ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സൂപ്പർതാരം രജനീകാന്ത് ലക്‌നൗവിലെ വസതിയിൽ സന്ദർശിച്ച വാർത്തവീണ്ടും വിവാദമാകുന്നു . ഗോരഖ് നാഥ് മഠാധിപതി കൂടിയായ യോഗി ആദിത്യനാഥിനെ അഭിവാദ്യം ചെയ്ത ശേഷം സൂപ്പർതാരം യോഗിയുടെ പാദം തൊട്ടു വണങ്ങുന്ന ദൃശ്യങ്ങളാണ് വിവാദത്തിനു കോപ്പു കൂട്ടിയത്. രജനീകാന്തിന്റെ ഈ നടപടിഏറെ വിമർശനങ്ങൾക്ക് വഴിവെച്ചു . ഇതിനെ രാഷ്ട്രീയമായി കണ്ട് സൈബറിടത്തിൽ മലയാളികൾ അടക്കമുള്ളവർ സൂപ്പർസ്റ്റാറിന് നേരെ കടുത്ത വിമർശനം ഉയർത്തി.
രജനീകാന്തിന്റെ പ്രവർത്തി വളരെ മോശമാണെന്ന വാദവുമായാണ് ഇവർ രംഗത്തുവന്നത്. സൈബറിടത്തിൽ ഇതിന്റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. വിമർശനം വിവിധ കോണുകളിൽ നിന്നും ശക്തമാകുകയും ചെയ്യുന്നു. ഇതിനിടെയാണ് കമൽഹാസനും സൈബറിടത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. മുമ്പ് കമൽഹാസൻ ആരുടെയും കാലു പിടിക്കില്ലെന്ന പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടി ചിലർ രംഗത്തുവന്നു. എന്നാൽ, സംഘപരിവാറുകാർ ഈ വാദം പൊളിച്ചു കൊണ്ട് കമൽ കാലു പിടിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റു ചെയ്തത്. ഇപ്പോഴും സൈബറിടത്തിൽ ഇതേച്ചൊല്ലിയുള്ള വാഗ്വാദങ്ങൾ തുടരുകയാണ്.
കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് യോഗി ആദിത്യനാഥുമായി രജനീകാന്ത് കൂടിക്കാഴ്‌ച്ച നടത്തിയത്. കാറിൽ നിന്നിറങ്ങി യുപി മുഖ്യമന്ത്രിയെ നമസ്‌തേ ചൊല്ലി അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് വണങ്ങിയ ശേഷം താരം അദ്ദേഹത്തിന് ബൊക്കെയും നൽകി. തുടർന്ന് ഇരുവരും ഫോട്ടോഗ്രാഫർമാർക്കായി പോസ് ചെയ്തു.രജനീകാന്തിനൊപ്പം ഭാര്യ ലതാ രജനീകാന്തും ഉണ്ടായിരുന്നു.
ഇരുവരും ആശയവിനിമയത്തിന്റെ ചിത്രങ്ങളും വീഡിയോകളും വിവിധ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഏതായാലും രജനീകാന്ത് യോഗിയുടെ കാൽ തൊട്ട് വണങ്ങിയതിനെ അനുകൂലിച്ചും വിമർശിച്ചും കമന്റുകളുണ്ട്.എന്നിരുന്നാലും, ചിലർ ഇദ്ദേഹത്തെ പ്രതിരോധിക്കുകയും അദ്ദേഹത്തിന്റെ നടപടിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
‘രജനികാന്ത് തമിഴ്‌നാടിന് നാണക്കേടാണ്. ആത്മീയത ഒരിക്കലും ആത്മാഭിമാനം നഷ്ടപ്പെടുത്തുന്ന കാര്യമായിരുന്നില്ല!’ ‘എന്തൊരു വീഴ്ച .72 കാരനായ രജനികാന്ത് 51 കാരനായ യോഗി ആദിത്യനാഥിന്റെ പാദങ്ങളിൽ സ്പർശിക്കുന്നു-‘ഒരു വ്യക്തി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതിനെ പിന്തുടർന്ന് നിരവധി പേർ സമാന അഭിപ്രായവുമായി രംഗത്തുവരികയും ചെയ്തു.
രജനികാന്ത് മറ്റ് നായകന്മാരെപ്പോലെ ഒരു നടൻ മാത്രമായിരുന്നുവെങ്കിൽ, ആ സംഭവത്തെക്കുറിച്ച് ഞാൻ കൂടുതൽ ശ്രദ്ധിക്കില്ല. എന്നാൽ അദ്ദേഹം ദക്ഷിണേന്ത്യയുടെ മുഖമാണ്. നമ്മളിൽ നിന്ന് തിരിച്ചറിയാൻ കഴിയുന്ന ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാൾ. പ്രത്യേകിച്ച് ഡൽഹിയിൽ, ഞാൻ തമിഴനാണെന്ന് പരിചയപ്പെടുത്തിയപ്പോൾ, ഞങ്ങൾ രജനികാന്തിനെ സ്നേഹിക്കുന്നു. ഹിന്ദിയിൽ അദ്ദേഹത്തിന്റെ തമിഴ് സിനിമകൾ കാണും എന്നൊക്കെ പറഞ്ഞു. പലർക്കും തമിഴ്‌നാട് എന്നൊരു സംസ്ഥാനം ഉണ്ടെന്ന് പോലും അറിയില്ല, പക്ഷേ അവർക്ക് രജനികാന്തിനെ അറിയാം. ആ ബഹുമാനം അദ്ദേഹം കാത്തുസൂക്ഷിക്കണമായിരുന്നു. വടക്കുനിന്നുള്ളവർ ഇതിൽ ഒരു തെറ്റും കാണില്ല. ആഴത്തിൽ നിരാശരായത് ഞങ്ങളാണ് എന്ന് ഒരു വിമർശനത്തിൽ പറയുന്നു.
