സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സില്‍വര്‍ ലൈനില്‍ സര്‍വേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണെന്നും വി ഡി സതീശന്‍ പറഞ്ഞു .
കേരളത്തെ ശ്രീലങ്കയാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സംസ്ഥാനം മുഴുവന്‍ പദ്ധതിയുടെ ഇരകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്തുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ കൊട്ടാരം വിദൂഷകന്‍മാരുടെ റോളാണ് കൈകാര്യം ചെയ്യുന്നതെന്ന് സതീശന്‍ പരിഹസിച്ചു.
സാമൂഹിക ആഘാത പഠനം പ്രഹസനമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സില്‍വര്‍ ലൈനില്‍ മുഴുവന്‍ കൃത്രിമമാണെന്നും ആരോപിച്ചു. പഠനഫലം എന്തായാലും പദ്ധതി നടപ്പാക്കുക എന്നത് മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സ്ഥലമേറ്റെടുക്കൽ നടപടികളുടെ തുടക്കമാണ് സാമൂഹിക ആഘാത പഠനം. അത് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എന്ത് വില കൊടുത്തും സിൽവർ ലൈൻ നടപ്പക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ സാമൂഹിക ആഘാത പഠനം നടത്തുന്നത് വെറും പ്രഹസനമാണ്.
നിയമത്തെ മറികടന്ന് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്.
ശ്രീലങ്കയ്ക്ക് സമാനമായ, അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്ക് സിൽവർ ലൈൻ കേരളത്തെ എത്തിക്കും.
പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ കർശന നിലപാടെടുക്കേണ്ട ഡി.വൈ.എഫ്.ഐയെ പോലെയുള്ള യുവജന സംഘടനകൾ കൊട്ടാരം വിദൂഷകരുടെ റോളിലാണ്.
അവർക്ക് സ്വന്തമായി ശബ്ദമില്ല. അടിമ പണിയാണ് അവർ ചെയ്യുന്നത്.