സില്‍വര്‍ ലൈൻ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം സംസ്ഥാനത്ത് അലയടിക്കുകയാണ്. എങ്ങനെയെങ്കിലും ഈ പദ്ധതി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കാം എന്ന് കരുതിയ പിണറായി സർക്കാരിന് തുടർച്ചയായി തിരിച്ചടികൾ നേരിടേണ്ടി വരുകയാണ്. കഴിഞ്ഞ ദിവസം സില്‍വര്‍ ലൈൻ പദ്ധതിക്കെതിരെ ഡിപിആര്‍ കത്തിച്ച് കെ റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇന്നലെ രാത്രി 7 മണിക്കാണ് വീടുകൾക്ക് മുന്നില്‍ നാട്ടുകാര്‍ കൂട്ടം കൂടി ഡിപിആര്‍ കത്തിച്ചത്. പദ്ധതിക്കായി ഇട്ട മുഴുവന്‍ സര്‍വെ കല്ലുകളും പത്തുദിവസത്തിനകം പിഴുതു മാറ്റാനും സമരക്കാര്‍ തീരുമാനിച്ചു. കെ റെയില്‍ കടന്നുപോകാനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുദ്ദേശിക്കുന്ന മുഴുവനിടങ്ങളിലെയും ആളുകളാണ് ഓരോ വീട്ടിലും ഡിപിആര്‍ കത്തിച്ച് പ്രതിക്ഷേധം രേഖപ്പെടുത്തിയത്. വലിയ പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നതും നിരവധി പേര്‍ക്ക് കിടപ്പാടം നടഷ്ടപെടുന്നതുമായി പദ്ധതി നടപ്പിലാക്കരുതെന്നാണ് ഇവുടെ ആവശ്യം. കെ റെയില്‍ വിരുദ്ധസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം. തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെയുള്ള ഈ പദ്ധതിക്കെതിരെ പ്രദേശത്തെ ആയിരകണക്കിന് കുടുംബങ്ങള്‍ രാത്രിയില്‍ നടന്ന പ്രതിക്ഷേധത്തില്‍ പങ്കെടുത്തിരുന്നു.
അതേസമയം, കെ റെയില്‍ ഉദ്യോഗസ്ഥര്‍ ഇതിനോടകം തന്നെ നിരവധി സ്ഥലങ്ങളില്‍ സര്‍വെ കല്ലുകള്‍ നാട്ടിയിട്ടുണ്ട്. എന്നാൽ, മിക്ക സ്ഥലങ്ങളിലും സ്ഥാപിച്ച സര്‍വെ കല്ലുകള്‍ കെ റെയില്‍ വിരുദ്ധസമിതി പിഴുതുമാറ്റിയിരുന്നു. ബാക്കിയുള്ള സര്‍വെ കല്ലുകള്‍ 10 ദിവസത്തിനുള്ളില്‍ പിഴുതു കളയാനാണ് സമരക്കാരുടെ തീരുമാനം. സമരത്തിന്‍റെ അടുത്ത ഘട്ടമെന്ന നിലയില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ബോധവല്‍ക്കരണ പ്രചരണ യാത്രകള്‍ സംഘടിപ്പിക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്.
വീടുകളിലും തെരുവുകളിലും സമരകേന്ദ്രങ്ങളിലും വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംയുക്ത സമരസമിതി പ്രതിഷേധം സംഘടിപ്പിച്ചത്. കെ റെയില്‍ പദ്ധതിക്കായി തയ്യാറാക്കിയ വിവരശേഖരണ ചോദ്യാവലിയിലെ ചോദ്യങ്ങള്‍ പ്രഹസനമാണെന്നാണ് സമര സമിതിയുടെ ആരോപണം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എങ്ങനെയും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സമരസമിതിനേതാക്കള്‍ ആരോപിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ കെ റയില്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ അണിചേരുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി നിലവില്‍ സാമൂഹികാഘാത പഠനം നടത്തുന്ന രീതി നിയമവിരുദ്ധമാണെന്ന് നിയമരംഗത്തെ വിദഗ്ധര്‍ ചൂണ്ടികാട്ടിയിരുന്നു. 2013ലെ കേന്ദ്ര സര്‍ക്കാരിന്‍റെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനു വിരുദ്ധമായാണ് നിലവില്‍ സാമൂഹികാഘാത പഠനം നടക്കുന്നത്. ഇരകള്‍ക്ക് കോടതിയെ സമീപിച്ചാല്‍ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുന്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും സമരസമിതി നേതാവുമായ അബൂബക്കര്‍ ചേങ്ങോട്ടില്‍ പറഞ്ഞു.
നിലവില്‍ കണ്ണൂര്‍ ജില്ലയിലാണ് സാമൂഹികാഘാത പഠനം ആരംഭിച്ചത്. ഈ പഠനത്തിലും നിയമവിരുദ്ധമാണന്ന വാദഗതിയാണ് ഉയര്‍ത്തുന്നത്. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതി തദ്ദേശസ്ഥാപനങ്ങളുമായി ആദ്യം വിശദമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും എന്തു പദ്ധതി, എങ്ങനെ നടപ്പാക്കുമെന്നതിന്‍റെ വിശദാംശങ്ങള്‍ പ്രാദേശിക ഭാഷയില്‍ നാട്ടുകാരെ അറിയിക്കണമെന്നും അത് പ്രസിദ്ധീകരികാണാമെന്നും അബൂബക്കര്‍ അറിയിച്ചു.
വികസനപദ്ധതികള്‍ നടപ്പാക്കുമ്പോൾ പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന് നിര്‍ബന്ധമാണ്. പദ്ധതിയുെട എല്ലാ വിശദാംശങ്ങളും ഇരകളെ അറിയിച്ച ശേഷം വേണം സര്‍വേ നടത്താന്‍. ഭൂമി നഷ്ടപ്പെടുന്നവരുടെ ദുരിതം കുറയ്ക്കാനും എല്ലാം നഷ്ടമായവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാണ് നിയമം നടപ്പാക്കിയത്. സര്‍വേകള്‍ക്കും പഠനങ്ങള്‍ക്കും മുന്‍പേ എന്തു വന്നാലും പദ്ധതി നടപ്പാക്കുമെന്ന രാഷ്ട്രീയ പ്രഖ്യാപനം വെല്ലുവിളിയാണ്. നിയമവിരുദ്ധമായാണ് സര്‍വേയുമായി മുന്നോട്ടു പോകുന്നതെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അബൂബക്കര്‍ കൂട്ടിച്ചേർത്തു.