കെ.കെ.രാകേഷിൻ്റെ ഭാര്യയുടെ നിയമനം വീണ്ടും വിവാദമാകുന്നു . ആറാഴ്ചക്കകം സുപ്രീം കോടതി ഈ കേസ് വീണ്ടും പരിഗണിക്കും.പ്രിയയുടെ നിയമനം കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ നിന്നും പണി തെറിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല.
കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷണം ഉണ്ടായത് സർക്കാരിന് പുതിയ തലവേദനയായി. ഇതിനിടയിലാണ് സർക്കാരിൻ്റെ നിയമസെക്രട്ടറി വി.ഹരി നായർ സർവീസിൽ നിന്നും വിരമിച്ചത്. എന്തു വില കൊടുത്തും രാകേഷിൻെറ ഭാര്യയെ രക്ഷിക്കണമെന്ന നിർദ്ദേശം സർക്കാർ നൽകി കഴിഞ്ഞു. ഇതിനിടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നിലപാടും സർക്കാരിന് പ്രതിസന്ധിയുണ്ടാക്കുന്നു. വിധി ഒരു പരിധി വരെ തെറ്റെന്നാണ് കോടതി വാക്കാൽ നിരീക്ഷിച്ചത്. എന്നാൽ നിയമനത്തിൽ തല്ക്കാലം ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്കറിയയും നല്കിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, കെവി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബഞ്ച് ഈ നിരീക്ഷണം നടത്തിയത്.
നിയമനം കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു. തന്‍റെ നിയമനനടപടികൾ പൂർത്തിയായതായി പ്രിയ വർഗീസ് കോടതിയെ അറിയിച്ചു. നിയമനം തല്ക്കാലം റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജിയിൽ പ്രിയവർഗീസിന് കോടതി നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും എന്നാണ് കോടതി അറിയിച്ചത്.
ഹൈക്കോടതി വിധി യുജിസി റെഗുലേഷന് എതിരാണെന്നാണ് അപ്പീലിൽ വ്യക്തമാക്കുന്നത്. യൂജിസി ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും അപ്പീലിൽ പറയുന്നു.അടുത്ത കാലത്ത് സമാനമായ മറ്റൊരു കേസിൽ സുപ്രീം കോടതിയിൽ നിന്നും ഒരു വിധിയുണ്ടായിരുന്നു. മുൻസിഫ്, മജിസ്ട്രേറ്റ് നിയമനവുമായി ബന്ധപ്പെട്ടതായിരുന്നു പ്രസ്തുത ഉത്തരവ്. ഇതിൽ ഹൈക്കോടതി നടത്തിയ നിയമനരീതിക്കെതിരെ സുപ്രീം കോടതി പരാമർശം നടത്തിയെങ്കിലും ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നായിരുന്നു ഉത്തരവ്. സമാനമായ ഉത്തരവ് രാകേഷിൻ്റെ ഭാര്യയുടെ കാര്യത്തിലും വേണമെന്നാണ് സർക്കാർ നിലപാട്.
