സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളെ വിധിക്ക് വിട്ടു കൊടുത്തു കൊണ്ട് അനാസ്ഥ കാണിക്കുന്നു എന്നാരോപിച്ച് കൊണ്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് കുറിപ്പ്. ഇതിനൊരു ബദൽ സംവിധാനം പോലും ഒരുക്കാതെയാണ് മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പോയതെന്നും ഇത് ജനവഞ്ചന ആണെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ:
കോവിഡ് പ്രതിരോധം ഡോളോയിൽ.
ഡോളോക്ക് നന്ദി.
കോവിഡ് കാട്ടു തീ പോലെ പടരുന്ന ഈ വേളയിൽ ജനങ്ങളെ വിധിക്ക് വിട്ടു കൊടുത്തു സർക്കാർ അനാസ്ഥ കാണിക്കുന്നു. ഇടതു സർക്കാരിൻ്റെത് ജനവഞ്ചനയാണ്. ഒരു ബദൽ സംവിധാനം പോലും ഒരുക്കാതെയാണ് മുഖ്യമന്ത്രി വിദേശത്ത് പോയത്. മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ല. ഓൺലൈൻ വഴിയുള്ള ഭരണമാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്.
പാർട്ടി പരിപാടികൾ കൊഴുപ്പിക്കാൻ നടത്തുന്ന താല്പര്യം രോഗത്തെ പ്രതിരോധിക്കാൻ ഈ സർക്കാർ കാണിക്കുന്നില്ല. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്കും രോഗം വരുന്നല്ലോ എന്ന പാർട്ടി സെക്രട്ടറിയുടെ വ്യാഖ്യാനം അമ്പരപ്പിക്കുന്നു. രോഗം രൂക്ഷമായതു കൊണ്ടാണ് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്ക് പോലും രോഗം വരുന്നത് എന്ന് മനസ്സിലാക്കണം.
സിപിഎം എന്ന പാർട്ടിയുടെ താൽപര്യങ്ങൾ മാത്രമാണ് ഈ സർക്കാർ സംരക്ഷിക്കുന്നത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ വരുന്ന 25 ന് നടത്താൻ നിശ്ചയിച്ചത് അതുകൊണ്ടാണ് കോളേജുകൾ അടക്കാൻ സർക്കാർ മടി കാണിക്കുന്നത്. കുടുംബശ്രീയിലെ തെരഞ്ഞെടുപ്പും ഈ സമയത്ത് നടത്തി കുടുംബശ്രീയിലെ ആധിപത്യം സ്ഥാപിക്കാൻ പ്രയത്നിക്കുകയാണ് ഈ സർക്കാർ.
സർക്കാരിൻ്റെ ഈ ജനവഞ്ചന നടപടികൾ കാരണം ഉദ്യോഗസ്ഥരും സമ്മർദത്തിന് വിധേയരാകുന്നു. പാർട്ടി സമ്മേളനത്തിന് വേണ്ടി കാസർഗോഡ് കലക്ടർ എടുത്ത നടപടികൾ ഇതിന് തെളിവാണ്.
കാസർഗോഡ് പൊതു പരിപാടികളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ച് ഉത്തരവിറക്കിയ ജില്ലാ കലക്ടരെ ഭീഷണിപ്പെടുത്തി മഷി ഉണങ്ങുന്നതിന് മുന്നേ ഉത്തരവ് പിൻവലിപ്പിച്ചത് വഴി കലക്ടർമാരെ രാഷ്ട്രീയ നേതാക്കളുടെ കളിപ്പാവ മാത്രമായി മാറ്റുകയാണ് സിപിഎം. കാസർഗോഡ് ഇന്നലെ അടച്ചിട്ട ഹാളിൽ നിയമങ്ങളെല്ലാം ലംഘിച്ച് സമ്മേളനത്തിൽ പങ്കെടുത്തവർ 185 പേരാണ് തൃശ്ശൂരിൽ 175 പേരും.
അധികാരത്തിന് ഗർവവും ജനങ്ങളോടുള്ള പുച്ഛവും അഹങ്കാരവും ഒക്കെയാണ് സിപിഎം നടപടികളിൽ നമുക്ക് കാണാൻ കഴിയുന്നത്.
കാസർകോട്ടും തൃശ്ശൂരും സിപിഎം സമ്മേളനം നടത്തുന്നതിനു വേണ്ടി രോഗവ്യാപനം നിരക്ക് കുറച്ചു കാട്ടുകയും കണക്കുകളിൽ കൃത്രിമം കാട്ടുകയും ചെയ്തത് ഞെട്ടിക്കുന്നു.
ഭരണം നടത്തുന്ന സിപിഎമ്മിന് തിരുവാതിരകളി ആകാമെങ്കിൽ കൂടുതൽ ആളുകൾ വച്ച് കല്യാണം നടത്തിയാൽ എന്ത് കുഴപ്പം എന്ന് ജനങ്ങൾ ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല.
