ഒരുത്തീ’ സിനിമയുടെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് ‘മീ ടൂ’ ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നടന്‍ വിനായകന്‍ പറഞ്ഞ മറുപടി വിവാദമാകുന്നു. നവ്യ നായര്‍ നായികയായെത്തിയ ഈ സിനിമയുമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നടന്‍ വിനായകന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്.
മീ ടൂ എന്താണെന്ന് അറിയില്ലെന്നായിരുന്നു വിനായകന്‍ പറഞ്ഞത്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ അക്കാര്യം അവരോട് നേരിട്ട് ചോദിക്കുന്ന ആളാണ് താനെന്നും ഇത്തരത്തില്‍ ചോദിച്ചിട്ടുള്ള ഇടപെടലിനെയാണ് ‘മീ ടൂ’ എന്ന് വിളിക്കുന്നതെങ്കില്‍, അത് താന്‍ ഇനിയും ചെയ്യുമെന്നും താരം പറഞ്ഞു. ‘എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല എന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്.
ഇതിനെതിരെ നിരവധി പേർ വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
വിനായകന്റെ പരാമർശം കേൾക്കുകയും കാണുകയും ചെയ്യുന്ന കേരളത്തിലെ സ്ത്രീ സമൂഹം മുഴുവൻ വാക്കാൽ വ്യഭിചരിക്കപ്പെടുകയാണെന്നായിരുന്നു ഈ വിഷയത്തിൽ നടൻ ഹരീഷ് പേരടി പ്രതികരിച്ചത്. ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും, ഉത്തരം യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം അവന്‍ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുകയാണ് വിനായകനെന്നും ഈ പരമാര്‍ശങ്ങള്‍ക്കെതിരെ ചോദ്യം ഉയര്‍ത്താന്‍ മാദ്ധ്യമങ്ങള്‍ തയ്യാറാകുന്നില്ല, പകരം ആ വിഢികള്‍ അതു കേട്ട് ഉറക്കെ ചിരിച്ച് കൊണ്ടിരിക്കുകയാണെന്നും പേരടി വിമർശിച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഇതിനെതിരെ പ്രതികരിക്കാത്തതിനെയും നടന്‍ ചോദ്യം ചെയ്തു.വിനായകന്‍ ഇത്രത്തോളം അപമാനിച്ചിട്ടും മറിച്ച് ചോദിക്കാതിരുന്ന മാദ്ധ്യമ പ്രവര്‍ത്തകരേയും ഹരീഷ് വിമര്‍ശിച്ചു. അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇത് പറഞ്ഞതെങ്കില്‍ ഡബ്ല്യൂ.സി.സി ചാടിക്കടിച്ചേനേയെന്നും എന്നാല്‍ വിനായകന്റെ കാര്യത്തില്‍ മിണ്ടാട്ടമില്ലെന്നും ഹരീഷ് ആരോപിച്ചു. ഇതൊരു പ്രത്യേകതരം ഫെമിനിസം ആണെന്നും അടുത്ത വനിതാ മതില്‍ വിനായകനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണം എന്നും ഹരീഷ് പേരടി പരിഹസിച്ചു.
ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയും വിനായകനെതിരെ രംഗത്തെത്തി. വാര്‍ത്താ സമ്മേളനം കവര്‍ ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയോട് ലൈംഗിക ബന്ധത്തിന് താത്പര്യം ഉണ്ടോ എന്ന് സോദാഹരണ പ്രഭാഷണത്തിലൂടെ ചോദിച്ച വിനായകനെ നോക്കി ഇളിച്ചോണ്ടിരുന്ന കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്ല നമസ്കാരമെനന്നായിരുന്നു സന്ദീപിന്റെ പരിഹാസം . സന്ദീപ് വാചസ്പതിയുടെ ഫേസ് ബുജിക് പോസ്റ്റിൻറ്‍റെ പൂർണ രൂപം ഇങ്ങനെ …
‘വാര്‍ത്താ സമ്മേളനം കവര്‍ ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയോട് ലൈംഗിക ബന്ധത്തിന് താത്പര്യം ഉണ്ടോ എന്ന് സോദാഹരണ പ്രഭാഷണത്തിലൂടെ ചോദിച്ച നടന്‍ വിനായകനെ നോക്കി ഇളിച്ചോണ്ടിരുന്ന കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്ല നമസ്കാരം. ആത്മാഭിമാനം എന്നത് നാട്ടുകാര്‍ക്ക് മാത്രം വേണ്ട ഒരു ഗുണമല്ലെന്ന് അറിയുന്ന ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്തുപോയി. ‘കുല സ്ത്രീ’ അല്ലാത്തത് കൊണ്ടാകും ഒപ്പമിരുന്ന നവ്യാ നായര്‍ക്കും അത് ക്ഷ പിടിച്ചു. ‘തീ’ ഉണ്ടാകേണ്ടത് സിനിമാ പേരില്‍ മാത്രമല്ല എന്ന് ശ്രീമതി നവ്യാ നായരെ ഓര്‍മ്മിപ്പിക്കട്ടെ. ‘ഒരുത്തി’യുടെ സംവിധായകന്‍ വി കെ പ്രകാശിന്റെ പെര്‍ഫോമന്‍സ് കലക്കി,കിടുക്കി, തിമിര്‍ത്തു. വിനായകന് കിട്ടിയ പ്രോത്സാഹനം കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ‘ഭദ്രമായ’ കൈകളില്‍ തന്നെ ആണ്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തതിന്റെ കാരണവും ഇതോടെ പിടികിട്ടി. എജ്ജാതി പൊളിറ്റിക്കല്‍ കറക്റ്റനസ്’, എന്നും സന്ദീപ് കുറിച്ചു.