ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിൽ പിണറായിക്കെതിരെ ആഞ്ഞടിച്ച് ശ്രീ രമേഷ് ചെന്നിത്തല.
ലോകായുക്തയുടെ പല്ല് മുഴുവൻ മുഖ്യമന്ത്രി പിണറായി വിജയൻ പിഴുതെടുത്തിരിക്കുകയാണെന്നാണ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം. ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഗവർണർ ഒപ്പു വെച്ചതോടെ അഴിമതിക്ക് എതിരായ അവസാനത്തെ വാതിലും അടഞ്ഞിരിക്കുകയാണ് എന്നും ലോകായുക്തയെ ഇനി പിരിച്ചു വിടുന്നതാണ് നല്ലതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോടിക്കണക്കിന് രൂപയൊന്നും ചെലവ് ചെയ്യേണ്ട ആവശ്യമില്ല. അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ അന്ത്യകൂദാശയാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
സിപിഎമ്മിന്റെ ഘടക കക്ഷിയായ സിപിഐ ഈ വിഷയത്തിൽ കാണിച്ച എതിർപ്പും ഏറെ ചർച്ചകൾക്ക് വഴി വെയ്ക്കുകയുണ്ടായി.
പാർട്ടി തീരുമാനം ഘടകകക്ഷികളെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത സർക്കാരാണ് ഇതെന്നും ചെന്നിത്തല പരിഹസിച്ചു. ലോകായുക്ത ഓർഡിനൻസിനോട് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിന് പൂർണ്ണ പിന്തുണയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്ത പരിഗണനയിൽ ഇരിക്കെ ഇത്തരമൊരു ഓർഡിനൻസ് കൊണ്ടുവന്നത് അധികാരദുർവിനിയോഗവും അധാർമികവും ആണ്. പിണറായി വിജയൻ ഏകാധിപതിയാണ് എന്നും ഇ.കെ. നയനാരുടെയും ഇ. ചന്ദ്രശേഖരൻ നായരുടെയും ആത്മാവ് പിണറായിയോട് പൊറുക്കില്ല എന്നും ചെന്നിത്തല പറഞ്ഞു. . ഗവർണർ-മുഖ്യമന്ത്രി കൂട്ടുകച്ചവടമാണ് ഇവിടെ നടക്കുന്നതെന്നും സി.പി.എം ദേശീയ നേതൃത്വം മറുപടി പറയണം എന്നും ചെന്നിത്തല പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു മികച്ച പാർലമെൻറിയൻ ആയിരുന്ന ആളാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അട്ജഹാരമൊരു പ്രവർത്തി പ്രതീക്ഷിച്ചില്ല. ഒരു പേഴ്സണൽ സ്റ്റാഫിന് വേണ്ടി ഗവർണർ പിണറായി വിജയൻറെ എല്ലാ കൊള്ളരുതായ്മകളും വിഴുങ്ങി. എന്നാൽ പ്രതിപക്ഷം ഇത് അനുവദിക്കില്ല എന്നും പോരാട്ടം തുടരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . സർവ്വകലാശാല വിഷയത്തിൽ അടക്കം ഒരുപാട് തത്വ ശാസ്ത്രങ്ങൾ പ്രസംഗിച്ച ഗവർണർ മുഖ്യമന്ത്രിയെ കണ്ടപ്പോൾ എല്ലാംമറന്നു കളഞ്ഞു എന്നും അദ്ദേഹം പരിഹസിച്ചു .
ഇത് കറുത്ത ഓർഡിനൻസ് ആണ്. ഈ ഓർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം വേണം. ഇത് നിലനിൽക്കാനിടയില്ലാത്ത ഒന്നാണെന്നാണ് നിയമ വിദഗ്ദർ പറയുന്നത്.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറിന്റെ പുനര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനെതിരെ ഉള്ള പരാതി തള്ളിയ നടപടിക്കെതിരെയും ചെന്നിത്തല ആഞ്ഞടിച്ചു.
മന്ത്രി ബിന്ദു അധികാര ദുർവിനിയോഗം നടത്തി എന്നത് വ്യക്തമായിരുന്നിട്ടും തന്‍റെ ഭാഗം കേൾക്കാതെ പരാതി തള്ളിയത് കളിയാക്കുന്ന രീതി ആയിരുന്നു എന്നും മന്ത്രി ആർ. ബിന്ദുവിന് എതിരായ ലോകായുക്ത കേസ് റിവ്യൂ അംഗീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയിൽ പോകും എന്നും രമേശ് ചെന്നിത്തല തറപ്പിച്ചു പറഞ്ഞു.
ചട്ടങ്ങള്‍ അവഗണിച്ചു നടത്തുന്ന ഏത് ശുപാര്‍ശയും ഗൗരവതരമാണ്. ഇക്കാര്യങ്ങൾ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനം ലോകയുക്തയിൽ നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്. യൂജിസി ചട്ടങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ട് കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് മന്ത്രി ബിന്ദു ശുപാർശ ചെയ്തുവെന്നതിൽ മന്ത്രിക്കോ ലോകായുക്തയ്ക്കൊ തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശരിയായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ് . പ്രതിയായ ശിവശങ്കർ ഒരു വ്യക്തിയല്ല, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. അതുകൊണ്ട് തന്നെ സർക്കാർ ഇപ്പോഴും പ്രതിസ്ഥാനത്തു തന്നെയാണ്.
എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിൽ ഇപ്പോഴും തുടരുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായി കേസ് ഒരിടത്തും എത്തിയില്ല. 164 പ്രകാരം കോടതിയിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ സ്വപ്ന വെളിപ്പെടുത്തിയത്. ഇതിൽ പുനരന്വേഷണം നടത്തേണ്ടത് അനിവാര്യമാണ് . പക്ഷെ ഇപ്പോഴത്തെ ചുറ്റുപാടിൽ ഒരന്വേഷണ എജൻസിയെയും വിശ്വസിക്കാനാകുന്നില്ല എന്നതാണ് യദാർഥ്യം എന്നും ഒന്നൊഴിയാതെ എല്ലാവര്ക്കും കമീഷൻ കിട്ടിയിട്ടുണ്ട് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.