അധ്യാപന പരിചയവും റിസർച്ച് സ്കോറും കുറവായിരുന്നിട്ടും അഭിമുഖത്തിൽ ഉയർന്ന മാർക്ക് നൽകിയാണ് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടിയത്. അഭിമുഖത്തിന്‍റെ വിവരാവകാശ രേഖ സഹിതം വിസിക്കെതിരെ നടപടിയാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണ്ണർക്ക് പരാതി നൽകിയതോടെയാണ് ഗവർണർ പ്രിയക്കെതിരെ രംഗത്തെത്തിയത്. നിയമനത്തിൽ പരസ്യമായ അഴിമതി നടന്നു എന്നാണ് ഗവർണർ മനസിലാക്കുന്നതും കണ്ടെത്തിയതും. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറച്ച് കിട്ടിയത് പ്രിയ വർഗ്ഗീസിനാണ്. 156 മാര്‍ക്കാണ് പ്രയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തിൽ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയർന്ന് മാർക്കാണ്. അഭിമുഖത്തില്‍ മാത്രം 32 മാര്‍ക്ക്. രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്കറിയയുടെ റിസർച്ച് സ്കോൾ 651 ആണ്. അഭിമുഖത്തിലെ മാർക്ക് 30. മൂന്നാം റാങ്കുള്ള ഗണേഷ് സി യുടെ റിസർച്ച് സ്കോൾ 645. ഇൻറർവ്യുവിൽ കിട്ടിയത് 28 മാർക്ക്. മാത്രമല്ല ജോസഫ് സ്ക്റിയക്ക് 15 വർഷത്തിലേറെ അധ്യാപന പരിചയമുണ്ട്. പ്രിയ വർഗ്ഗീസിന് യുജിസി നിഷ്കർഷിക്കുന്ന 8 വർഷത്തെ അധ്യാപന പരിചയം ഇല്ലെന്ന പരാതി നേരത്തെ ഗവണ്ണർക്ക് മുന്നിലുണ്ട്.
പ്രിയയുടെ മൂന്ന് വർഷം ഡെപ്യൂട്ടേഷനിലെ ഗവേഷണ കാലയളവും സ്റ്റുഡന്‍റ്സ് ഡയറക്ടറായുള്ള രണ്ട് വർഷത്തെ അനധ്യാപക കാലയളവും അധ്യാപന പരിചയമായി കണക്കാക്കിയെന്നും കണ്ണൂർ സർവകലാശാല നൽകിയ വിവരാവകാശ രേഖ പറയുന്നു. പ്രിയക്ക് ഒന്നാം റാങ്ക് നൽകാൻ വി സിയും സെലക്ഷൻ കമ്മിറ്റിയും ശ്രമിച്ചതിന്‍റെ കൃത്യമായ തെളിവാണിതെന്ന് കാണിച്ചാണ് സേവ് യൂണിവേഴിസ്റ്റി ക്യാമ്പയിൻ കമ്മിറ്റി വീണ്ടും ഗവർണ്ണർക്ക് പരാതി നൽകിയത്. മലയാളം അസോസിയേറ്റ് പ്രൊഫസർ പരീക്ഷയിൽ പ്രിയക്ക് സിണ്ടിക്കേറ്റ് ഒന്നാം റാങ്ക് നൽകിയെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിയമന ഉത്തരവ് ഇറക്കിയില്ല. പിന്നീട് ഹൈക്കോടതി വിധി വന്ന ശേഷമാണ് നിയമനം നൽകിയത്. കണ്ണൂർ വാഴ്സിറ്റി പ്രിയയുടെ കാര്യത്തിൽ അഴിമതി നടത്തിയെന്നാണ് ഗവർണർ കണ്ടെത്തിയിരിക്കുന്നത്. അഭിമുഖത്തിൽ പിന്നിലുള്ള ഒരാൾക്ക് മാർക്ക് കൂട്ടിയിടുക എന്നാൽ അഴിമതി എന്നാണർത്ഥം.
പ്രിയാവർഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. യുജിസി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നായിരുന്നു ഉയര്‍ന്ന പ്രധാന ആക്ഷേപം. യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേഷണ ബിരുദവും എട്ട് വര്‍ഷം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 2012 ൽ തൃശൂർ, കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റൻറ് പ്രൊഫസറായി നിയമനം ലഭിച്ച കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്ന് വർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പിഎച്ച്ഡി ബിരുദം നേടിയത്. 2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. അപ്പോള്‍ പ്രിയാ വര്‍ഗിസീന്‍റെ ആകെ അധ്യാപന പരിചയം നാല് വര്‍ഷം മാത്രമാണ് എന്ന് വ്യക്തം. ഇതാണ് സുപ്രീം കോടതിയിൽ വിനയാകാൻ പോകുന്നതെന്ന്നി യമവൃത്തങ്ങൾ പറയുന്നു.