‘ആയിരം ബസുകൾ റോഡിലൂടെ ഓടിയാലും റോബിൻ ബസ് ഓടിക്കില്ലെന്നാണ് സാറൻമാരുടെ ഭീഷണി. എന്നാൽ എത്ര വണ്ടികൾ ഓടിയില്ലെങ്കിലും റോബിൻ ബസ് ഓടിക്കുമെന്നാണ് ഞങ്ങളുടെ തീരുമാനം´റോബിൻ ബസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതാണിത്. റോബിൻ ബസിനെ വീണ്ടും വഴിയിൽ തടഞ്ഞ് എംവിഡി പിഴ ഈടാക്കിയതിനു പിന്നാലെയാണ് ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കോയമ്പത്തൂരിൽ കസ്റ്റഡിയിലെടുത്ത റോബിൻ ബസ് പിഴ അടച്ച് വിട്ടു വാങ്ങി കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടക്ക് മടങ്ങുമ്പോൾ വീണ്ടും മോട്ടോർ വാഹന വകുപ്പ് വാഹനം തടഞ്ഞു പിഴ ചുമത്തുക ഉണ്ടായി. കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുമ്പോൾ മൈലപ്രയിൽ വച്ചായിരുന്നു റോബിനെ മോട്ടോർ വാഹന വകുപ്പ് വീണ്ടും തടഞ്ഞ് പിഴ ഈടാക്കുന്നത്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പൊലീസ് സന്നാഹത്തോടെ എത്തിയാണ് ബസ് തടഞ്ഞതെന്ന് ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു. തുടർന്ന് എംവിഡി ഉദ്യോഗസ്ഥർ 7500 രൂപ പിഴയടപ്പിച്ചു. കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് പെർമിറ്റിൻ്റെ പേരിൽ ബസ് പരിശോധിക്കരുതെന്ന നിർദ്ദേശമുണ്ടായിരുന്നത് ലംഘിച്ചു കൊണ്ടാണ് എംവിഡി പരിശോധന എന്നതാണ് എടുത്ത് പറയേണ്ടത്.
ബസ് വഴിയിൽ തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴ അടപ്പിച്ചത് സംബന്ധിച്ച് ‘റോബിൻ മോട്ടോഴ്സ്’ എന്ന ബസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പറയുന്ന പോസ്റ്റ് വന്നിരിക്കുന്നത്. ആയിരം വണ്ടികൾ ഓടിയാലും റോബിൻ ഓടിക്കില്ലെന്ന് സാറൻമാർക്ക് വാശിയാണെന്നും എത്ര വണ്ടികൾ ഓടിയാലും ഇല്ലേലും റോബിൻ ഓടിയിരിക്കും എന്നതാണ് നമ്മുടെ തീരുമാനമെന്നും ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
‘ഉറക്കമൊന്നും സാറൻമാർക്ക് ഒരു വിഷയമല്ല. യജമാനൻ കൽപ്പിച്ചാൽ പിന്നെ വേട്ടനായ്ക്കളെ പോലെ പണിയെടുക്കാൻ വിധിക്കപ്പെട്ട ഒരു വിഭാഗം ഉദ്യോഗസ്ഥർ. ഒരു ബെറ്റാലിയൻ വണ്ടികളും അതിനടുത്ത് എംവിഡി ഉദ്യോഗസ്ഥരും കോടതി വിധികൾ മറികടന്ന് അർദ്ധരാത്രി പത്തനംതിട്ടയിൽ വെച്ച് വണ്ടി ചെക്ക് ചെയ്തത്. ആയിരം വണ്ടികൾ ഓടിയാലും റോബിൻ ഓടിക്കില്ലെന്ന് സാറൻമാർക്ക് വാശി. എത്ര വണ്ടികൾ ഓടിയാലും ഇല്ലേലും റോബിൻ ഓടിയിരിക്കും എന്നതാണ് നമ്മുടെ തീരുമാനം. അതിന് വേണ്ടി ഏതറ്റം വരെയും പോയിരിക്കും. ഒരു പകൽ മുഴുവൻ വണ്ടി റോഡിൽ ഉണ്ടായിട്ട് പരിശോധിക്കാൻ നിങ്ങൾക്ക് രാത്രിയുടെ മറ വേണ്ടി വന്നല്ലോ സാറെ’- ഫേസ്ബുക്ക് കുറുപ്പിൽ ചോദിച്ചിരുന്നു.
റോബിൻ ബസ്സിനെ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുമ്പോൾ തമിഴ്നാട് മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. എഴുപതിനായിരം രൂപ പിഴ ചുമത്തിയെങ്കിലും പിന്നീട് അത് കുറച്ച് 10000 രൂപയാക്കി. തുടർന്ന് പിഴയടച്ച് ചൊവ്വാഴ്ച പുറത്തിറങ്ങിയ ബസ് യാത്രക്കാരെ കയറ്റിയാണ് പത്തനംതിട്ടയിലേക്ക് വരുന്നത്. വൈകിട്ട് 4.45ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ടെങ്കിലും പത്തനംതിട്ടയിലെത്തിയത് ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു. ബസിന് വഴിനീളെ വലിയ സ്വീകരണങ്ങളായിരുന്നു.
ഓൾ ഇന്ത്യ പെർമിറ്റുമായി സ്റ്റോപ്പുകളിൽ നിർത്തി ആളെക്കയറ്റിക്കൊണ്ടാണ് പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ റോബിൻ ബസ് സർവീസ് നടത്തുന്നതെന്നാണ് കേരള മോട്ടോർ വാഹന വകുപ്പ് ആരോപിക്കുന്നത്. കോൺട്രാക്ട് കാര്യേജ് ബസാണ് റോബിനെന്നും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ ഇത്തരം ബസുകൾക്ക് ഡെസ്റ്റിനേഷൻ ബോർഡ് വയ്ക്കാനും ഇടയ്ക്ക് യാത്രക്കാരെ കയറ്റാനും അനുവാദമില്ലെന്നും പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ്സിനെതിരെ ഉള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. പത്തനംതിട്ട കോയമ്പത്തൂർ എന്ന ബോർഡ് വെച്ചാണ് റോബിൻ സർവീസ് നടത്തുന്നത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പുതിയ ഓൾ ഇന്ത്യാ ടൂറിസ്റ്റ് സർവീസ് ചട്ടംപാലിച്ചാണ് റോബിൻ സർവീസ് നടത്തുന്നതെന്നു ബസുടമ ഗിരീഷ് പറയുന്നു.