ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾ ഞായറാഴ്ച മുതൽ സർവീസ് തുടങ്ങും. രണ്ടു ട്രെയിനുകളാവും ആദ്യം സർവീസ് ആരംഭിക്കുക. സെക്കന്ദരാബാദ് – കൊല്ലം, നർസപുർ – കോട്ടയം ട്രെയിനുകളാണ് ആദ്യം ഓടി തുടങ്ങുന്നത്.
സെക്കന്ദരാബാദ് – കൊല്ലം സ്പെഷ്യൽ ഞായറാഴ്ച ഉച്ചയ്ക്ക് 2.20 ന് സെക്കന്ദരാബാദിൽ നിന്ന് യാത്ര ആരംഭിക്കും. തിങ്കൾ രാത്രി 11.55ന് ട്രെയിൻ കൊല്ലത്തെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ മാവേലിക്കര എന്നിവിടങ്ങളിൽ ട്രെനിനു സ്റ്റോപ്പുകൾ ഉണ്ട്. 21ന് പുലർച്ചെ 2.30ന് കൊല്ലത്തു നിന്ന് ട്രെയിൻ മടക്കയാത്ര തുടങ്ങും.
ഞായറാഴ്ച ഉച്ചയ്ക്ക് 3.50ന് നർസപുർ – കോട്ടയം ട്രെയിൻ തെലങ്കാനയിലെ നർസപുറിൽ നിന്നു പുറപ്പെട്ട് 20ന് ഉച്ചയ്ക്ക് 4.50ന് കോട്ടയത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടായിരിക്കും. മടക്ക ട്രെയിൻ 20ന് വൈകിട്ട് എഴിന് കോട്ടയത്തു നിന്ന് പുറപ്പെടുന്നതാണ്. വന്ദേഭാരത് ഉൾപ്പടെ 200ഓളം ശബരിമല സ്പെഷ്യൽ ട്രെയിനുകളാണ് ഈ വർഷം റെയിൽവേ പരിഗണിക്കുന്നത്.
ഇതിനിടെ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡ് വെക്കരുതെന്നും, അങ്ങനെ വരുന്ന വാഹങ്ങളുടെ പേരിൽ നടപടി എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ബോര്‍ഡ് വെച്ച് വരുന്ന തീര്‍ഥാടക വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. സ്വകാര്യ വാഹനങ്ങള്‍ക്കൊപ്പം ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസും ഇത്തരത്തില്‍ പൂക്കളും ഇലകളും വെച്ച് അലങ്കരിച്ചാണ് സര്‍വീസ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് അലങ്കാരങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്.
ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ പാടില്ല. പൂക്കളും ഇലകളും അടക്കം വെച്ച് അലങ്കരിച്ച വാഹനങ്ങളില്‍ തീര്‍ഥാടകര്‍ എത്തരുത്. നിര്‍ദ്ദേശം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെ തിരെ നടപടിയെടുക്കണം. വാഹനങ്ങള്‍ അലങ്കരിച്ച് വരുന്നത് മോട്ടര്‍ വാഹന ചട്ടങ്ങള്‍ക്ക് എതിരാണെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.