ന്യൂഡൽഹി . സുപ്രീംകോടതിയുടെ സ്റ്റേ നിലനിൽക്കുമ്പോൾ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നത് എങ്ങനെ എന്ന് സുപ്രീംകോടതി. സംഭവത്തിൽ അതൃപ്തി പ്രകടമാക്കി കോടതി. കേരളം,തമിഴ്നാട് സംസ്ഥാനങ്ങൾ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസ് ഉടമകൾ സുപ്രീം കോടതിയെ അറിയിച്ചതോടെയാണ് കോടതി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചിരിക്കുന്നത്.
കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ ഇതിന് എങ്ങനെ സാധിക്കുന്നു എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. ഇതോടെ സുപ്രീം കോടതി ഉത്തരവ് പാലിക്കാമെന്ന് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ തുടർന്ന് ഉറപ്പ് നൽകി. അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടപ്രകാരം പെർമിറ്റ ഫീസ് നൽകിയാൽ സംസ്ഥാന നികുതി നൽകേണ്ടെന്നാണ് ബസ് ഉടമകൾ പറയുന്നത്. എന്നാൽ പെര്‍മിറ്റ് ഫീസില്‍ അന്തർ സംസ്ഥാന നികുതി ഉള്‍പ്പെടുന്നില്ലെന്ന് കാട്ടി കേരളം അടക്കം നികുതി ഈടാക്കുകയാ യിരുന്നു. ഇതിനെതിരെ റോബിൻ ബസിന്‍റെ ഉൾപ്പടെ 94 ബസ് ഉടമകൾ നൽകിയ ഹർജിയിലാണ് കോടതി ഇടക്കാല സ്റ്റേ നൽകിയത്.
ചട്ടങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും പാർലമെന്റിൽ ഇത് നിയമമാക്കി പാസാക്കിയിട്ടില്ലെന്നും സംസ്ഥാനം സമർപ്പിച്ച് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല. സ്റ്റേജ് കാര്യേജ്, കോൺട്രാക്ട് കാര്യേജ് തുടങ്ങിയ തർക്ക വിഷയങ്ങൾ എന്നാൽ ഈ ഹർജിയുടെ ഭാഗമല്ല. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ് , സ്റ്റാൻഡിംഗ് കൗൺസിലർ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. കേസിൽ കേരള ലൈൻസ് ബസ് ഉടമകൾക്കായി അഭിഭാഷകരായ മഹേഷ് ശങ്കരസുബ്ബൻ സഹസ്രനാമം, അർജ്ജുൻ ഗാർഗ് എന്നിവർ ആണ് ഹാജരായത്.