പത്തനംതിട്ട . നിയമങ്ങൾ കാറ്റിൽ പറത്തി റോബിൻ ബസ്സിന് ഇനി അധിക നാൾ സർവീസ് നടത്താനാവില്ല. ‘റോബിന്‍’ ബസിനു ബദലായി കെഎസ്ആർടിസി രംഗത്തിറങ്ങി. റോബിന്റെ അതെ സമയം പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ കെഎസ്ആർടിസി വോള്‍വോ എസി ബസ് സർവീസ് നടത്തും.
ഞായറാഴ്ച മുതൽ പുലർച്ചെ 4.30ന് കെഎസ്ആർടിസി സർവീസ് തുടങ്ങും. 11.30ന് കോയമ്പത്തൂരിലെത്തും. ഇതിനിടെ റോബിൻ ബസിന് തമിഴ്നാട്ടിലും ഭീമൻ പിഴയിട്ടു. പെർമിറ്റ് ലംഘനത്തിന്റെ പേരിൽ തമിഴ്നാട് മോട്ടർ വാഹന വകുപ്പ് 70,410 രൂപയാണ് പിഴയിട്ടിരിക്കുന്നത്. ചാവടി ചെക്പോസ്റ്റില്‍ ബസ് തടഞ്ഞു നിർത്തിയാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്.
മോട്ടര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ചു യാത്ര ആരംഭിച്ച റോബിന്‍ ബസിന്റെ ഓട്ടം കേരളത്തിൽ നാലു തവണ തടയുകയുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. കേരളത്തിൽ മാത്രം 30000 രൂപയും തമിഴ്നാട്ടിലേക്കെ കേറുമ്പോൾ 70,410 രൂപയുമാണ് ഒറ്റ ദിവസം ബസ്സിന് പിഴ കിട്ടിയത്. ഒറ്റ ദിവസം തന്നെ ഒരു ലക്ഷത്തിലേറെ പിഴയെന്നു ചുരുക്കം. തൃശൂർ പുതുക്കാട്ടു വച്ചാണ് നാലാം തവണ കേരത്തിലെ എംവിഡി ഉദ്യോഗസ്ഥർ റോബിനെ തടഞ്ഞത്. നേരത്തേ, അങ്കമാലിയിൽവച്ചും പാലായിൽവച്ചും പത്തനംതിട്ടയിൽവച്ചും ബസ് എംവിഡി തടഞ്ഞു പിഴ ചുമത്തിയിരുന്നു.
റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്കു സര്‍വീസ് ആരംഭിച്ചത് ഓഗസ്റ്റ് 30 നാണ്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് എംവിഡി നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. 45 ദിവസങ്ങൾക്കു ശേഷം കുറവുകൾ പരിഹരിച്ചു ഫിറ്റ്നസ് ടെസ്റ്റ് പാസായാണ് ഒക്ടോബര്‍ 16ന് ബസ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്.
റാന്നിയില്‍ ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയുടെ മുന്നിലെത്തി. ഒക്ടോബർ 16നു വീണ്ടും സർവീസ് തുടങ്ങി. റാന്നിയിലെത്തിയപ്പോൾ എംവിഡി വീണ്ടും പൂട്ടി. ‘വയലേഷൻ ഓഫ് പെർമിറ്റ്’ എന്ന ‘സെക്‌ഷൻ റൂൾ 207’ പ്രകാരം ബസ് പിടിച്ചെടുക്കുകയായിരുന്നു. ബസ് ഉടമയ്ക്കു തിരികെ നൽകണമെന്നു റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടതോടെയാണ് ബസ് ഉടക്ക് തിരികെ കിട്ടുന്നത്.