുകാരെ സിപിഎമ്മുകാർ രക്ഷിച്ചെന്ന് പറഞ്ഞതും കുട്ടികളെ കൊണ്ട് ജയ് വിളിപ്പിച്ചത് വെയിലത്ത് നിർത്തിയില്ല എന്ന് പറഞ്ഞതുമൊക്കെ പച്ചക്കള്ളം. ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായ സംഭവങ്ങളാണ് ഇതെല്ലാം. ഇപ്പോൾ രാത്രിയുടെ മറവിൽ വർക്ക് ഷോപ്പിൽ എത്തിച്ച് അതീവ രഹസ്യമായി നവകേരള ബസിന്റെ ചില്ലു മാറ്റിയിരിക്കുകയാണ് മിസ്റ്റർ മുഖ്യമന്ത്രി.
യൂത്ത് കോൺഗ്രസുകാരെ സിപിഎമ്മുകാർ രക്ഷിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. താൻ കണ്ടതാണ് പറഞ്ഞത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതിനിടെ മന്ത്രിസഭയുടെ നവകേരള യാത്രയ്ക്ക് വേണ്ടി 1.05 കോടി രൂപ മുടക്കി പണിതിറക്കിയ ബസിന്റെ ചില്ലാണ് മാറ്റിയത്. മുഖ്യമന്ത്രിക്ക് പുറത്തെ കാഴ്ചകളും പുറത്തുള്ളവർക്ക് മുഖ്യമന്ത്രിയെയും കൂടുതൽ വ്യക്തമായി കാണുന്നതിനു വേണ്ടിയാണ് ചില്ലുകൾ മാറ്റിയത് എന്നാണ് സൂചന. അതായത് ആ ചില്ലുകളിലൂടെ പുറത്തെ കാഴ്ചകൾ നന്നായി കാണാൻ കഴിയില്ലായിരുന്നുവെന്ന ധ്വനി വരുത്തുന്നതാണ് ചില്ലുകളുടെ മാറ്റം.
ഇനി മുഖ്യമന്ത്രിക്ക് പുറം കാഴ്ചകൾ നന്നായി കാണാം. സ്‌കൂൾ കുട്ടികളെ വെയിലത്ത് നിർത്തിയതും വലിയ ചർച്ചയായിരുന്നു. എന്നാൽ കുട്ടികൾ ആവേശത്തോടെ വരുന്നതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കുട്ടികളെ നിർബന്ധിച്ച് പൊരി വെയിലത്ത് നിർത്തി മുഖ്യമന്ത്രിക്ക് ജയ് വിളിപ്പിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിനൊപ്പമാണ് ‘രക്ഷാപ്രവർത്തനം’ വാർത്തകളിൽ എത്തിയത്. ഈ സാഹചര്യത്തിലാണോ പുറം കാഴ്ചകൾ വ്യക്തമായി കാണാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന വസ്തുത ബന്ധപ്പെട്ടവർ തിരിച്ചറിഞ്ഞത് എന്ന് വ്യക്തമാല്ല. ഏതായാലും ഇനി ബസിൽ ഇരുന്നു പുറം കാഴ്ച വസ്തു നിഷ്ഠമായി മുഖ്യമന്ത്രിക്ക് കാണാനും, തിരിച്ചറിയാനും കഴിയും.
വടകരയിലെ നവകേരള സദസ്സിനു ശേഷം കോഴിക്കോട്ട് നടക്കാവ് വർക്ക് ഷോപ്പിൽ എത്തിച്ചായിരുന്നു ചില്ലു മാറ്റം. വിവരം പുറത്തുപോകാ തിരിക്കാൻ രാത്രി 10നു ശേഷം ഭരണപക്ഷ യൂണിയനിൽ ഉള്ളവരെ മാത്രമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചു കൊണ്ടായിരുന്നു ഇത്. രാത്രി 10നു ശേഷം 6 വണ്ടി പൊലീസ് അകമ്പടിയോടെയാണ് ബസ് നടക്കാവിൽ എത്തിച്ചത്. അതീവ രഹസ്യമായാണ് ചില്ലു മാറ്റിയത്. എസിയും സർവ്വീസ് ചെയ്തു. സാധാരണ കമ്പനി സർവ്വീസ് ഉള്ളപ്പോഴാണ് ഈ രഹസ്യ പണി. വിവരം പുറത്തു പോകാതിരിക്കാൻ വേണ്ടി ഭരണപക്ഷ യൂണിയനിൽ ഉള്ളവരെ മാത്രമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചുള്ളൂ. ആവശ്യമായ ചില്ലും മറ്റ് സാമഗ്രികളും വൈകിട്ടോടെ തന്നെ വർക്ക് ഷോപ്പിൽ എത്തിച്ചിരുന്നു. ബംഗളൂരുവിൽ നിന്ന് ബസ് നിർമ്മിച്ച സ്ഥാപനത്തിന്റെ ജീവനക്കാരും കോഴിക്കോട്ട് എത്തി.
