ശബരിമലയിലെ പിഴവ് ‘ഗണപതിയില്‍’ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ സിപിഎം കരുതലെടുക്കും.
മുമ്ബിലൂണ്ടായിരുന്ന സുവര്‍ണ്ണവസരമായിരുന്നു അന്ന് നഷ്ടമായതെന്ന വിലയിരുത്തല്‍ ബിജെപിക്കുണ്ട്. ശബരിമല പ്രക്ഷോഭത്തിന് ശേഷം നടന്ന ലോക്‌സഭയില്‍ 20ല്‍ 19 സീറ്റിലും ജയിച്ചത് യുഡിഎഫായിരുന്നു. ഗണപതി വിവാദവും ഹൈന്ദവര്‍ക്കിടയില്‍ വലിയ വേദനയായിട്ടുണ്ട്. അതിന്റെ നേട്ടം ബിജെപിക്കുണ്ടാകുന്നുവെന്ന് ഉറപ്പാക്കുമെന്ന് ബിജെപി നേതൃത്വം വിശദീകരിക്കുന്നു. സ്പീക്കര്‍ എ എൻ ഷംസീര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് ശിവഗിരി മഠം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ബിജെപിക്ക് രാഷ്ട്രീയ സാധ്യത വലുതാണെന്ന് തിരിച്ചറിയുന്നുണ്ട്.
എ എൻ ഷംസീറിന്റെ പ്രസംഗത്തോടെ ശബരി മല പ്രക്ഷോഭത്തിന് സമാനമായ അവസരം വന്നിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിശദീകരിക്കുന്നു. അമ്മമാര്‍ പ്രക്ഷോഭ രംഗത്തിറങ്ങാൻ തയ്യാറാകണം. ശബരിമല പ്രക്ഷോഭ സമയത്ത് തല്ല് കൊണ്ടതും ജയിലില്‍ പോയതും ബിജെപി പ്രവര്‍ത്തകരായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പില്‍ മറ്റ് ചിലരാണ് നേട്ടം കൊണ്ടുപോയത്. ഇത്തവണ അങ്ങനെയാവരുതെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് നടന്ന മഹിളാ മോര്‍ച്ചാ സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് 19 സീറ്റ് കിട്ടിയതിനെയാണ് സുരേന്ദ്രൻ പരോക്ഷമായി പരാമര്‍ശിക്കുന്നത്.
പിന്നീട് മാധ്യമങ്ങളെ കണ്ട സുരേന്ദ്രൻ ഷംസീറിന്റെ പരാമര്‍ശത്തില്‍ സിപിഎമ്മിന്റെ നിലപാട് ധിക്കാരപരമാണെന്ന് വിമര്‍ശിച്ചു. ഒരു മതത്തെ അധിക്ഷേപിക്കുന്നതിന് വേണ്ടി മാത്രമായി നടത്തിയ പരാമര്‍ശമാണിത്. മതനിന്ദ അടക്കമുള്ള കുറ്റങ്ങളാണ് ഷംസീര്‍ ചെയ്തത്. കള്ളപ്രചാരണം നടത്താൻ വേണ്ടി ഗണപതി ഭഗവാനെ ഷംസീര്‍ അധിക്ഷേപിച്ചു. ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആസൂത്രിതമായ ഹിന്ദുവേട്ടയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട്ടായിരുന്നു ഈ പ്രസ്താവന.
എൻ എസ് എസിന് പിന്നാലെ ശിവഗിരി മഠവും ഗണപതിയില്‍ ഷംസീറിന് വീഴ്ചയുണ്ടായി എന്ന് വിലയിരുത്തുന്നു. ശബരിമലയില്‍ സിപിഎം ആദ്യ ഘട്ടത്തില്‍ ഉറച്ച നിലപാട് എടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നിലപാട് മാറ്റി. എന്നാല്‍ ഇപ്പോള്‍ അതിവേഗം മാറുന്നു. ഗണപതി മിത്താണെന്ന പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മലക്കംമറിഞ്ഞത് രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകാതിരിക്കാൻ വേണ്ടി കൂടിയാണ്.
അള്ളാഹുവും ഗണപതിയും മിത്താണെന്ന് പറയേണ്ട കാര്യമില്ലെന്നും അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഷംസീറും ഞാനും ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. പരശുരാമൻ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. വിശ്വാസികള്‍ വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നത് ആരും ചോദ്യം ചെയ്തിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു കഴിഞ്ഞു. എൻ എസ് എസ്-എസ് എൻ ഡി പി ഐക്യത്തിന് പോലും സാധ്യതയുണ്ടാകുമെന്ന വിലയിരുത്തലിലാണ് സിപിഎം നിലപാട് മാറ്റുന്നത്. നേരത്തെ ഗണപതി വിഷയത്തില്‍ ആര്‍ എസ് എസുമായി സഹകരിക്കുമെന്ന് എൻ എസ് എസ് നിലപാട് എടുത്തിരുന്നു.
ആര്‍എസ്‌എസ് മുതിര്‍ന്ന പ്രചാരകൻ എസ് സേതുമാധവൻ എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു ചങ്ങനാശേരി എൻ എസ് എസ് ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. വി എച്ച് പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്ബി,? അയ്യപ്പ സേവാ സമാജം പ്രതിനിധി എസ് ജെ ആര്‍ കുമാര്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.സ്പീക്കര്‍ എ എൻ ഷംസീറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.
എ എൻ ഷംസീറിന്റെ പരാമര്‍ശത്തില്‍ എൻ എസ് എസ് സര്‍ക്കാര്‍ നിലപാട് തേടിയിട്ടുണ്ടെങ്കിലും അക്കാര്യത്തില്‍ മറുപടി ലഭിച്ചിട്ടില്ല. തിരുവനന്തപുരത്ത് എൻ എസ് എസിന്റെ നേതൃത്വത്തില്‍ നടത്തിയ നാമജപയാത്രയില്‍ ആര്‍എസ്‌എസ് അടക്കമുള്ള സംഘടനകളും ഭാഗമായിരുന്നു. അതേസമയം, ഗണപതി ക്ഷേത്രങ്ങളിലേയ്ക്ക് എൻ എസ് എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തുത്തിരുന്നു. എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് കേസില്‍ ഒന്നാം പ്രതി.