ഓപ്പറേഷൻ താമര : തുഷാർ വെള്ളാപ്പള്ളി കുടുക്കിലേക്ക്
നിസ്സഹായ അവസ്ഥയിൽ കേരള പോലീസ് : തുഷാർ വെള്ളാപ്പള്ളി കീഴടങ്ങിയെക്കും.
തെലങ്കാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ആസൂത്രണം ചെയ്ത ‘ഓപറേഷന്‍ താമര’ കേസില്‍ ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിക്കും കൊച്ചി അമൃത ആശുപത്രി അഡീഷനല്‍ ജനറല്‍ മാനേജര്‍ ഡോ.ജഗ്ഗു സ്വാമിക്കും തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നല്‍കി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹൈദരാബാദ് ബഞ്ചാര ഹില്‍സിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്.ഐ.ടി) ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.
കേരള പൊലീസിന്‍റെ വാഹനത്തില്‍ തെലങ്കാന എസ്.ഐ.ടി ഇന്‍സ്പെക്ടര്‍ വെങ്കട് അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ ശനിയാഴ്ചയാണ് തുഷാറിന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയത്. തുഷാറിന്‍റെ അഭിഭാഷകന്‍ സിനില്‍ മുണ്ടപ്പള്ളി നോട്ടീസ് കൈപ്പറ്റി. ജഗ്ഗുസ്വാമിക്ക് അമൃത ആശുപത്രിയിലെത്തിയാണ് നോട്ടീസ് നല്‍കിയത്. ആശുപത്രി ഡയറക്ടറുടെ പി.എ നോട്ടീസ് കൈപ്പറ്റി. അന്വേഷണവുമായി സഹകരിക്കണമെന്ന തെലങ്കാന ഹൈകോടതിയുടെ ഉത്തരവുകൂടി പരിഗണിച്ചാണ് അന്വേഷണസംഘത്തിന്‍റെ നടപടി. നേരത്തേ എസ്.ഐ.ടി നല്‍കിയ നോട്ടീസ് അവഗണിച്ച തുഷാറും ജഗ്ഗുസ്വാമിയും അടക്കമുള്ള പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പൊലീസ് നടപടി ഭയന്ന് ആഴ്ചകളായി ഇരുവരും മാറിനില്‍ക്കുകയാണ്. ഇത് രണ്ടാംതവണയാണ് തുഷാറിന്‍റെ വീട്ടില്‍ തെലങ്കാന പൊലീസ് നേരിട്ടെത്തി നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞ മാസം 16നും നല്‍കിയിരുന്നു. അന്ന് തുഷാര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ ഓഫിസ് ജീവനക്കാരന് നല്‍കിയാണ് മടങ്ങിയത്. പിന്നാലെ കഴിഞ്ഞമാസം 21ന് ചോദ്യം ചെയ്യലിന് ഹൈദരാബാദില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നല്‍കി. ഇത് ചോദ്യം ചെയ്ത് തുഷാര്‍ തെലങ്കാന ഹൈകോടതിയെ സമീപിച്ചു. അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ കോടതി, അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിച്ചു.
. തുഷാര്‍ വെള്ളാപ്പള്ളി ടി.ആര്‍.എസ് എം.എല്‍.എമാരെ കൂറുമാറ്റി ബി.ജെ.പിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ ആരോപണത്തിലാണ് ചോദ്യം ചെയ്യുന്നത്.
ഒന്നാം പ്രതി രാമചന്ദ്ര ഭാരതിയടക്കം മൂന്ന് പ്രതികളുമായി തുഷാര്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഡോ. ജഗ്ഗു മുഖേനയാണ് ഇവര്‍ പരിചയത്തിലാകുന്നതും ചര്‍ച്ചക്ക് വഴിതെളിഞ്ഞതുമെന്നാണ് കേസ്.അതേസമയം, തെലങ്കാന പൊലീസിന്‍റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നുമാണ് തുഷാറിന്‍റെ ആവശ്യം. തെലങ്കാന ഹൈകോടതി ഉത്തരവുള്ളതിനാല്‍ അന്വേഷണസംഘവുമായി തുഷാര്‍ സഹകരിക്കുമെന്നാണ് വിവരം.