നിയമ സഭാ സമ്മേളനത്തിൽ ആലപ്പുഴയിലെ ലഹരിക്കടത്ത് അടിയന്തിര പ്രമേയത്തിലൂടെ സിപിഎമ്മിനെ പൊളിച്ചടുക്കിയ മാത്യു കുഴൽ നാടൻ ഇപ്പോൾ താരമായിരിക്കുകയാണ്. കുഴൽ നാടന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയ പിണറായി വിജയൻ പരിസരം മറന്നു ക്ഷുഭിതനായതും കുഴൽ നാടനെതിരെ ആഞ്ഞടിച്ചതുമെല്ലാം കേരളക്കര കണ്ടതാണ് . പിണറായി വിജയൻറെ ഈ ക്ഷോഭത്തിൽ നിന്നും മലയാളികൾ മനസിലാക്കിയ ഒരു കാര്യം എന്തെന്നാൽ നമ്മുടെ കുഴൽ നാടൻ തൊടുക്കുന്ന അമ്പുകളെല്ലാം കൃത്യമായി പിണറായിയുടെ നെഞ്ച് തുളയ്ക്കുന്നുണ്ട് എന്ന തന്നെയാണ്. അഥവാ കുഴൽ നാടന്റെ നാവിനെ പിണറായി ഭയപ്പെട്ടു തുടങ്ങി എന്നതിന്റെ തെളിവാണ് പിണറായിയുടെ ക്ഷോഭം. എന്തായാലും നിയമ സഭയിൽ ഇന്നലെ കുഴൽ നാടൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മുന്നിൽ പിണറായി വിജയൻ സമനില തെറ്റിയവനെപ്പോലെ പൊട്ടിത്തെറിക്കുകയായിരുന്നു . രുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ സിപിഎം നേതാക്കളായ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്ന് അടിയന്തിരപ്രമേയം അവതരിപ്പിച്ച മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയാണ് മയക്കുമരുന്ന് കേസിലെ സിപിഎം നേതാവിന്റെ പങ്ക് പുറത്ത് വരാൻ പോലും കാരണമായതെന്നും പ്രതിപക്ഷം ആരോപിച്ചതോടു കൂടി ഷാനവാസിനെ ന്യായീകരിക്കുന്ന നിലപാടുമായി മന്ത്രി രാജേഷ് രംഗത്തെത്തി . കരുനാഗപ്പള്ളി കേസിൽ സിപിഎം കൌൺസിലർ ഷാനവാസിനെ പ്രതിയാക്കാൻ തെളിവ് കിട്ടിയില്ലെന്നായിരുന്നു മന്ത്രി രാജേഷിന്റെ വാദം . ഇതോടെ സമനില കൈവിട്ട മുഖ്യമന്ത്രി പിണറായി വിജയൻ മാത്യു കുഴൽനാടനോട് ക്ഷുഭിതനായി. എന്തിനും അതിര് വേണമെന്നും അത് ലംഘിച്ച് പോകരുതെന്നും മുഖ്യൻ പറഞ്ഞു . എന്നാൽ ഇതോടെ മാത്യു കുഴൽ നാടൻ പിന്താങ്ങി വി ഡി സതീശൻ രംഗത്തെത്തി. കൃത്യമായ തെളിവുകളോടെയാണ് മാത്യു കുഴൽ നാടൻ സഭയിൽ പ്രസംഗിച്ചതെന്നും എന്തും വിളിച്ച് പറയുന്ന ഒരാളെ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഏൽപ്പിച്ചെന്ന് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ തിരിച്ചടിച്ചു. ഞാൻ തന്നെയാണ് മാത്യുവിനെ ചുമതലപ്പെടുതിയത്. തികഞ്ഞ ഉത്തരവാദത്തോടെയാണ് മാത്യു സംസാരിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു.
