കൊല്ലം: തീരദേശറോഡില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും. അപകടത്തിനിടയായ ബൈക്കിന്‍റെ പിന്‍ഭാഗം മാത്രം തകര്‍ന്നതാണ് സംശയത്തിനിടയാക്കിയിരിക്കുന്നതു,
ഇതോടെ കൂടുതല്‍ ദൃശ്യങ്ങള്‍ തേടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ തീരദേശറോഡുവഴി കടന്നുപോയിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ തീരദേശറോഡിന് സമീപത്തെ നിരീക്ഷണ ക്യാമറകളില്‍നിന്ന് പോലീസ് ശേഖരിക്കുന്നുണ്ട്. തീരദേശറോഡില്‍ മയ്യനാട് താന്നി ബീച്ചിന് സമീപത്താണ് അപകടം ഉണ്ടായത്. പറവൂർ സ്വദേശികളും മല്‍സ്യത്തൊഴിലാളികളുമായ അല്‍അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂവരും സഞ്ചരിച്ച ബൈക്ക് ടെട്രാപോഡില്‍ ഇടിച്ച നിലയിലായിരുന്നു.
സംഭവ സ്ഥലം കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ സന്ദര്‍ശിച്ചു. പൊലീസിന്‍റെ ശാസ്ത്രീയ പരിശോധനവിഭാഗവും സ്ഥലത്തെത്തി തെളിവുകളെടുത്തിട്ടുണ്ട്.
കടലാക്രമണത്തെ പ്രതിരോധിക്കാന്‍ റോഡിനോടുചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ ടെട്രാപോഡിലേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ബൈക്കും മൃതദേഹങ്ങളും കണ്ടെത്തിയത്. എന്നാല്‍ ബൈക്ക് കോണ്‍ക്രീറ്റ് നിര്‍മിത ടെട്രാപോഡിലേക്ക് ഇടിച്ചുകയറിയ നാശങ്ങളൊന്നും മുന്‍ഭാഗത്തോ ഇരുവശത്തോ ഇല്ലായിരുന്നു. പിന്‍ഭാഗത്തുമാത്രമാണ് ബൈക്കിന് നാശം സംഭവിച്ചിട്ടുള്ളത്. അതു ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കളും നാട്ടുകാരും അപകടത്തില്‍ ദുരൂഹത ആരോപിക്കുന്നത്. മറ്റ് ഏതെങ്കിലും വാഹനങ്ങള്‍ അപകടത്തിന് കാരണമായിട്ടുണ്ടോയെന്ന കാര്യം വിശദമായി പരിശോധിക്കുന്നുണ്ട്.
മരിച്ച മൂന്നുപേരില്‍ അമീന്‍ എന്നയാളുടെ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് വണ്ടി ഓടിച്ചിരുന്നയാള്‍ ധരിച്ചിരുന്നതെന്നു കരുതുന്ന ഹെല്‍മെറ്റ് അപകടസ്ഥലത്ത് കിടപ്പുണ്ടായിരുന്നു. മരിച്ച മൂവർക്കും എന്തെങ്കിലും ശത്രുക്കൾ ഉള്ളതായി അറിവില്ല എന്നാണ് നാട്ടുകാർ പറയുന്നത്. പോലീസ് ഊർജിതമായി കേസ് അന്വേഷിക്കുന്നുണ്ട്.