ലോകായുക്ത ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല രംഗത്ത് .
ഭരണാധികാരികൾ തന്നെ അഴിമതിയുടെ കാവലാളുകളായാൽ സ്വന്തം രക്ഷയ്ക്കായി പുതിയ നിയമം കൊണ്ടുവരുമെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം.
ലോകായുക്തവും വിഷയത്തിൽ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് ജനങ്ങളെ പൊട്ടന്മാരാക്കുകയാണ് ചെയ്യുന്നതെന്നും ഈ വിഷയത്തില്‍ നിരാകരണ പ്രമേയം നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെയും അനുയായികളുടെയും സൗകര്യാര്ദ്ധം മാറ്റി മറിക്കാനുള്ളതായി മാറുകയാണ് ഇന്ന് കേരളത്തിലെ നിയമവും വ്യവസ്ഥിതികളുമെല്ലാം . അവരുടെ ഇഷ്ടാനുസരണം ഓരോന്നും മാറിക്കൊണ്ടിരിക്കും . മുഖ്യമന്ത്രി വിദേശ പര്യടനം കഴിഞ്ഞെത്തിയതോടെ
പ്രവാസികള്‍ക്കുള്ള ക്വാറന്റീനില്‍ വരെ മാറ്റം കൊണ്ടുവന്നത് ഇതിനുള്ള ഏറ്റവും ചെറിയ ഉദാഹരണം മാത്രമാണ്. തട്ടിപ്പും കൊള്ളയും നടത്തുന്നവര്‍ ഭരണാധികാരികളായാല്‍ അവര്‍ സ്വയം രക്ഷയ്ക്കായി നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരും. അത് തന്നെയാണ് ലോകായുക്ത ഓര്‍ഡിനന്‍സില്‍ സംഭവിച്ചത്. ഭരണാധികാരികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ഏത് അഴിമതിയും കേരളത്തില്‍ നടത്താനുള്ള പൂര്‍ണമായ ലൈസന്‍സ് ആണ് ലോകായുക്തയുടെ പുതുക്കിയ ഓർഡിനൻസ്. ഗവര്‍ണറും അതിനുകൂട്ടുനില്‍ക്കുകയാണ് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഈ മാസം 25ന് മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഹര്‍ജികള്‍ ഹൈക്കോടതി വീണ്ടും പരിഗണിക്കും. ക്യാബിനറ്റ് കൂട്ടായെടുക്കുന്ന തീരുമാനം ചോദ്യംചെയ്യാനാകില്ലെന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതി മുമ്ബാകെ പറഞ്ഞത്. മന്ത്രിസഭയുടെ തീരുമാനത്തില്‍ മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തമുണ്ടോയെന്ന ചോദ്യമാണ് ഹിയറിങിനിടെ ലോകായുക്ത ഉന്നയിച്ചത്.
സെക്ഷന്‍ 14 ഭരണ ഘടനാ വിരുദ്ധമാണെന്ന് കാട്ടിയാണ് ലോകായുക്ത പുതിയ ഓർഡിനൻസ് സർക്കാർ ഗവര്ണരെക്കൊണ്ട് ഒപ്പിടുവിച്ചത്. എന്നാൽ ഇതിലെ ഭരണഘടനാ വിരുദ്ധത മനസിലാക്കാന്‍ 22 വര്‍ഷം വേണ്ടിവന്നല്ലേയെന്നും ലോകായുക്ത ഇന്ന് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട കോടതിവിധികളുണ്ടെങ്കില്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് നിര്‍ദേശം നൽകിയിരിക്കുകയാണ് . എന്നാൽ സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ മാത്രമേ ലോകായുക്തയുടെ പരിധിയില്‍ വരികയുള്ളൂ എന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചത്.
ലോകായുക്ത വിഷയത്തിൽ ഗവർണർ പ്രതിപക്ഷത്തിന്റെ അപേക്ഷ അവഗണിച്ച് സർക്കാരിനും സർവോപരി പിണറായി വിജയൻറെ ദാർഷ്ട്യത്തിനും കൂട്ട് നിന്നതോടെ രമേശ് ചെന്നിത്തല നിയമപരമായി കൂടുതൽ ശക്തമായ തീരുമാനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. പ്രതിപക്ഷം ഒന്നാകെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്.