ലീഡർ, ക്യാപ്റ്റൻ വിളി കെണിയിൽ താൻ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിന് കെ കരുണാകരൻ എന്ന ഒറ്റ ലീഡർ മാത്രമാണുള്ളത്. തന്റെ ചിത്രം മാത്രമുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് നീക്കാൻ സഹപ്രവർത്തകരോട് ആവശ്യപ്പെടും. തൃക്കാക്കരയിലെ കോൺഗ്രസിന്റെ ചരിത്ര വിജയം ഓരോ കോൺഗ്രസ് പ്രവർത്തകനും അവകാശപ്പെട്ടതാണെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ഡിസിസി വി ഡി സതീശന് വിമാനത്താവളത്തിൽ വലിയ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ശേഷമാണ് പ്രതികരണം.തൃക്കാക്കരയിലെ വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക് മേൽ കെട്ടിവെക്കുന്നത് പാർട്ടിയിൽ അസ്വരാസ്യങ്ങൾ സൃഷ്ടിക്കുമെന്നും തിരിച്ചടിയാകാനുള്ള അപകടസാധ്യതയും മുന്നിൽ കണ്ടാണ് സതീശന്റെ പ്രതികരണം.
തിരുവനന്തപുരത്തെ സ്വീകരണം പ്രവർത്തകർ സന്തോഷം പ്രകടിപ്പിക്കുന്നതായി കണ്ടാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർച്ചയായ തോൽവികൾ ഉണ്ടായതിന് ശേഷം തൃക്കാക്കരയിൽ ഉണ്ടായ ഉജ്ജ്വല വിജയം കേരളത്തിൽ കോൺഗ്രസ്-യുഡിഎഫ് പ്രവർത്തകർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഒരു പ്രതികരണമാണ് ഈ സ്വീകരണവും മറ്റും. തൃക്കാക്കരയിലെ ജയം ഒരു തുടക്കം മാത്രമാണ്. ഒരുപാട് കഠിനാധ്വനം ചെയ്യേണ്ടതുണ്ട്. വിശ്രമമില്ലാതെ പ്രവർത്തനം നടത്തിയാൽ മാത്രമാണ് യുഡിഎഫിന് കേരളത്തിൽ തിരിച്ചുവരാൻ സാധിക്കുകയുള്ളൂ. അതിന് വേണ്ടിയുള്ള ആത്മവിശ്വാസമാണ് തൃക്കാക്കരയിലെ ജനങ്ങൾ നൽകിയിട്ടുള്ളത്. അത് കൈമുതലാക്കി കൂടുതൽ കഠിനാധ്വാനം ചെയ്ത് മുന്നോട്ട് പോകണം. ഈ ആവേശം താത്കാലിമാക്കാതെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും. കെപിസിസി അധ്യക്ഷൻ നാളെ തിരിച്ചെത്തിയാൽ ഈ മാസം തന്നെ പ്രധാന നേതാക്കളെ വിളിച്ച് ചർച്ചകൾ നടത്തും’ സതീശൻ പറഞ്ഞു.
താൻ ലീഡറല്ല. കേരളത്തിൽ ഒരേയൊരു ലീഡറേയുള്ളൂ. അത് കെ.കരുണാകരനാണ്. അതിന് പകരം വെക്കാനുള്ള ആളൊന്നുമല്ല താൻ.അദ്ദേഹം വളരെ ഉയരത്തിൽ നിൽക്കുന്ന ആളാണ്. മറ്റുള്ളതൊക്കെ പ്രവർത്തകർ അവരുടെ ആവേശത്തിൽ ചെയ്യുന്നതാണ്. ക്യാപ്റ്റൻവിളിയിലും ലീഡർ വിളി പോലുള്ള കെണിയിലൊന്നും താൻ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിവാദ്യമർപ്പിച്ച് എവിടെയെങ്കിലും ബോർഡ് സ്ഥാപിക്കുന്നുണ്ടെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാം അതിലുണ്ടാകണം. തൃക്കാക്കരയിലെ വിജയം എല്ലാവർക്കും അവകാശപ്പെട്ടതാണ്. എല്ലാവരും നടത്തിയ കഠിനാധ്വനത്തിന്റെ ഫലമാണത്. ജനിച്ചുവളർന്ന ജില്ലയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിൽ തിരഞ്ഞെടുപ്പിന്റെ ഏകോപന ചുമതല തനിക്കായിരുന്നു. അത് നിർവഹിച്ചു. അത് അതോട് കൂടി അവസാനിപ്പിക്കണം. ഈ ക്യാപ്റ്റൻ വിളിയും ലീഡർ വിളിയും കോൺഗ്രസിനെ നന്നാക്കാനുള്ളതല്ല. അതിനുള്ള തിരിച്ചറിവ് തനിക്കുണ്ടെന്നും സതീശൻ വ്യക്തമാക്കി.
കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നാളെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും. ശേഷം മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തി വരുന്ന കാലഘട്ടത്തിലേക്കുള്ള പദ്ധതി തീരുമാനിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
തൃക്കാക്കരയിലെ മിന്നും വിജയത്തിന് ശേഷം യുഡിഎഫിനെ നയിച്ച പ്രതിപക്ഷനേതാവ് വിഡി സതീശന് (VD Satheesan)അഭിനന്ദന പ്രവാഹത്തിന്റെ കാഴ്ചകളാണ് നാം കണ്ടത്. യുവ നേതാക്കളും അണികളും ഒരു പോലെ സതീശന്റെ പ്രവർത്തന മികവിനെ പുകഴ്ത്തി.
ഹൈബി ഈഡൻ എംപി, മുൻ എംഎൽഎ അനിൽ അക്കരെ അടക്കമുള്ള നേതാക്കൾ വിഡി സതീശനെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെചിരുന്നു.തൃക്കാക്കര വിജയത്തിന് പിന്നാലെ വിഡി സതീശനൊപ്പം നടന്നു നീങ്ങുന്ന ചിത്രം ‘ക്യാപ്റ്റൻ (ഒറിജിനൽ) ‘എന്ന അടിക്കുറിപ്പിൽ ഹൈബി ഈഡൻ പങ്കുവെച്ചതുംസമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിട്ടുണ്ട്. നേതാക്കൾ ഏറെയുള്ള പാർട്ടിക്കുളളിൽ കാപ്റ്റൻ ആര് എന്നതിലെ ചർച്ചയും ഇതോടെ വീണ്ടും ഉയർന്ന് വന്നു.
എന്നാൽ അഭിനന്ദന പ്രവാഹങ്ങൾക്കിടയിലും മുന്നിലെ വെല്ലുവിളികളെയും പാർട്ടിക്കുള്ളിലെ പടലപ്പിണക്കളും സതീശൻ മറന്നിട്ടില്ല. “ക്യാപ്റ്റൻ” പരാമർശത്തിലെ അപകടം മുൻകൂട്ടിക്കണ്ടാണ് സതീശന്റെ പ്രതികരണം. താൻ ക്യാപ്റ്റൻ അല്ല, പട നയിക്കുന്നവരിൽ മുൻ നിരയിലുള്ള ഒരാൾ മാത്രമാണെന്നാണ് ക്യാപ്റ്റൻ പരാമർശത്തോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണ് തൃക്കാക്കരയിലെ വിജയമെന്നും ഏകോപനം നടത്തുകയെന്ന കാര്യം മാത്രമാണ് ഞാൻ ചെയ്തെന്നും സതീശൻ പറയുന്നു.
‘മുന്നിൽ നിന്നും നയിക്കുന്ന പടയാളികളൊരാളാണ് ഞാൻ. പിന്നിലേക്ക് പോകില്ല. പിറകിൽ നിന്ന് വെടിയേറ്റ് മരിക്കുകയുമില്ല’. പോർക്കളത്തിൽ നിന്ന് പിന്തിരിഞ്ഞോടുന്ന ഭീരുക്കൾക്കാണ് പിറകിൽ നിന്നും വെടിയേൽക്കുന്നതെന്നും സതീശൻ പറഞ്ഞു. തൃക്കാക്കരയിൽ സിപിഎമ്മിൻറെ അടക്കം എല്ലാവരുടെ വോട്ടും യുഡിഎഫിന് ലഭിച്ചതായും വി ഡി സതീശൻ അവകാശപ്പെട്ടു.