ഗാസയില്‍ യുദ്ധം തീരില്ല. യാതൊരു ഒത്തു തീർപ്പും ഇത് സംബന്ധിച്ച് ഇല്ലെന്ന് ആണ് അറിയാൻ കഴിയുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്ന് പുതിയ പടക്കോപ്പുകള്‍ വാങ്ങാന്‍ ധാരണയായിരിക്കുന്നു. ഇസ്രായേല്‍ ഈ രാജ്യങ്ങള്‍ക്ക് മുന്‍പ് കൈമാറിയ സാങ്കേതിക സംവിധാനത്തില്‍ നിര്‍മിച്ച പുതിയ പടക്കോപ്പുകളും വെടിക്കോപ്പുകളുമാണ് ഇസ്രായേലിന് ഉടനെ വന്നുചേരുന്നത്.
നാലു ദിവസത്തേക്ക് ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധം നിറുത്താന്‍ ധാരണയായെന്നും ഇരുരാജ്യങ്ങളും തടവുകാരെ കൈമാറുമെന്നുമൊക്കെയായിരുന്നു കഥകള്‍. ഇത്തരത്തില്‍ യാതൊരു അന്തിമ കരാറും ഒപ്പിടീലും നടന്നിട്ടില്ലെന്നും നാലു ദിവസത്തേക്ക ഗാസയില്‍ താല്‍ക്കാലികമായ ഒരു ശാന്തതയ്ക്ക് ധാരണവന്നുവെന്നു മാത്രം.
ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച അനുസരിച്ചുള്ള വെടിനിറുത്തല്‍ താല്‍ക്കാലികമാണെന്നും ഗാസ ഇനിയൊരിക്കല്‍പോലും വിട്ടുകൊടുക്കില്ലെന്നും നെതന്യാഹു ആവര്‍ത്തിച്ചു പ്രസ്താവിച്ചിരിക്കുന്നു. അയ്യായിരം കുഞ്ഞുങ്ങളെ ഉള്‍പ്പെടെ പന്തീരായിരം പലസ്തീനികളെ കൊന്നൊടുക്കിയെങ്കിലും പ്രതീക്ഷിക്കുന്ന യുദ്ധവിജയം ലഭിച്ചില്ലെന്നാണ് നെതന്യാഹു പരസ്യമായി പറയുന്നത്.
ഗാസയിലെ തുരങ്കങ്ങള്‍ പൂര്‍ണമായി തകര്‍ക്കുക, അതിനുള്ളില്‍ തമ്പടിച്ചിരിക്കുന്ന ഹമാസുകളെ കൊന്നൊടുക്കുക എന്നതു മാത്രമാണ് നെതന്യാഹുവിന്റെ അന്തിമലക്ഷ്യം. നാല്‍പതിനായിരം ഹമാസ് തീവ്രവാദികളില്‍ നാലായിരം പേരെ മാത്രമേ ഉന്‍മൂലനം ചെയ്യാനായിട്ടുള്ളുവെന്നും ഹമാസ് കൂട്ടക്കൊലയോട് പക പോക്കാതെ പിന്നോട്ടുപോകില്ലെന്നും നെതന്യാഹു പറയുന്നു.
വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതായി നെതന്യാഹു അറിയിച്ചെങ്കിലും കരാര്‍ താല്‍ക്കാലികം മാത്രമാണ്. കരാര്‍ പ്രകാരം ആദ്യഘട്ടത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം തങ്ങളുടെ ജയിലുകളിലുള്ള 150 പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേലും മോചിപ്പിക്കും. എന്നാല്‍ ഗാസയിലേക്ക് ഇനിയൊരു പലസ്തീനിയും മടങ്ങിച്ചെല്ലാന്‍ ഇസ്രായേല്‍ അനുവദിക്കില്ല.
ഇതോടകം പലായനം ചെയ്ത രണ്ടു ലക്ഷം പലസ്തീനികളില്‍ ഒരാള്‍പോലും ഇനി മടങ്ങിച്ചെല്ലുമെന്ന പ്രതീക്ഷയും വേണ്ട. ഹാസയിലെ കെട്ടിടസമുച്ചയങ്ങളില്‍ 45 ശതമാനവും ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തിരിക്കുന്നു. അടുത്ത മൂന്നു വര്‍ഷം കഠിനശ്രമം നടത്തിയാല്‍പോലും ഈ കെട്ടിടങ്ങളുടെ നാശാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനാവില്ല. മാത്രവുമല്ല വെള്ളവും വൈദ്യുതിയുമൊന്നും അവിടെ ഇനി ഉണ്ടാവുകയുമില്ല.
