സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി ആണല്ലോ സിൽവർ ലൈൻ.കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ലൈഫ് മിഷന് ശേഷമുള്ള മറ്റൊരു വെള്ളാനയാണ് സിൽവർ ലൈൻ എന്നതാണ് പദ്ധതിയുടെ പേരിൽ പാഴാക്കുന്ന കോടിക്കണക്കിന് രൂപ തെളിയിക്കുന്നത്.അപൂർണമെന്ന് കേന്ദ്ര സർക്കാർ തന്നെ വിശേഷിപ്പിച്ച വിശദ പഠന റിപ്പോർട്ട് തയ്യാറാക്കിയതിന് മാത്രം ഉണ്ടായ ചെലവാണ് 27 .27 കോടി രൂപ.നിലവിൽ ഉന്നയിച്ച തടസ്സവാദങ്ങളിൽ കേന്ദ്രം ഉറച്ചുനിൽക്കുകയാണെങ്കിൽ വീണ്ടും ഡി പി ആറിൽ സമൂല മാറ്റം വരുത്തേണ്ട അവസ്ഥ.കൂടാതെ പദ്ധതിക്കായി ദക്ഷിണ റെയിൽവേയുടെ സ്ഥലം റെയിൽവേ മന്ത്രാലയം വിട്ടുകൊടുത്തില്ലെങ്കിൽ പുതിയ അല്ലൈന്മെന്റ് കണ്ടെത്തേണ്ടി വരും.നിലവിലെ അല്ലൈന്മെന്റ് അശാസ്ത്രീയമാണെന്നും ഇതിൽ കാര്യമായ മാറ്റങ്ങൾ വരുത്തണമെന്നുമുള്ള വിദഗ്ദ്ധ നിർദ്ദേശവും സർക്കാരിന് ലഭിച്ചിട്ടുണ്ട്.അതിന്റെ വിദഗ്ദ്ദ പഠന റിപ്പോർട്ടിനായും മുടക്കേണ്ടിവരിക കോടികളാണ്.
സിൽവർ ലൈനിൽ സർക്കാർ പൊടിപൊടിച്ച് പാഴാക്കി കളഞ്ഞഞ്ഞത് കോടികളാണ്.
സാമൂഹിക ആഘാത പഠനത്തിനെന്ന പേരിൽ കല്ലിന് പകരം കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചവകയിൽ പാഴാക്കിക്കളഞ്ഞത് രണ്ടുകോടി നാല്പതിനാല് ലക്ഷം രൂപയിലധികമാണ്.
530 കിലോമീറ്റർ ദൈർഖ്യമുള്ള സിൽവർ ലൈൻ പാത കടന്നുപോകുന്ന മേഖലകളെ അഞ്ച് റീച്ചുകളായി തിരിച്ചാണ് കെ റെയിൽ കല്ലിടാൻ തീരുമാനിച്ചത്.ഇതിനായി വിളിച്ച ടെൻഡർ നടപടികളിൽ പങ്കെടുത്തതാകട്ടെ ഏഴു സ്ഥാപനങ്ങൾ മാത്രവും.ഒന്ന്,അഞ്ച് റീച്ചുകളിൽ കല്ലിടാൻ തയ്യാറായതോ ഒരു സ്ഥാപനവും.
ഏറ്റവും കുറഞ്ഞ തുക ടെൻഡറിൽ രേഖപ്പെടുത്തിയ കമ്പനികളെയാണ് 20 000 കോൺക്രീറ്റ് തൂണുകൾ നിർമ്മിക്കാൻ ചുമതലപ്പെടുത്തിയിരുന്നത്.
പ്രധാനപ്പെട്ട മറ്റൊരു കാര്യം കേരളാ സർവ്വേ ആൻഡ് ബൗണ്ടറി ചട്ടങ്ങൾക്ക് വിരുദ്ധമായി 90 സെന്റിമീറ്റർ ഉയരത്തിലും 15 സെന്റിമീറ്റർ വീതിയിലുമുള്ള വൃത്താകൃതിയിലുള്ള കോൺക്രീറ്റ് തൂണുകളിൽ മഞ്ഞയും കറുപ്പും നിറങ്ങൾ അടിച്ച് അതിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തിയാണ് കമ്പനികൾ നൽകിയത്.
