നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത തന്നെ ആദ്യമായി പൊതുസമൂഹത്തിനു മുന്നിലേക്കെത്തിയതിനു പിന്നാലെ നടിയുടെ അഭിമുഖത്തിലെ പരാമർശങ്ങളിൽ പ്രതികരണവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍.
വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയിലൂടെയായിരുന്നു അതിജീവിതയായ നടി തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയത്.
കടുത്ത മാനസിക സംഘർഷമാണ് താൻ ആ സമയങ്ങളിൽ അനുഭവിച്ചതെന്നു നടി പറഞ്ഞിരുന്നു . മാത്രമല്ല 2020ല്‍ ഈ കേസിന്റെ വിചാരണ ആരംഭിച്ച സമയം മുതൽ താൻ കടന്നു പോന്നത് വളരെ വലിയ ട്രോമയിലൂടെയാണെന്നും നടി പറഞ്ഞിരുന്നു . കേസിൽ വിചാരണ ആരംഭിച്ചത്തിൽ പിന്നെ തിനഞ്ച് ദിവസം തനിക്ക് കോടതിയില്‍ പോകേണ്ടതായി വന്നു എന്നും ജീവിതത്തിൽ ഏറ്റവുമധികം മാനസികാഘാതം നല്‍കിയ ദിവസങ്ങളായിരുന്നു അത് എന്നും , എന്നാല്‍ ആദ്യ ദിവസങ്ങളിലെ സംഘര്ഷങ്ങളിൽ നിന്നും ഉൾക്കൊണ്ട ജീവിത യാഥാർഥ്യങ്ങൾ അവസാന ദിവസം ഞാൻ ഇരയല്ല അതിജീവിതയാണെന്ന തിരിച്ചറിവ് ഉണ്ടാക്കുകയായിരുന്നു എന്നും നടി പറയുകയുണ്ടായി . ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യാത്ര വളരെ ബുദ്ധിമുട്ടേറിയതായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ നടിയുടെ ഈ തുറന്നു പറച്ചിലിന് പിന്നാലെ നമ്മുടെ ഭരണ വ്യവസ്ഥ പരാജയമാണെന്ന് ആക്ഷേപവുമായി അഡ്വ . ഹരീഷ് വാസുദേവൻ രംഗത്തെത്തിയിരിക്കുകയാണ് .
ട്രയല്‍ എന്നത് ട്രോമ ആണെന്ന് ഒരു അതിജീവിത പറയുന്ന സാഹചര്യം ഭരണ വ്യവസ്ഥയുടെ പരാജയമാണെന്നായിരുന്നു ഹരീഷിന്റെ ആക്ഷേപം. പരാതിക്കാരി തന്നെ പറയുന്നത് ഇന്നാട്ടിലെ ജുഡീഷ്യറിയുടെയും ഭരണവ്യവസ്ഥയുടെയും പരാജയത്തെ ചൂണ്ടിക്കാണിക്കുന്നുവെന്നും വിചാരണാ മുറികളില്‍ വിചാരണ നേരിടേണ്ടത് പ്രതികളാണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പില്‍ കുറിച്ചു.
ഹരീഷ് വാസുദേവന്റെ ഫെസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ ….
ട്രയല്‍ എന്നത് ട്രോമ ആണെന്ന് ഒരു അതിജീവിത അഥവാ പരാതിക്കാരി തന്നെ പറയുന്നത് ഇന്നാട്ടിലെ ജുഡീഷ്യറിയുടെയും ഭരണവ്യവസ്ഥയുടെയും പരാജയത്തെ ചൂണ്ടിക്കാണിക്കുന്നു. കള്ളപ്പരാതിക്കാര്‍ക്ക് ഏത് തരം വിചാരണയും നേരിടാം, അതല്ല സത്യത്തില്‍ ഇരയായ മനുഷ്യരുടെ കാര്യം. അവര്‍ക്ക് ഈ സിസ്റ്റത്തിലുള്ള വിശ്വാസം നിലനിര്‍ത്തണം. ഈ സിസ്റ്റം പുതുക്കി പണിയണം.
വിചാരണാ മുറികളില്‍ വിചാരണ നേരിടേണ്ടത് പ്രതികളാണ്, പരാതിക്കാരല്ല. Survivor friendly ആയ കോടതി മുറികള്‍ ഉണ്ടെങ്കിലേ യഥാര്‍ത്ഥ ഇരകള്‍ പരാതിയുമായി മുന്നോട്ടുവരൂ. ഇന്ത്യയിലെ അഭിഭാഷക സമൂഹം ഇക്കാര്യം ഗൗരവമായി ആലോചിക്കണം. ഇതല്ലാതെ എന്ത് തരം വനിതാദിനമാണ് നാം നമ്മുടെ സഹജീവികള്‍ക്ക് ഒരുക്കുന്നത്?? (ട്രയലില്‍ ക്രോസ് എക്സാമിനേഷന്‍ നേരിടേണ്ടത് പ്രതിയായിരിക്കണം എന്നല്ല ഞാന്‍ എഴുതിയത്. We must think beyond the boundary to find solution to make the process victim friendly too)