ബന്ദികളെ മോചിപ്പിക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ നടപ്പാകാതെ വന്നാല്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്നും പിന്‍വാങ്ങുമെന്നും യുദ്ധം പുനരാരംഭിക്കുമെന്നും നെതന്യാഹു വെള്ളിയാഴ്ച രാവിലെയും ആവര്‍ത്തിച്ചിട്ടുണ്ട്. ഗാസയില്‍ നിന്നും ഇസ്രയേലിന് ഭീഷണി ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുക, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നീ ഇസ്രയേല്‍ നിലപാടില്‍ മാറ്റമില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടെങ്കിലും യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വാക്കുകളില്‍ തെളിയുന്നത് ഏതു നിമിഷവും യുദ്ധം പുനരാരംഭിക്കുമെന്നു തന്നെയാണ്. 46 ദിവസത്തെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ദിവസങ്ങളുടെ വിരാമമുണ്ടായാല്‍പ്പോലും 38 അംഗ ഇസ്രായേല്‍ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ വെടിനിര്‍ത്തല്‍ കരാറിനെ എതിര്‍ത്തു എന്നതാണ് ഏറ്റവും പ്രസക്തമായത്.
നാലുദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് സമ്മതമറിയിച്ചെങ്കിലും നിരവധി ആവശ്യങ്ങള്‍ ഇസ്രായേല്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഒക്‌ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിനിടെ ഇസ്രായേലില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ട് പോയ എല്ലാവരെയും മോചിപ്പിക്കണമെന്നാണ് അതിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. അക്കാര്യത്തില്‍ ഹമാസ് വ്യക്തമായ നിലപാട് പറഞ്ഞിട്ടില്ല. ആദ്യ ഘട്ടത്തില്‍ നാലുദിവസം കൊണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 50 ബന്ദികളെ മോചിപ്പിക്കും.
ബന്ദികളെ ഹമാസ് റെഡ് ക്രോസിലേക്ക് മാറ്റുകയും തുടര്‍ന്ന് അവരെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് സൈനികര്‍ക്ക് കൈമാറുകയു മായിരിക്കും. ബന്ദികളെ പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ഇസ്രായേല്‍ പൗരന്മാരായ 150 ബന്ദികളാണ് ഹമാസിന്റെ പിടിയിലുള്ളത്. ബന്ധികളില്‍ ഒരാളെയെങ്കിലും ഹമാസുകള്‍ ശാരീരികമോ മാനസികമോ ആയി പീഢിപ്പിച്ചതായി കണ്ടെത്തിയാല്‍ അതിതീവ്രമായ പോരാട്ടത്തിലേക്ക് ഇസ്രായേല്‍ വീണ്ടും ഇറങ്ങിത്തിരിക്കും.
കരാര്‍ അനുസരിച്ച് ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും ഇസ്രായേലും മോചിപ്പിക്കും. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമായുള്ളവരെയാണ് മോചിപ്പിക്കുകയെങ്കിലും എത്രപേരെ മോചിപ്പിക്കുമെന്ന് ഇസ്രായേല്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന 150 പലസ്തീന്‍ പൗരന്മാരെ ഇസ്രായേല്‍ മോചിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍.
അതേ സമയം ഗാസയിലേക്ക് ഇന്ധനവും ഇസ്ലാമിക രാജ്യങ്ങളുടെ സഹായവും അനുവദിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചു. എല്ലാ ബന്ദികളെയും രാജ്യത്ത് തിരിച്ചെത്തിക്കാനും ഹമാസിനെ സമ്പൂര്‍ണമായി ഉന്‍ മൂലനം ചെയ്യാനും പോരാട്ടം തുടരുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കുന്നുണ്ട്. ഗാസയില്‍ നിന്ന് ഇനി യാതൊരു ഭീഷണിയും ഉയരുന്നില്ലെന്ന് ഉറപ്പാക്കാനും ഇസ്രായേല്‍ സര്‍ക്കാരും സൈന്യവും സുരക്ഷാ സംവിധാനവും തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവന വ്യക്തമാക്കുന്നു.
അതേസമയം, യുദ്ധം തുടരുമ്പോഴും ഹമാസ് ബന്ധിയാക്കിയിരിക്കുന്ന സ്വന്തം പൗരന്മാരെ മോചിപ്പിക്കാന്‍ സാധിക്കാത്തതില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ എതിര്‍പ്പ് ശക്തമാണ്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് നീങ്ങാന്‍ ഇസ്രായേലിനെ പ്രരിപ്പിച്ചത്.
ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഒരു ധാരണയും ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് വെള്ളിയാഴ്ച പ്രസ്താവിച്ചിരിക്കുന്നു. അതിനാല്‍ ഇസ്രായേല്‍ – ഹമാസ് യുദ്ധം അവസാനിച്ചുവെന്ന് ലോകം കരുതേണ്ടതില്ല. കൂടുതല്‍ മാരകമായ ആയുധങ്ങളും യുദ്ധതന്ത്രങ്ങളുമായി ഇസ്രായേല്‍ കോപ്പുകൂട്ടുകയാണ്. ഹമാസ് തീവ്രവാദികളില്‍ ഒരാള്‍പോലും ബാക്കിയുണ്ടാവില്ലെന്ന് നെതന്യാഹു പൊതുപ്രസ്താവന നടത്തിയിട്ട് പത്തുദിവസമേ ആകുന്നുള്ളു.