തലസ്ഥാന ജില്ലയെ ഞെട്ടിച്ച ചെടി വില്പനശാലയിലെ ജീവനക്കാരിയുടെ കൊലപാതകത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതി
ആരുവായ്മൊഴി രാജേന്ദ്രന്‍ കൊടുംകുറ്റവാളിയെന്ന് റിപ്പോർട്ട്. അമ്പലമുക്കിലെ വിനീതയെയടക്കം ഇതുവരെ അഞ്ചുപേരയാണ് പ്രതി കൊലപ്പെടുത്തിയത്. 2014 ല്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ രാജേന്ദ്രന്‍ കൊന്നു. കസ്റ്റംസ് ഓഫീസറെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ഇദ്ദേഹത്തിന്‍റെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി.
പിന്നാലെ മറ്റൊരാളേയും കൊന്നു. മോഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു കൊലപാതകങ്ങളെല്ലാം. അതേസമയം അമ്പലമുക്ക് കൊലപാതക കേസില്‍ ഇന്നലെയാണ് രാജേന്ദ്രനെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. അമ്പലമുക്കിൽ നിന്നും ഓട്ടോയിൽ കയറി മുട്ടട ഇറങ്ങിയ പ്രതി മറ്റൊരു സ്കൂട്ടറിൽ കയറി ഉള്ളൂരിലിറങ്ങി.
ഇവിടെ നിന്നും ഒരു ഓട്ടോയിൽ കയറി പേരൂർക്കട ഇറങ്ങിയെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പോലീസിന് വിവരം കൈമാറിയത്. അതോടൊപ്പം വിനീതയെ കൊലപ്പെടുത്തി മോഷ്ടിച്ച നാലരപവന്‍റെ സ്വര്‍ണ്ണമാലയും കണ്ടെത്തി. കന്യാകുമാരി അഞ്ചുഗ്രാമത്തിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ നിന്നാണ് മാല കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ ചെടി വിൽപ്പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്.