എന്തായാലും പിണറായി വിജയൻറെ കുഴൽ നാടൻ ഭയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല . മാത്യു കുഴൽ നാടാണ് മുന്നിൽ , അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും മുന്നിൽ ഇതിനു മുൻപും പിണറായി വിജയൻ തോൽവി സമ്മതിക്കുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. മുന്‍പ് സ്പ്രിന്‍ക്ലര്‍ ആരോപണത്തില്‍ ഉള്‍പ്പെട്ട ജെയ്ക് ബാലകുമാര്‍ പിണറായിയുടെ മകള്‍ വീണയുടെ മെന്ററാണെന്നു മാത്യു കുഴൽ നാടൻ നിയമസഭയില്‍ പറഞ്ഞപ്പോള്‍ പച്ചക്കള്ളം, അസംബന്ധം എന്നൊക്കെയായിരുന്നു പിണറായിയുടെ പ്രതികരണം. പിന്നീട് അതിന്റെ തെളിവു വന്നപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്ബനിയെ മെന്റര്‍ ചെയ്യാന്‍ ജെയ്ക്ക് ബാലകുമാര്‍ ഉണ്ടായിരുന്നുവെന്ന കാര്യം മുഖ്യമന്ത്രിക്ക് അംഗീകരിക്കെണ്ടി വന്നതിന് പിന്നില്‍ കുഴല്‍നാടനായിരുന്നു. താന്‍ പൊതുസമൂഹത്തില്‍ പറഞ്ഞ കാര്യം തെളിയിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം ഉണ്ടെന്നും അതുകൊണ്ട് തന്നെ ഈ അവകാശ ലംഘന നോട്ടീസിന് മുഖ്യമന്ത്രി നല്‍കിയ വിശദീകരണവും അതിന്മേല്‍ സ്പീക്കര്‍ നടത്തിയ റൂളിങ്ങിനെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി കുഴല്‍നാടന്‍ പറഞ്ഞിരുന്നത് നേരത്തെ വൈറലായിരുന്നു. വീണ വിജയന്റെ എക്സാലോജിക്ക് എന്ന കമ്ബനിയുടെ മെന്ററായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടറായിരുന്ന ജെയ്ക്ക് ബാലകുമാര്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന ഫാക്ടിനെ ഇതുവരെ അംഗീകരിച്ചിരുന്നില്ല. ജൂറിസ്റ്റിക് പേഴ്സണാലിറ്റി ഉള്ള ഒരു കമ്ബനിയുടെ മെന്ററായാണ് ജേയ്ക്ക് പ്രവര്‍ത്തിച്ചിരുന്നതെന്നും അതുകൊണ്ട് മകളെ മെന്റര്‍ ചെയ്തു എന്ന് പറയാനാകില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ എക്സാലോജിക്ക് എന്ന കമ്ബനിക്ക് മറ്റ് ഡയറക്ടേഴ്സ് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
മെന്റര്‍ ആയി പ്രവര്‍ത്തിച്ചയാളുടെ പേര് കമ്ബനി വെബ് സൈറ്റില്‍ നിന്ന് നീക്കിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ആരെയും വ്യക്തിപരമായി ആക്രമിക്കുക എന്ന ഉദ്ദേശം തനിക്കില്ലെന്നും താന്‍ പൊതു സമൂഹത്തിന് മുന്നില്‍ വിഷയം വ്യക്തമാക്കിക്കഴിഞ്ഞതായും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തിനിടെ താന്‍, മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ മുഖ്യമന്ത്രി എതിര്‍ത്തിരുന്നുവെന്നും എംഎല്‍എ പറഞ്ഞത് പച്ചക്കള്ളമാണെന്ന് സഭയില്‍ പറഞ്ഞതിലൂടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണോയെന്ന് ജനം വിലയിരുത്തട്ടെയെന്നും താന്‍ ഈ വിഷയുമായി മുന്നോട്ടുപോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. തന്റെ വാദം മുഖ്യമന്ത്രി തള്ളിയതോടെ ഇത് അവകാശ ലംഘനമാണെന്ന് കാണിച്ചുകൊണ്ട് വാദം ശരിയാണെന്ന് തെളിയിക്കുന്ന രേഖകളുള്‍പ്പെടെ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് മാത്യു കുഴല്‍നാടന്‍ നല്‍കിയിരുന്നു. ഇതെല്ലാം പിണറായിയെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടുമൊരു അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കുഴൽ നാടൻ മുഖ്യമന്ത്രിക്ക് നേരെ വാളെടുത്തതും കുഴല്‍നാടനെ മുഖ്യമന്ത്രി കടന്നാക്രമിച്ചതും .