സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ അലയടിക്കുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഇപ്പോഴിതാ, പദ്ധതിക്കായി കേന്ദ്ര ബജറ്റിൽ പിന്തുണതേടിയിരുക്കുകയാണ് കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന് മുന്നില്‍ കേരളം സമര്‍പ്പിച്ചിട്ടുണ്ട്. കൊവിഡ് കാലത്തെ സാമ്പത്തികമാന്ദ്യം മറികടക്കാന്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യം പരിഗണിച്ചുവേണം ബജറ്റിലെ പ്രഖ്യാപനങ്ങളെന്നതാണ് പ്രധാന ആവശ്യം.
കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്ര സര്‍ക്കാരിന്‍റെ വിഹിതം ഉയർത്തണമെന്നും കൊവിഡ് സാഹചര്യത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷനെ നൂറുശതമാനം കേന്ദ്രം ഫണ്ട് ചെയ്യുന്ന പദ്ധതിയാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു. റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍റ് പോലെയുള്ള സഹായങ്ങള്‍ തുടരുകയും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലുറപ്പ് ദിനങ്ങളുടെ എണ്ണവും കൂലിയും വര്‍ധിപ്പിക്കണമെന്നും ആവശ്യം ഉണ്ട്. ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടണം. നികുതി വിഹിതം വെട്ടിക്കുറച്ചതുവഴി കേരളത്തിനുണ്ടായ നഷ്ടം നികത്തിതരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.