ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാല്‍തൊട്ടു വന്ദിച്ച സൂപ്പര്‍താരം രജനീകാന്തിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ചുള്ള ജനികാന്തിന്‍റെ ഉപചാര പ്രകടനം സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. യോഗിയുടെ കാലില്‍ തൊട്ടുവണങ്ങുന്ന രജനീകാന്തിന്‍റെ വിഡിയോ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. രജനിയെക്കാള്‍ ഇരുപതിലേറെ വയസ് കുറഞ്ഞ യോഗിയുടെ കാല്‍തൊട്ടുവന്ദിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ”കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്… എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും..!” എന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിനൊപ്പം #hukum #jailer എന്നീ ഹാഷ്ടാഗുകളും കൊടുത്തിട്ടുണ്ട്.
യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക വസതി സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്‍റെ കാല്‍ തൊട്ടുവണങ്ങുകയായിരുന്നു. യോഗി ആദിത്യനാഥുമായി ചേർന്നു സിനിമ കാണാൻ ആഗ്രഹുമുണ്ട് എന്നും സിനിമയുടെ വലിയ വിജയം ദൈവത്തിന്‍റെ അനുഗ്രഹമായി കാണുന്നു എന്നും ലക്‌നൗവിലക്ക് തിരിക്കും മുൻപ് രജനികാന്ത് പറഞ്ഞിരുന്നു. എന്നാൽ ജയിലര്‍ സ്‌ക്രീനിങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി കേശവ് പ്രസാദ് മൗര്യയാണ് സിനിമ കാണാൻ എത്തിയത്.
അതേസമയം കാലുപിടുത്ത വിവാദം തുടരവേ സൈബർ ലോകത്ത് വ്യത്യസ്ത അഭിപ്രായമാണ് ഹരീഷ് പേരടി പങ്കുവെച്ചത്. കാലിൽ തൊടണമോ, മുഷ്ടി ചുരുട്ടി കുലുക്കണോ ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണെന്ന് ഹരീഷ് പേരടി പറഞ്ഞു. സൂപ്പർ സ്റ്റാർ രജനികാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ചതിനെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
താൻ കാൽ തൊട്ട് വന്ദിച്ചവരിൽ സാധാരണ മനുഷ്യരും തന്നെക്കാൾ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ട് . ജീവിതത്തിന്റെ പ്രതിസന്ധികളിൽ കട്ടക്ക് കൂടെ നിന്ന ഭാര്യ ബിന്ദുവിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയിട്ടുണ്ട്.കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ലെന്നും ഹരീഷ് പേരടി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. മാത്രമല്ല ദൈവത്തെ കൊണ്ട് നിർത്തിയാലും കുമ്പിടില്ലെന്നു പറഞ്ഞ കമൽഹാസൻ കെ ബാലചന്ദറിന്റെ കാൽ തൊട്ട് വന്ദിക്കുന്ന ചിത്രവും ഹരീഷ് പേരടി പങ്ക് വച്ചിട്ടുണ്ട്.
ഹരീഷിന്റെ കുറിപ്പ് ഇങ്ങനെ:
മനുഷ്യശരീരത്തിലെ തുല്യ പ്രാധന്യമുള്ള രണ്ട് അവയവങ്ങളാണ് കൈയും കാലും…ചെറിയ കുട്ടികൾ പിച്ചവെച്ച് നടക്കാൻ തുടങ്ങിയതിനുശേഷം എത്രയോ കാലം കഴിഞ്ഞാണ്…ഒരു കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതും മറു കൈ കൊണ്ട് വിസർജ്ജ്യം കഴുകി കളയുന്നതും..വ്യക്തിത്വം രൂപപെടുന്നതിൽ കാലുകൾക്ക് കൈകളെക്കാൾ കുറച്ച് മൂപ്പ് കൂടുതലാണ് …ഭൂമിയിൽ ചവുട്ടി നിന്നതിനുശേഷമാണല്ലോ മറ്റൊരാളുടെ കൈ ഒക്കെ പിടിച്ചു കുലുക്കുന്നത്…എന്തായാലും കൈ കുലക്കണമോ,കാലിൽ തൊടണമോ,സല്യൂട്ട് അടിക്കണമോ,മുഷ്ടി ചരുട്ടി കുലക്കണമോ..ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്…ഞാൻ കാല് തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ച് പേർ…കെ.ടി.സാർ,കുളൂർമാഷ്,മധുമാസ്റ്റർ,മമ്മുക്ക,ലാലേട്ടൻ,തിലകൻ ചേട്ടൻ,നെടുമുടി വേണുചേട്ടൻ,മാമുക്കോയസാർ,ഭരത് ഗോപിസാർ അങ്ങിനെ കുറെ പേരുണ്ട്..ഇതിൽ അറിയപ്പെടാത്ത ജൂനിയർ ആർട്ടിസ്റ്റുകളും സാധാരണ മനുഷ്യരും എന്നെക്കാൾ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ട്…ജീവിതത്തിന്റെ പ്രതിസന്ധികളിൽ കട്ടക്ക് കൂടെ നിന്ന എന്റെ ഭാര്യ ബിന്ദുവിന്റെ കാലിൽ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാൻ അനുഗ്രഹം വാങ്ങിയിട്ടുണ്ട്…ഇത് സത്യമാണ്…കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല..കാലുകളോടൊപ്പം.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി നടൻ രജനികാന്ത് രംഗത്തെത്തിയിട്ടുണ്ട് .സന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും രജനികാന്ത് പറഞ്ഞു. ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷം പ്രതികരിക്കുക ആയിരുന്നു രജനികാന്ത്