ടി പി ആർ കണക്കുകൾ നിരത്തി കേരളം ഒന്നാമത് എന്ന് വാദിച്ചിരുന്ന ഇടതു സർക്കാർ ഇന്ന് ടി.പി.ആർ കണക്കുകൾ നോക്കേണ്ട കാര്യമില്ല എന്ന് വാദിക്കുകയാണ്.
കഴിഞ്ഞദിവസം കോവിഡ് ബാധിച്ച മാധ്യമപ്രവർത്തകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തി മണിക്കൂറുകളോളം ആംബുലൻസിൽ കഴിയേണ്ടിവന്നത് പോലുള്ള സംഭവങ്ങൾ സർക്കാർ കണ്ണുതുറന്നു കാണണം.
കോവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പെയ്ഡ് ന്യൂസ് എഴുതി വച്ചവർ ഇപ്പോൾ എന്തു തരം ന്യായീകരണമാണ് നൽകാൻ പോകുന്നത്?
കോവിഡിൻ്റെ മറവിൽ സർക്കാർ നടത്തിയ തീവെട്ടിക്കൊള്ള മറനീക്കി ഇനിയും പുറത്തുവരും.
അന്ന് രോഗം നിയന്ത്രിക്കുന്നതിനേകാൾ അഴിമതിക്ക് ആയിരുന്നു സർക്കാരിന് താല്പര്യം. കോവിഡ് പ്രതിരോധ പർച്ചേസിംഗ് ൻ്റെ മറവിൽ നടന്ന കൊള്ളയുടെ കഥകൾ ഇപ്പോൾ പുറത്തു വരികയാണ് ഫയലുകൾ പോലും മോഷ്ടിച്ച മാറ്റിയിരിക്കുകയാണ്..
അതുപോലെ വിദേശത്തു നിന്നും വരുന്നവർക്ക് രണ്ട് വാക്സിൻ ഉണ്ടെങ്കിലും ആർ.ടി പി. സി.ആർ നെഗറ്റീവ് ആയാലും Quarantine വേണമെന്ന നിബന്ധന ദ്രോഹമാണ്. അത് ഒഴിവാക്കണം.
എല്ലാ തലത്തിലും സർക്കാരിൻ്റെ വീഴ്ചകൾ കാണാൻ കഴിയുന്നുണ്ട്.
മൂന്നാം തരംഗം വരികയാണെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും മുന്നൊരുക്കങ്ങൾ നടത്താൻ സർക്കാർ തയ്യാറായില്ല. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നും മറ്റു സംവിധാനങ്ങൾ ഒരുക്കിയില്ല.
രോഗികളെ വീട്ടിൽ തന്നെ ചികിത്സിക്കാൻ ആണ് സർക്കാർ നിർദ്ദേശിക്കുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങൾ ചെയ്യുന്നതു പോലെ വീടുകളിൽ വൈദ്യസഹായം എത്തിക്കുന്നതിനുള്ള സംവിധാനം സർക്കാർ ഒരുക്കിയില്ല.
അതുപോലെ പ്രാഥമിക ചികിത്സയ്ക്കുള്ള സി.എഫ്.എൽ.സി കൾ സജ്ജമാക്കിയിട്ടില്ല. പഞ്ചായത്ത് തലത്തിൽ ഇനിയെങ്കിലും ഇവ ആരംഭിക്കണം.
രോഗവ്യാപനം കാരണം തൊഴിൽ നഷ്ടമായവർക്ക് സഹായം ഈ സർക്കാർ എത്തിക്കുന്നില്ല.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ അവരുടെ ജീവൻ വച്ച് കളിക്കുകയാണ്. ഇതിന് സംസ്ഥാനം വലിയ വലിയ വില നൽകേണ്ടി വന്നിരിക്കുകയാണ്.
കഴിഞ്ഞ പിണറായി വിജയൻ സർക്കാരിൻ്റെ കാലഘട്ടത്തിൽ അഞ്ച് പേരെ മാത്രം കൂട്ടി യു ഡി.എഫ് ചെയ്ത സമരങ്ങൾ പരിഹസിക്കുകയും, വാളയാറിൽ അന്യസംസ്ഥാനത്തു നിന്ന് വരുന്ന മലയാളികൾക്ക് ഭക്ഷണവും വെള്ളവും കൊടുക്കാൻ എത്തിയ കോൺഗ്രസുകാരെ മരണത്തിന് വ്യാപാരികൾ എന്നും സിപിഎം വിളിച്ചിരുന്നു. പക്ഷേ ഇന്ന് നിയന്ത്രണങ്ങൾ പാലിച്ച് മാതൃക കാണിക്കേണ്ട പാർട്ടി അത് ലംഘിക്കുകയാണ്.