തിരുവനന്തപുരം . കേന്ദ്രം കേരളത്തിന് നൽകിയ തുക എന്തിന് ചെലവാക്കിയെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന ആവശ്യവുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി കേന്ദ്രവിഹിതം നൽകാത്തതുകൊ ണ്ടാണെന്ന പ്രചാരണം തള്ളി കൊണ്ടാണ് വി മുരളീധരൻ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അഹന്ത കാരണം കേരളം വലിയ കടക്കണിയിലേക്ക് നീങ്ങുകയാണെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി. നവകേരള സദസ് ധൂർത്താണ്. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ കണക്കും ധനകാര്യ മന്ത്രിയുടെ കണക്കും തമ്മിൽ വ്യത്യാസമുണ്ട്. മുഖ്യമന്ത്രി മണ്ടനാകരുത്, അല്ലെങ്കിൽ മണ്ടൻ കളിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. രാജ്യത്തെ നിയമങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ധാരണയുണ്ടാകാണാം – വി മുരളീധരൻ പറഞ്ഞു.
സാമൂഹ്യ പെൻഷൻ, ഏഴാം ശമ്പള പരിഷ്കരണത്തിലെ കുടിശ്ശിക, ഹെൽത്ത് ഗ്രാന്റ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നതും, വസ്തുതകൾക്ക് വിരുദ്ധമാണെന്നും അക്കമിട്ടു നിരത്തിയുമായിരുന്നു മുരളീധരന്റെ പ്രതികരണം. സാമൂഹ്യ പെൻഷനായി കേരളം ആവശ്യപ്പെട്ടത് 521. 9 കോടി രൂപയാണ്. ഇതിൽ ഒക്ടോബർ മാസം കേന്ദ്രം നൽകാനുള്ള മുഴുവൻ തുകയായ 602.14 കോടിയും കേന്ദ്രം നൽകിയിട്ടുണ്ട്. ഇതിൽ രണ്ടാം ഗഡുവിനുള്ള അപേക്ഷ സംസ്ഥാനം ഇതുവരെ നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും എന്തുകൊണ്ടാണ് അപേക്ഷ നൽകാത്തതെന്നും വി മുരളീധരൻ ചോദിച്ചിട്ടുണ്ട്.
ഏഴാം ശമ്പള പരിഷ്കരണത്തിലെ കുടിശ്ശിക 750 കോടി രൂപ കേന്ദ്രം തരാനുണ്ട്, അത് തന്നിലെന്നാണ് ആരോപണം. അത് ലഭിക്കാത്തതിന് കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്. അപേക്ഷ കൃത്യമായി കേന്ദ്രത്തിന് സംസ്ഥാനം നൽകിയില്ല. 2022 മാർച്ച് 31 ന് മുൻപ് അപേക്ഷ നൽകാത്തവർക്ക് തുക ലഭിക്കില്ല. നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ ആണ് – വി മുരളീധരൻ പറഞ്ഞു.
ഹെൽത്ത് ഗ്രാന്റ് ആയി കേരളം ആവശ്യപ്പെട്ടത് 174.76 കോടിയാണ്. എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ട് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ കേരളം പാലിക്കാൻ കൂട്ടാക്കിയിട്ടില്ല. 256 കോടി ലഭിക്കാൻ ഉണ്ടെന്ന് കേരളം പറയുന്നു. എന്നാൽ 259.63 കോടി കേന്ദ്രം നൽകിയിട്ടുണ്ട്. വി മുരളീധരൻ പറഞ്ഞു.