ആകെയുള്ള 20 000 കല്ലുകളിൽ വെറും 4062 കല്ലുകൾ മാത്രമാണ് ജനങ്ങളുടെ ശക്തമായ എതിർപ്പിനെ മറികടന്ന് സ്ഥാപിക്കാൻ കഴിഞ്ഞത്.എന്നാൽ ഇതിനിടയിൽ കേരളാ സർവ്വേ ആൻഡ് ബൗണ്ടറീസ്ആക്ടിന്റെ ലംഘനം കണ്ടെത്തിയ ഹൈ കോടതി കഴിഞ്ഞ ഡിസംബർ 23 ന് ഈ തൂണുകൾ സ്ഥാപിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവുമിറക്കി.ഇതോടെ അധികം വന്ന പതിനാറായിരത്തോളം കോൺക്രീറ്റ് തൂണുകളിൽ ചിലത് ഇപ്പോഴും കോട്ടയം വെള്ളുതുരുത്തി എന്ന സ്ഥലത്ത് കൂട്ടിയിട്ട നിലയിലാണ്.അനുകൂല കോടതി ഉത്തരവ് വന്ന ശേഷം സ്ഥാപിക്കാനായി എത്തിച്ചവയാണീ തൂണുകൾ.പ്രദേശത്തെ നാട്ടുകാർ ഇതിനുമുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചതും വാർത്തയായിരുന്നു.
ഹൈകോടതി ഉത്തരവിനെത്തുടർന്ന് 60 സെന്റിമീറ്റർ ഉയരവും 15 സെന്റിമീറ്റർ വീതിയുമുള്ള സ്‌ക്വയർ ആകൃതിയിലുള്ള ഗ്രാനൈറ്റ് കല്ലുകളാണ് ഇനി സ്ഥാപിക്കാൻ കെ റെയിൽ പദ്ധതിയിടുന്നത്.ഇതിനായി പ്രത്യേക ടെൻഡർ വിളിച്ചിരുന്നോ എന്നതും അജ്ഞാതമാണ്.
നേരത്തെ പദ്ധതിക്കായി പരിസ്ഥിതി പഠനം എന്നപേരിൽ ഒരു വഴിപാട് പ്രക്രിയ നടത്തിയ കെ റെയിൽ ഇതിനായി തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന് നൽകിയതാകട്ടെ 32 ലക്ഷം രൂപ.പിന്നീട് അതുപേക്ഷിച്ച് ഒരു വർഷംകൊണ്ട് സമഗ്ര പരിസ്ഥിതി ആഘാത പഠനം നടത്താൻ ഇ ക്യു എം എസ് ഇന്ത്യ എന്ന സ്ഥാപനത്തിന് നൽകുന്നതാകട്ടെ 85 ലക്ഷം രൂപയും ജി എസ് ടിയും.
സിൽവർ ലൈൻ കേരളത്തെ മാറ്റിമറിക്കുമോ എന്നത് അവിടെ നിൽക്കട്ടെ.ജനങ്ങൾ സമ്മിശ്രമായി പ്രതികരിക്കുന്ന സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് ആക്ഷേപമുയരുന്ന,പരിസ്ഥിതിക്ക് കോട്ടം തട്ടുമെന്ന ആരോപണമുയരുന്ന നിരവധിപ്പേരെ ഭവനരഹിതരാക്കുന്ന ഈ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ബാക്കി എല്ലാ റെയിൽവേ വികസന പദ്ധതികളും കെ റെയിൽ ഉപേക്ഷിച്ച മട്ടാണ്.
പാഴാക്കുന്ന കോടികൾ,ജനലക്ഷങ്ങളുടെ ആശങ്കകൾ….ഉടായിപ്പു നിർത്തി മറുപടി പറയുക സർക്കാരേ എന്ന മുദ്രാവാക്യമാണിവിടെ പ്രസക്തമാകുന്നത്.