നവകേരള സദസ്സിനുവേണ്ടി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള പ്രത്യേക ബസിനുള്ള ഫണ്ട് അനുവദിച്ചത് മുതൽ ബസ് വിവാദത്തിലാണ്. ആഡംബര സൗകര്യങ്ങളുള്ള ബസിനായി ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് ഫണ്ട് അനുവദിച്ചത്. ട്രഷറി നിയന്ത്രണം മറികടന്നാണ് ധനവകുപ്പ് പണം അനുവദിച്ചത്. ബെൻസ് കമ്പനിയുടെ 25 പേർക്ക് സഞ്ചരിക്കാനാകുന്ന ബസ്സാണ് വാങ്ങിയത്.
സെപ്റ്റംബർ 22-നാണ് കെ.സ്വിഫ്റ്റിന്റെ പേരിൽ 1,05,20,000 രൂപ ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ കത്ത് നൽകിയത്. നവകേരളാ സദസിന് തൊട്ടു മുമ്പാണ് ബസ് കേരളത്തിലെത്തിയത്.
കുട്ടികളെ പൊരിവെയിലത്ത് നിർത്തിയത് സംബന്ധിച്ച കേന്ദ്ര ബാലാവകാശ കമ്മീഷൻ കേസ് എടുത്തിട്ടുണ്ട്. മാത്രമല്ല എം എസ് എഫും ബാലാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. പിണറായി പറഞ്ഞത് അല്പം കടന്ന കൈ ആണെന്ന സംസാരം എന്തായാലും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയർന്നത് കൊണ്ടാണ് രാത്രിയുടെ മറവിൽ ചില്ലു മാറ്റിയത്. സത്യത്തിൽ ബസിൽ ഇരുന്നുകൊണ്ട് കൃത്യമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല എന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ചില്ലു മാറ്റലിലൂടെ. കുട്ടികൾ പൊരിവെയിലത്തല്ല നിന്നിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏറെ വിവാദം ഉയർത്തിയിരുന്നു. പൊതുജനം ഒന്നടങ്കം പിണറായിക്കെതിരെ തിരിയുകയും ചെയ്തിരുന്നു.
ഡി വൈ എഫ് ഐ ഗുണ്ടകളാണ് യൂത്ത് കോൺഗ്രെസ്സുകാരെ തല്ലിച്ചതച്ചത് എന്ന് വീഡിയോ കണ്ട എല്ലാവർക്കും വ്യക്തമായി മനസിലാകും എന്നിരിക്കെ അവരെ രക്ഷിക്കുകയായിരുന്നു എന്ന് പറഞ്ഞതും ഏറെ പരിഹാസ്യമായി എന്ന് പാർട്ടിക്കുള്ളിൽ തന്നെ സംസാരമുണ്ടായി. എന്നാൽ പിണറായിയോട് ഇത് നേരിട്ട് പറയാൻ ആർക്കും ധൈര്യം പോരായിരുന്നു എന്നതാണ് സത്യം. പക്ഷെ ഇനി പോകുന്നിടത്ത് ഇത്തരത്തിൽ എന്തെങ്കിലും പരാമർശം നടത്തിയാൽ നവകേരള സദസിൽ അടിപൊട്ടും എന്ന് മനസിലായതോടെ മന്ത്രിമാർ തന്ത്രപരമായി ഇടപെട്ടാണ് പിണറായിയെ കൊണ്ട് ബസിന്റെ ചില്ലുമാറ്റാൻ സമ്മതിപ്പിച്ചത് എന്നാണ് വിവരം.
അതേ സമയം കോഴിക്കോട് ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിനമായ ശനിയാഴ്ച അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കും. കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നടക്കുക. വൈകീട്ട് ആറു മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത പരിപാടിയോടെ ശനിയാഴ്ചത്തെ നവകേരള സദസ്സിന് സമാപനമാകും. വെള്ളിയാഴ്ചയാണ് കോഴിക്കോട് ജില്ലയിൽ നവകേരള സദസ്സ് പര്യടനം തുടങ്ങിയത്.
വടകരയിലെ പ്രഭാതയോഗമായിരുന്നു ആദ്യ പരിപാടി. രാവിലെ 9 മണിക്ക് വടകര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിൽനിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിച്ചു. മുൻ എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരും പ്രഭാതയോഗത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തു. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ മൂന്നു ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. ആദ്യദിനമായ ശനിയാഴ്ച നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി, വടകര മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തി.
സമ്പൂർണ്ണ വീഡിയോ സ്റ്റോറി ലിങ്ക് – https://www.youtube.com/watch?v=rOOtkhgO7d8