മഹാത്മാ ഗാന്ധിജിയെ കൊലപ്പെടുത്തിയവര്‍ തന്നെ അനുസ്മരണം സംഘടിപ്പിക്കുന്നത് അപഹാസ്യമെന്ന് പറഞ്ഞുകൊണ്ട് സിപിഐഎം നേതാവ് എംവി ജയരാജന്‍ രംഗത്ത് . ബിജെപി കേരളാ ഘടകം ഗാന്ധി അനുസ്മരണം നടത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു എം വി ജയരാജൻ. ഗാന്ധിജിയെ വീണ്ടും വീണ്ടും കൊലപ്പെടുത്താന്‍, ജനുവരി 30ന് അദ്ദേഹത്തിന്റെ രൂപമുണ്ടാക്കിയും വെടിവെച്ചവരാണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇത്തരം വിലകുറഞ്ഞ പരാമർശങ്ങളിലും ബേധം ഗാന്ധിജി മരിച്ചത് ഓട്ടോ ഇടിച്ചായിരുന്നു എന്നു പറയുന്നതായിരുന്നു ബേധമെന്നു എം വി ജയരാജൻ പറഞ്ഞു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
എന്തൊക്കെ കാണണം നമ്മള്‍.! ഗാന്ധിജിയെ വീണ്ടും വീണ്ടും കൊലപ്പെടുത്താന്‍, ജനുവരി 30ന് അദ്ദേഹത്തിന്റെ രൂപമുണ്ടാക്കിയും വെടിവച്ചവര്‍. പാര്‍ലമെന്റില്‍ ഗാന്ധി ചിത്രത്തിനൊപ്പം ഗോഡ്സെയുടെ ചിത്രവും വെച്ചവര്‍. അതേ ബി.ജെ.പിയുടെ കേരളാ ഘടകം, ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണം നടത്തിയിരിക്കുന്നു.! കമന്റ് ബോക്‌സില്‍ തന്നെ ഉചിതമായ മറുപടി ബി.ജെ.പിക്ക് കിട്ടിയിട്ടുണ്ട്. ബിജെപിയുടെ ഈ നീലക്കുറുക്കന്‍ നയംമാറ്റത്തിന് മുന്നില്‍ ഏവരും ജാഗ്രതയുള്ളവരാകണം.ഗാന്ധി രക്തസാക്ഷി ദിനത്തില്‍ നമ്മളറിഞ്ഞ മറ്റൊരു വാര്‍ത്ത എന്നത്, ‘പയ്യന്നൂരിനടുത്ത് ആലക്കാട് ബോംബ് നിര്‍മ്മാണത്തിനിടെ പരിക്കേറ്റ് ആര്‍.എസ്. എസ്സുകാരന്‍ ആശുപത്രിയിലായതാണ്.’ ഗാന്ധിജിയെ വെടിവെച്ച് ഇല്ലാതാക്കിയവര്‍, ബോംബ് ഉപയോഗിച്ചും വര്‍ഗീയ കലാപമുയര്‍ത്തിയും മതനിരപേക്ഷതയുടെ ഹൃദയം തകര്‍ക്കാനുള്ള നീക്കം തുടരുകയുമാണെന്നത് നാടിനെ സ്‌നേഹിക്കുന്ന ഓരോരുത്തരും തിരിച്ചറിയുമെന്നുറപ്പ്.ഇവിടെ, മഹാത്മാഗാന്ധിയുടെ ഈ വാക്കുകള്‍ വീണ്ടും വീണ്ടും ഓര്‍മ്മിക്കണം, ‘ഒരു രാജ്യത്തെ മുഴുവന്‍ പേരുടേയും മതം ഒന്നുതന്നെയായാലും, രാഷ്ട്രത്തിന് മതം ആവശ്യമില്ല ‘ എന്നതാണത്. വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാം. എന്നു പറഞ്ഞു കൊണ്ട് കുറിപ്പ് അവസാനിക്കുന്നു.
അതേസമയം ജയരാജന്റെ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന ആർ എസ് എസ്സുകാരന്റെ അപകടത്തെ ഇതുമായി കൂട്ടി വായിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.
ഇന്നലെ , അതായത് ജനുവരി 30 ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ബിജുവിന്റെ വീടിനു സമീപത്തു നിന്ന് സ്‌ഫോടനശബ്ദം കേട്ടതിനെത്തുടർന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുന്നത്. പ്രാഥമിക പരിശോധനയിൽ സ്ഫോടനം നടന്നതായി പൊലീസിന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റ ബിജു കോഴിക്കോട് അത്തോളിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി മനസ്സിലായത്. നാടന്‍ ബോംബ് നിര്‍മാണത്തിനിടെ നടന്ന സ്‌ഫോടനത്തിലാണ് ബിജുവിന് പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു.സ്‌ഫോടനത്തില്‍ പരിക്കേറ്റ ബിജു ആലക്കാടിന്റെ രണ്ട് കൈവിരലുകള്‍ അറ്റുപോയിട്ടുണ്ട്.ബിജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ പെരിങ്ങോം എസ്.ഐ. പി. യദുകൃഷ്ണന്‍ പോയെങ്കിലും ചികിത്സയിലായിരുന്നതിനാല്‍ ബിജുവില്‍ നിന്ന് മൊഴി എടുക്കാന്‍ സാധിച്ചില്ലെന്നാണ് പറഞ്ഞത്.ഞായറാഴ്ച പയ്യന്നൂര്‍ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രനും പെരിങ്ങോം സി.ഐ. പി. സുഭാഷും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും ആലക്കാട്ടെ ബിജുവിന്റെ വീട്ടിലും പരിസരത്തും പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ രക്തക്കറയും നാടന്‍ ബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.