മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ നികുതിനൽകിയില്ലെന്ന മാത്യു കുഴൽനാടൻ എംഎൽഎ.യുടെ ആരോപണത്തെപ്പറ്റി ധനവകുപ്പ് പരിശോധിക്കും. വീണയും അവരുടെ കമ്പനിയും കെ.എം.ആർ.എലിൽനിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് ജി.എസ്.ടി. അടച്ചിട്ടില്ലെന്നാണ് കുഴൽനാടന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട പരാതി കുഴൽനാടൻ ധനവകുപ്പിന് നൽകിയിരുന്നു.
ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കുഴൽനാടൻ ഇ-മെയിലിൽ പരാതിയയച്ചിരുന്നു. പരാതി പരിശോധനയ്ക്കായി നികുതിവകുപ്പിന് കൈമാറും. നികുതിസംബന്ധിച്ച പരാതിയായതിനാൽ സർക്കാരിന് പരിശോധിക്കേണ്ട സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ വിശദ പരിശോധന നടക്കുമോ എന്നതാണ് നിർണ്ണയാകം. ഐജിഎസ്ടി അടച്ചിട്ടുണ്ട് വീണയെന്ന് സിപിഎം നേതാവ് എകെ ബാലൻ പറഞ്ഞിരുന്നു. ഈ ജി എസ് ടിയിൽ കർത്തയിൽ നിന്ന് വാങ്ങിയ തുക വന്നോ എന്നതാണ് നിർണ്ണായകം. അതിന് സമഗ്രമായ പരിശോധന വേണ്ടി വരും. അത് ചെയ്യാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
അന്തസ്സംസ്ഥാന വ്യാപാരവും സേവന ഇടപാടുകളും നടത്തുന്ന കമ്പനികൾ ഇന്റഗ്രേറ്റഡ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ഐ.ജി.എസ്.ടി.) ആണ് നൽകേണ്ടത്. ഈ കമ്പനി ഏത് സംസ്ഥാനത്താണോ രജിസ്റ്റർചെയ്തത് അവിടെയാണ് നികുതിയൊടുക്കേണ്ടത്. അത് കേന്ദ്രപൂളിലേക്ക് പോകും. അവിടെനിന്ന് ആ സേവനവും സാധനവും എത്തിയ സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകുകയാണ് രീതി. നികുതിനൽകുന്നതിൽ വീഴ്ചവന്നാൽ നികുതിദായകർ രജിസ്റ്റർചെയ്ത സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നടപടിയെടുക്കാം. പിഴ അടപ്പിക്കലിന് അപ്പുറത്തേക്കൊന്നും ഇതിലൂടെ ചെയ്യാനും കഴിയില്ല. അതുകൊണ്ട് കൂടിയാണ് ജി എസ് ടിയിലേക്ക് വിവാദം ചുരുക്കാൻ ചില കോണുകൾ ശ്രമിക്കുന്നതും.
വീണയുടെ കമ്പനിയായ എക്‌സാലോജിക്ക് സൊലൂഷൻസ് കരിമണൽ കമ്പനിയായ സി.എം.ആർ.എലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്നാണ് ആക്ഷേപം. ഇതേവരെ വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയെന്ന് അടുത്തദിവസം ആദായനികുതി തർക്ക പരിഹാരബോർഡ് രേഖകളിലൂടെ വ്യക്തമായിരുന്നു. ഇതുകൂടാതെ 42.48 ലക്ഷം രൂപ കൂടി കൈപ്പറ്റിയിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇതിന് ജി.എസ്.ടി.യായി 6.48 ലക്ഷം രൂപ അടച്ചതായി രേഖയുണ്ട്. എന്നാൽ 1.72 കോടിക്കുള്ള നികുതി അടച്ചതായി രേഖയില്ല. 18 ശതമാനം ജി.എസ്.ടി. പ്രകാരം 30.96 ലക്ഷം രൂപ അടയ്‌ക്കേണ്ടതായിരുന്നു.
ഇത് അടച്ചിട്ടുണ്ടെങ്കിൽ സിപിഎം. നേതൃത്വം രേഖ പുറത്തുവിടണമെന്ന് മാത്യു ആവശ്യപ്പെട്ടു. 1.72 കോടി രൂപ നൽകിയത് സേവനത്തിന്റെ ഭാഗമല്ലന്നും രാഷ്ട്രീയക്കാർക്കുള്ള പണം നൽകലായി കാണണമെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അധികാര സ്ഥാനത്തുള്ളവരെ തൃപ്തിപ്പെടുത്താനുള്ള പണമായി മാത്രമേ കാണാനാകൂവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. 39 ലക്ഷം രൂപ കരിമണൽ കമ്പനി ഉടമയുടെ ഭാര്യയിൽനിന്ന് വീണാ വിജയന്റെ സ്ഥാപനം കടം വാങ്ങിയതായും രേഖയുണ്ട്. നികുതി അടയ്ക്കാഞ്ഞതിനെതിരേ സർക്കാർ നടപടി സ്വീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
വീണയുടെ സ്ഥാപനത്തിന്റെ സാമ്പത്തികചരിത്രവും കുഴൽനാടൻ പുറത്ത് വിട്ടു. 2014-’15-ലാണ് വീണ സ്ഥാപനം തുടങ്ങിയത്. 2021-’22 വരെപ്രവർത്തിച്ചു. ഇക്കാലത്ത് 63.41 ലക്ഷം രൂപ നഷ്ടം നേരിട്ടു. ഇക്കാലയളവിൽ വീണ 78.47 ലക്ഷം രൂപ സ്ഥാപനത്തിൽ മുതൽ മുടക്കി. സ്ഥാപനം ഇപ്പോൾ പ്രവർത്തനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
