പി വി അൻവർ എം എൽ എ യ്ക്കെതിരെ ചാനൽ ചർച്ചയിൽ അതി ശക്തമായ വിമർശനവുമായി മാധ്യമ പ്രവർത്തകൻ വിനു വി ജോൺ രംഗത്ത്. സാധാരണ എന്തുകേസ് നടന്നാലും ആ സ്ഥാപനത്തിൽ നിന്ന് ചിലപ്പോൾ, ആ വാർത്ത റെക്കോഡ് ചെയ്ത ക്യാമറ അല്ലെങ്കിൽ കാർഡ്, പണ്ടൊക്കെയാണെങ്കിൽ ടേപ്പ്, അത് ഇപ്പോഴത്തെ സാഹചര്യത്തിൽ, എഡിറ്റ് ചെയ്യുന്ന കമ്പ്യൂട്ടറോ, ഹാർഡ് ഡിസ്‌കോ ഒക്കെ വേണമെങ്കിൽ, പൊലീസിന് പരിശോധനയ്്ക്ക് എടുക്കാം. അതുപോലും ആവശ്യമില്ലാത്തതാണ് പുതിയ സാങ്കേതിക വിദ്യകളുടെ കാലം. അതിന് പകരം ഒരു സ്ഥാപനം അടച്ചുപൂട്ടാൻ, അവിടുത്തെ മൊട്ടുസൂചി വരെ എടുത്തുകൊണ്ടുപോവുക. എന്തൊക്കെയുണ്ട്, അതെല്ലാം എടുത്തുകൊണ്ടുപോകുക, ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു , ഇനി വന്നുപോയാൽ കേസുകളിൽ കുടുക്കുമെന്ന് പറയുക, ഇത് എന്തുതരം പൊലീസ് നടപടിയാണ് എന്ന് വിനു വി ജോൺ ചോദിച്ചു .
അപ്രഖ്യാപിത അടിയന്തിരവസ്ഥയോ എന്ന ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിലാണ് മറുനാടൻ മലയാളിയിൽ നടന്ന മാധ്യമ വേട്ടയെ മുൻ നിർത്തി വിനു വി ജോൺ ഇത്തരത്തിലൊരു ചോദ്യം ഉയർത്തിയത് . ഇതിനു പിന്നാലെ പി വി അൻവർ എം എൽ എ ഏഷ്യാനെറ്റിനെ കടന്നാക്രമിച്ചു കൊണ്ട് ഒരു ഫേസ്ബുക് പോസ്റ്റുമായി രംഗത്ത് വരികയുണ്ടായി. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയായിരുന്നു ..
ഞങ്ങൾ സെറ്റിട്ട്,ആളെയൊക്കെ വച്ച് വ്യാജവാർത്ത ഷൂട്ട് ചെയ്യും.പ്രചരിപ്പിക്കും.
“ഞങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം വേണം”.
ഞങ്ങൾ കെ.എസ്.യുക്കാരുമായി ചേർന്ന് വ്യാജ വാർത്ത പ്രചരിപ്പിക്കും.
“ഞങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം വേണം”.
ഞങ്ങൾ ഒരു എം.പിയെ കൈയ്യേറ്റം ചെയ്യണമെന്ന് പരസ്യമായി ഇരുന്നങ്ങ് ആഹ്വാനം ചെയ്യും.
“ഞങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം വേണം”.
ഞങ്ങളുടെ കൂട്ടുകാരൻ വ്യാജൻ സ്കറിയക്ക് ലോകത്തുള്ള സകലരേ കുറിച്ചും വ്യാജവാർത്ത നൽകാനും,വർഗ്ഗീയത പരത്താനും,ബ്ലാക്ക്‌മെയിൽ ചെയ്ത് കാശുണ്ടാക്കാനും അവസരം കൊടുക്കണം.
“ഞങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം വേണം”.
വിനു.വി.ജോണേ..
നീയും,ഏഷ്യാനെറ്റും,ജയശങ്കറുമല്ല ഈ നാട്ടിലെ പൊതുസമൂഹം..
സഖാവ് കോടിയേരി നിന്നോട് പറഞ്ഞ വാക്കുകൾ തീയായി ഞങ്ങളുടെ തലയ്ക്ക് മുകളിൽ നിൽപ്പുണ്ട്.
“എളമരം കരീമിനെ ഏഷ്യാനെറ്റിന്റെ മുന്നിൽ കൊണ്ട് നിർത്തി തരാം.വിനു.വി.ജോൺ ഒന്ന് അടിച്ച് നോക്കെന്ന്”..
അതേ നിന്നോട് ഇപ്പോളും പറയാനുള്ളൂ.നിന്റെ എട്ടല്ല..ഇവിടുത്തെ പത്ത്..
പോയി പണി നോക്കിനെടാ..
