ഉമ തോമസിനെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സി.പി.എം അനുകൂല സംഘടനാ നേതാവും പ്ലാനിംഗ് ആന്റ് എക്കണോമിക് അഫയേഴ്സ് ഡപ്യൂട്ടി സെക്രട്ടറിയുമായ വക്കം സെന്നിനെതിരെ തൃക്കാക്കര പോലീസ് എഫ്.ഐ.ആർ ഇട്ട് കേസ്സെടുത്തു. (എഫ്.ഐ.ആർ. നമ്പർ. 464/2022) മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി ഡി.ജി.പി.ക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ജെബി മേത്തറിൽ നിന്ന് തൃക്കാക്കര പോലീസ് മൊഴി രേഖപ്പെടുത്തി.
പണ്ട് ഭർത്താവ് മരിച്ച സ്ത്രീ ചിതയിലേക്ക് എടുത്തു ചാടി സതി അനുഷ്ഠിക്കുമെങ്കിൽ ഇപ്പോൾ ഭർത്താവ് മരിച്ചാൽ മൽസരിക്കാനുള്ള കൊതിയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിലേക്ക് എടുത്തു ചാടുകയായിരുന്നു എന്നാണ് വക്കം സെൻ ഫേസ് ബുക്കിൽ എഴുതിയത്.
അപകീർത്തിപരമായ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇട്ടതിനാണ് കേസെടുത്തത്. അക്കൗണ്ട് ഉടമ സർക്കാർ ജീവനക്കാരനാണെന്ന് പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്തിരുന്നു. ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്.
പ്രാദേശിക ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പരാതി നൽകിയ ഡിവൈഎഫ്ഐ പ്രവർത്തകനെ ഇന്നലെ രാത്രി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടിറങ്ങി നേതൃത്വം വഹിക്കുന്നതിനെതിരെയായിരുന്നു രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെന്ന പദവി മറന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവർത്തനമെന്ന് കണ്ണൂർ എംപി കുറ്റപ്പെടുത്തി.