ലോകായുകതയുമായി ബന്ധപ്പെട്ടുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും നിയമ മന്ത്രി പി. രാജീവിനെയും വിമർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഫേസ്ബുക് കുറിപ്പ്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:
അവരവരുടെ കേസില്‍ അവരവര്‍ തന്നെ ജഡ്ജിയാകന്‍ പാടില്ലെന്നത് നിയമത്തിന്റെ അടിസ്ഥാന തത്വമാണ്. ഇതനുസരിച്ച് മന്ത്രിമാര്‍ക്കെതിരെ ലോകായുക്തയിൽ വരുന്ന ഒരു കേസില്‍ മുഖ്യമന്ത്രി എങ്ങനെയാണ് തീരുമാനം എടുക്കുന്നത്? ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്.ലോകായുക്തയെ നിര്‍ജ്ജീവമാക്കാന്‍ സര്‍ക്കാര്‍ രഹസ്യമായി പുറപ്പെടുവിച്ച ഭേദഗതി ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് നിയമ മന്ത്രി പി. രാജീവും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തിയ പ്രതികരങ്ങളും പ്രതിരോധവും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. ഹൈക്കോടതിയുടെ രണ്ട് സുപ്രധാന വിധികള്‍ കൂടി അനുസരിച്ചുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. എന്നാല്‍ ഹൈക്കോടതിയുടെ രണ്ടു വിധികളുള്ളത് ഇപ്പോള്‍ ഭേദഗതി നടത്തിയിരിക്കുന്ന 14-ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതല്ല. ലോകായുക്താ നിയമത്തിന്റെ 12-ാം വകുപ്പുമായി ബന്ധപ്പെട്ടാണ്. 14-ാം വകുപ്പ് അനുസരിച്ചാണ് ലോകായുക്ത നിഗമനങ്ങളിലെത്തുന്നതും കേസിന്റെ ഭാഗമായി പ്രതി സ്ഥാനത്ത് നില്‍ക്കുന്നയാളെ ഓഫീസില്‍ നിന്നും മാറ്റണം, ജലീല്‍ രാജി വയ്ക്കണം എന്നൊക്കെ പറയുന്നത്. ലോകായുക്തയുടെ 22 വര്‍ഷത്തെ ചരിത്രത്തില്‍ 14 വകുപ്പുമായി ബന്ധപ്പെട്ട് കെ.ടി ജലീന്റെ കേസില്‍ മാത്രമാണ് ഇതുവരെ ഒരു തീരുമാനം ഉണ്ടായിട്ടുള്ളത്.
അനാവശ്യമായി ദുരിതാശ്വാസ നിധി ഉപയോഗിച്ചെന്ന കേസും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായ കേസും ഉള്‍പ്പെടെ നാലു കേസുകള്‍ 14-ാം വകുപ്പ് പ്രകാരം ലോകായുക്തയുടെ മുന്നിലുണ്ട്. അതായത് ജലീലിന്റെ കേസില്‍ മാത്രമാണ് 14-ാം വകുപ്പ് പ്രകാരം ലോകായുക്ത വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഭേദഗതിയെന്ന് നിയമമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണ്. ലോകായുക്ത നിയമം തന്നെ ഭരണഘടനാ വിരുദ്ധമാണെന്നതാണ് മന്ത്രിയുടെ മറ്റൊരു വാദം. 1999-ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊണ്ടുവന്ന ഒരു നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഇപ്പോള്‍ പറയാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
അപ്പീല്‍ പ്രൊവിഷന്‍ ഇല്ലെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഹൈക്കോടതിയിലേക്ക് അപ്പീല്‍ നല്‍കാനുള്ള ഒരു പ്രൊവിഷന്‍ കൂടി കൂട്ടിച്ചേര്‍ത്താല്‍ പോരെ? സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരുന്നവരാണ് ലോകായുക്തയാകുന്നത്. അങ്ങനെയുള്ളവര്‍ എടുക്കുന്ന തീരുമാനത്തെ പുതിയ ഭേദഗതി അനുസരിച്ച് മുഖ്യമന്ത്രിക്കോ ഉദ്യോഗസ്ഥന്‍മാര്‍ക്കോ ഹിയറിങ് നടത്തി അപ്പലേറ്റ് അതോറിട്ടിയായി മാറാം. ഒരു ജുഡീഷ്യല്‍ പ്രക്രിയയിലൂടെയുള്ള തീരുമാനം പുനപരിശോധിക്കേണ്ടത് ജുഡീഷ്യല്‍ സംവിധാനം തന്നെയാണ്. അല്ലാതെ എക്‌സിക്യൂട്ടീവ് എങ്ങനെയാണ് ജുഡീഷ്യല്‍ സംവിധാനത്തിന്റെ അപ്പലേറ്റ് അതോറിട്ടിയാകുന്നത്. ജുഡീഷ്യല്‍ തീരുമാനത്തെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ എങ്ങനെയാണ് സാധിക്കുന്നത്. അത് തെറ്റായ വ്യാഖ്യാനമാണ്. അംഗീകരിക്കാനാകില്ല.