ചെയ്യാൻ പറ്റുന്നതൊക്കെ നീയൊക്കെ അങ്ങ് ചെയ്ത് കാണിക്ക്..
ഇങ്ങനെയായിരുന്നുഏഷ്യാനെറ്റ് ചർച്ചയ്ക്ക് പി വി അൻവർ കൊടുത്ത മറുപടി പോസ്റ്റ്.
എന്നാൽ അൻവറിന്റെ വെല്ലു വിളി അതിരു കടന്നതോടെ ഏഷ്യാനെറ്റ് ഈ വിഷയത്തെ കൂടുതൽ സജീവമായ ചർച്ചയ്‌ക്കെടുക്കുകയായിരുന്നു. അഡ്വ .ജയശങ്കർ അടക്കമുള്ള പ്രമുഖർ ഈ വിഷയത്തിൽ അൻവറിനെതിരേ ആഞ്ഞടിച്ചു.
മറുനാടൻ വിഷയത്തിൽ കേരള പോലീസ് ചെയ്യുന്നത് തോന്നിവാസവും തെമ്മാടിത്തവുമാണെന്നാണ് അഡ്വ. ജയശങ്കർ പ്രതികരിച്ചത് . പോലീസ് പ്രവർത്തിക്കുന്നത് പിണറായി ക്രിമിനൽ കോഡ് അനുസരിച്ചാണ്. തീവ്രവാദക്കേസിലെ പ്രതികളെ പിടിക്കാൻ പോലും പോലീസ് ഇത്രയും ജാഗ്രതയും ശുഷ്കാന്തിയും കാണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറുനാടൻ വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ.
ഷാജൻ സ്കറിയയുടെ മാദ്ധ്യമ പ്രവർത്തനത്തെക്കുറിച്ച് എതിരഭിപ്രായമുണ്ടാകാം. പക്ഷേ പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഉറപ്പു പോലുമില്ലാത്ത ഒരു കേസിന്റെ പേരിൽ മാദ്ധ്യമ സ്ഥാപനം അടച്ചു പൂട്ടാൻ പറയുന്നതും അവരുടെ സാധനങ്ങൾ ഒക്കെ കസ്റ്റഡിയിലെടുക്കുന്നതും കേട്ടു കേൾവിയില്ലാത്ത കാര്യമാണെന്നും ജയശങ്കർ വ്യക്തമാക്കി. അതിക്രമവും മനുഷ്യാവകാശ ലംഘനവുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞു കൊണ്ടുള്ള ഭരണകൂട അതിക്രമമാണ് ഇവിടെ നടക്കുന്നത്. മാർക്സിസ്റ്റ് പാർട്ടിക്കും അതിന്റെ പരമോന്നത നേതാവായ കാരണഭൂതനുമെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരെല്ലാവരും സർക്കാരിന്റെ ഹിറ്റ് ലിസ്റ്റിലാണ്. ഇത് മറുനാടൻ മലയാളി പോലെ ചെറിയ പോർട്ടലിനു മാത്രമല്ല കൊടികെട്ടിയ ചാനലായ ഏഷ്യാനെറ്റ് ന്യൂസിന്റെ മാദ്ധ്യമ പ്രവർത്തകർക്കെതിരെ പോലും സംഭവിക്കുന്നുണ്ട്. തനി ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നതെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
മറുനാടൻ മലയാളി ജീവനക്കാരുടെ വീട്ടിൽ അടക്കം കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ റെയ്ഡ് ന്റെ പശ്ചാത്തലത്തിലാണ് ജയശങ്കറിന്റെ ഈ വാക്കുകൾ .
അതേസമയം ഒരു ഡോക്യുമെന്ററിയുടെ പേരിൽ ബിബിസി ഓഫീസിൽ, റെയ്ഡ് നടത്തിയപ്പോൾ, അതിനൊക്കെ എതിരെ ശക്തമായ നിലപാട് സ്വീകരിച്ചവർക്ക് മറുനാടൻ മലയാളിയിലെ റെയ്ഡിന്റെ കാര്യത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാനാവില്ല എന്ന് മാധ്യമ നിരീക്ഷകനായ സെബാസ്റ്റ്യൻ പോൾ പ്രതികരിച്ചു . ഒരു ഡോക്യുമെന്ററിയുടെ പേരിൽ ബിബിസി ഓഫീസിൽ, റെയ്ഡ് നടത്തിയപ്പോൾ, അതിനൊക്കെ എതിരെ ശക്തമായ നിലപാട് സ്വീകരിച്ചവർക്ക് മറുനാടൻ മലയാളിയിലെ റെയ്ഡിന്റെ കാര്യത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കാനാവില്ല എന്ന് മാധ്യമ നിരീക്ഷകനായ സെബാസ്റ്റ്യൻ പോൾ. ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ‘ഭരണത്തിന് ഭ്രാന്തിളകുമ്പോൾ’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.