ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കരിനിയമം എന്ന് അറിയപ്പെടുന്ന രാജ്യദ്രോഹ നിയമം മരവിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ് വന്നിട്ടും ജാമ്യം ലഭിക്കാതെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഉൾപ്പെടെയുള്ളവർ. രാജ്യദ്രോഹത്തിനൊപ്പം യു.എ.പി.എ കൂടി ചുമത്തപ്പെട്ടതാണ് ഇവർക്ക് ജാമ്യം ലഭിക്കാത്തതിന്റെ കാരണമാകുന്നതെന്നാണ് ദി ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഷർജീൽ ഇമാം കോടതിയെ സമീപിച്ചിരുന്നു. വിവാദമായ സി.എ.എ-എൻ.ആർ.സിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഷർജീൽ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സുപ്രീം കോടതിയിലെത്തിയ ഇമാമിനോട് വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശിക്കുകയും പിന്നാലെ ജാമ്യം ആവശ്യപ്പെട്ട ഇമാം കീഴ്ക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
2020 ഒക്ടോബർ അഞ്ചിന് ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ വിഭാഗങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കാപ്പനെതിരെ പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹക്കുറ്റവും പിന്നീട് യു.എ.പി.എയും ചുമത്തുകയും ചെയ്തു.
2018, 2019, 2020 വർഷങ്ങളിൽ യു.എ.പി.എ പ്രകാരം അറസ്റ്റിലായവരിൽ 53 ശതമാനവും 30 വയസ്സിന് താഴെയുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം പാർലമെന്റിൽ പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുക്കുമുണ്ട്. 2019ൽ യു.എ.പി.എയ്ക്ക് കൊണ്ടുവന്ന ഭേദഗതിയിലാണ് നിയമം കൂടുതൽ ശക്തമായത്. പുതിയ ഭേദഗതി പ്രകാരം അസോസിയേഷനുകൾക്ക് പുറമെ വ്യക്തികളെയും യു.എ.പി.എ പ്രകാരം തീവ്രവാദികൾ എന്ന് മുദ്രകുത്താമെന്ന സ്ഥിവിശേഷം ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
2019ലെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) v/s സഹൂർ അഹമ്മദ് ഷാ വതാലി യു.എ.പി.എ കേസിലെ സുപ്രീം കോടതി വിധിയിലും ജാമ്യം മറികടക്കാൻ കഴിയാത്ത തടസ്സമായി തന്നെ മാറിയിരുന്നു.
സാധാരണയായി തടവിലാക്കപ്പെടുന്ന പ്രതിക്ക് തനിക്കെതിരായ പ്രോസിക്യൂഷന്റെ വാദങ്ങൾ ന്യായമല്ലെന്ന് തെളിയിക്കാൻ യു.എ.പി.എ സെക്ഷൻ 43(5) പ്രകാരം പ്രയാസകരമാണെന്ന് സുപ്രീം കോടതി തന്നെ വിധിയിൽ പരാമർശിച്ചിരുന്നതായും ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രോസിക്യൂഷന്റെ വാദങ്ങൾ ശരിയാണെന്ന് ബോധിപ്പിക്കാൻ തെളിവുകൾ സഹായിച്ചാൽ വ്യക്തിയുടെ ജാമ്യം റദ്ദാക്കാനും ട്രയൽ കോടതിക്ക് അവകാശമുണ്ട്.
124എ റദ്ദാക്കിയാലും യു.എ.പി.എ നിയമപ്രകാരം വിചാരണ നേരിടുന്നവർക്ക് വർഷങ്ങളോളം ജയിലിൽ കഴിയേണ്ടതായി വരുന്നുണ്ട്.
ഹരജിക്കാരൻ കേസിന്റെ അന്വേഷണം തടസ്സപ്പെടുത്തുകയോ, നീതി വളച്ചൊടിക്കുകയോ, കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ പോലുള്ള സാഹചര്യങ്ങൾ നിലനിൽക്കാത്തിടത്തോളം ജയിലല്ല, ജാമ്യമാണ് മാതൃകയെന്ന് രാജസ്ഥാൻ v/s ബാൽചന്ദ് എന്ന കേസിൽ കോടതി നിരീക്ഷിച്ചിരുന്നു