ഗാസ . ഹമാസിന്റെ പിടിയിലായി 49 ദിവസം തടവിൽ കഴിഞ്ഞിരുന്ന 25 ബന്ദികൾക്ക് ഒടുവിൽ മോചനം. സുരക്ഷാ വകുപ്പും വിദേശകാര്യ മന്ത്രാലയവും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 12 തായ് ബന്ദികൾ ഉൾപ്പെടെ 25 പേരെയാണ് ഹമാസ് വിട്ടയച്ചത്. 13 ഇസ്രയേലി പൗരന്മാരെയും തായ്‌ലന്‍ഡില്‍നിന്നുള്ള 12 പേരെയും മോചിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തായ് പൗരന്മാരെ മോചിപ്പിച്ച വിവരം തായ്‌ലന്‍ഡ് പ്രധാനമന്ത്രി അറിയിച്ചു. 12 പൗരന്മാരെ വിട്ടയച്ചതായി സുരക്ഷാ വകുപ്പും ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചതായി തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രേതാ തവിസിൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഇവരുടെ പേരും വിശദാംശങ്ങളും വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിന്‍റെ മധ്യസ്ഥതയിലുണ്ടായ നാലു ദിവസത്തെ വെടിനിര്‍ത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ഇസ്രയേലി പൗരന്മാരെ വെള്ളിയാഴ്ച വൈകിട്ടോടെ കൈമാറിയത്. തായ്‌ലന്‍ഡിൽനിന്നുള്ളവരെ മോചിപ്പിക്കുന്നത് കരാറിന്‍റെ ഭാഗമല്ല. ഈജിപ്ത് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് തായ് പൗരന്മാരുടെ മോചനമെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ.
റഫാ അതിര്‍ത്തിയില്‍ ബന്ദികളെ റെഡ്‌ക്രോസ് ഞങ്ങൾക്ക് കൈമാറിയെന്ന് ഈജിപ്ത് അറിയിച്ചു. ഇവരെ ഇസ്രയേലി അധികൃതര്‍ ആറിഷ് വിമാനത്താവളത്തില്‍ എത്തിച്ച ശേഷം ഇസ്രയേല്‍ വ്യോമതാവളത്തിലേക്കു കൊണ്ടുപോകാനിരിക്കുകയാണ്. ഹമാസ് വിട്ടയച്ച തായ് പൗരന്മാര്‍ റഫാ അതിര്‍ത്തി വഴി ഇസ്രയേലില്‍ എത്തിയെന്നും ഇവരെ ടെല്‍ അവീവിനു തെക്കുഭാഗത്തുള്ള ഷാമിര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുമെന്നും തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് 48 മണിക്കൂര്‍ ഇവിടെ വൈദ്യശുശ്രൂഷ നല്‍കും. ഇവര്‍ എല്ലാവരും പുരുഷന്മാരാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രയേൽ പ്രതിരോധ സേന നേരത്തെ ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. സേനയുടെ ഹെലികോ പ്റ്റർ ഇവരെ സ്വീകരിക്കാനായി ഗാസയ്ക്ക് സമീപത്തുള്ള ഈജിപ്ഷ്യൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ബന്ദികളെ അവരുടെ ബന്ധുക്കൾക്ക് കൈമാറും മുന്‍പ് വൈദ്യ സഹായം നൽകുമെന്ന് ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ടവലുകൾ, സാനിറ്ററി പാഡ്, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ എന്നിവ ഉൾപ്പെടെ ഹെലികോ പ്റ്ററിൽ സജ്ജമാണ്. ഇതിന്റെ വിഡിയോയും ഐഡിഎഫ് പുറത്തുവിട്ടുണ്ട്.
അതേസമയം, കരാർ പ്രകാരം നാല് ദിവസത്തിനകം കുട്ടികളും സ്ത്രീകളുമടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഓരോ ഇസ്രായേലി ബന്ദിക്കും പകരമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന മൂന്ന് പലസ്തീനികളെ വീതം മോചിപ്പിക്കും. അതായത് ആകെ 150 പലസ്തീനികളെ മോചിപ്പിക്കും. ഹമാസ് വിട്ടയച്ച ബന്ദികളിൽ മൂന്ന് അമേരിക്കക്കാരും ഉൾപ്പെടും. ഇരുഭാഗത്തുനിന്നും കൂടുതൽ ബന്ദികളെ മോചിപ്പിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷി ക്കുന്നത്.