എന്നാൽ കാലിൽ തൊട്ടതിനെ ഓർത്ത് വിഷമിക്കേണ്ടതില്ലെന്നും മറ്റ് ചിലർ പറയുന്നു. ഒരു രാഷ്ട്രീയക്കാരനും യുപി മുഖ്യമന്ത്രിയും എന്നതിലുപരി, യോഗി ഒരു മഠാധിപതി കൂടിയാണ്. യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്ക്ക് ് ശേഷം, രജനികാന്ത് ഞായറാഴ്ച സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ ലക്നൗവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു. തന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലറിന്റെ വിജയത്തിൽ സന്തോഷിക്കുന്ന രജനികാന്ത്, ഏകദേശം ഒരു ദശാബ്ദത്തിന് ശേഷമാണ് അഖിലേഷ് യാദവിനെ കാണുന്നത്.
രജനികാന്തുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അഖിലേഷ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കിട്ടു. മൈസൂരിലെ എഞ്ചിനീയറിങ് പഠനകാലത്ത് രജനികാന്ത് ജിയെ സ്‌ക്രീനിൽ കണ്ടപ്പോൾ അനുഭവിച്ച സന്തോഷം ഇപ്പോഴും മായുന്നില്ല. 9 വർഷം മുമ്പ് ഞങ്ങൾ നേരിട്ട് കണ്ടുമുട്ടി, അന്നുമുതൽ സുഹൃത്തുക്കളാണെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു.
അതിനിടെ കാലുപിടുത്ത വിവാദം തുടരവേ സൈബർ ലോകത്ത് വ്യത്യസ്ത അഭിപ്രായമാണ് ഹരീഷ് പേരടി പങ്കുവെച്ചത്. കാലിൽ തൊടണമോ, മുഷ്ടി ചുരുട്ടി കുലുക്കണോ ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണെന്ന് ഹരീഷ് പേരടി പറഞ്ഞു. സൂപ്പർ സ്റ്റാർ രജനികാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ചതിനെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
താൻ കാൽ തൊട്ട് വന്ദിച്ചവരിൽ സാധാരണ മനുഷ്യരും തന്നെക്കാൾ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ട് . ജീവിതത്തിന്റെ പ്രതിസന്ധികളിൽ കട്ടക്ക് കൂടെ നിന്ന ഭാര്യ ബിന്ദുവിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയിട്ടുണ്ട്.കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ലെന്നും ഹരീഷ് പേരടി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. മാത്രമല്ല ദൈവത്തെ കൊണ്ട് നിർത്തിയാലും കുമ്പിടില്ലെന്നു പറഞ്ഞ കമൽഹാസൻ കെ ബാലചന്ദറിന്റെ കാൽ തൊട്ട് വന്ദിക്കുന്ന ചിത്രവും ഹരീഷ് പേരടി പങ്ക് വച്ചിട്ടുണ്ട്.
ഹരീഷിന്റെ കുറിപ്പ് ഇങ്ങനെ:
മനുഷ്യശരീരത്തിലെ തുല്യ പ്രാധന്യമുള്ള രണ്ട് അവയവങ്ങളാണ് കൈയും കാലും…ചെറിയ കുട്ടികൾ പിച്ചവെച്ച് നടക്കാൻ തുടങ്ങിയതിനുശേഷം എത്രയോ കാലം കഴിഞ്ഞാണ്…ഒരു കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതും മറു കൈ കൊണ്ട് വിസർജ്ജ്യം കഴുകി കളയുന്നതും..വ്യക്തിത്വം രൂപപെടുന്നതിൽ കാലുകൾക്ക് കൈകളെക്കാൾ കുറച്ച് മൂപ്പ് കൂടുതലാണ് …ഭൂമിയിൽ ചവുട്ടി നിന്നതിനുശേഷമാണല്ലോ മറ്റൊരാളുടെ കൈ ഒക്കെ പിടിച്ചു കുലുക്കുന്നത്…എന്തായാലും കൈ കുലക്കണമോ,കാലിൽ തൊടണമോ,സല്യൂട്ട് അടിക്കണമോ,മുഷ്ടി ചരുട്ടി കുലക്കണമോ..ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്…ഞാൻ കാല് തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ച് പേർ…കെ.ടി.സാർ,കുളൂർമാഷ്,മധുമാസ്റ്റർ,മമ്മുക്ക,ലാലേട്ടൻ,തിലകൻ ചേട്ടൻ,നെടുമുടി വേണുചേട്ടൻ,മാമുക്കോയസാർ,ഭരത് ഗോപിസാർ അങ്ങിനെ കുറെ പേരുണ്ട്..ഇതിൽ അറിയപ്പെടാത്ത ജൂനിയർ ആർട്ടിസ്റ്റുകളും സാധാരണ മനുഷ്യരും എന്നെക്കാൾ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ട്…ജീവിതത്തിന്റെ പ്രതിസന്ധികളിൽ കട്ടക്ക് കൂടെ നിന്ന എന്റെ ഭാര്യ ബിന്ദുവിന്റെ കാലിൽ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാൻ അനുഗ്രഹം വാങ്ങിയിട്ടുണ്ട്…ഇത് സത്യമാണ്…കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല..കാലുകളോടൊപ്പം..