നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രമാണ് മേപ്പടിയാന്‍. ഈ ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച അഭിപ്രായമാണ്. അതിനിടെ ജിഹാദി കേന്ദ്രങ്ങളില്‍ നിന്ന് പലരീതിയിലുമുള്ള വിമര്‍ശനങ്ങളും ഉയർന്നിരുന്നു. ഇതിനെല്ലാം മറുപടിയുമായി
രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത് പണിക്കര്‍.
സേവാഭാരതിയുടെ ആംബുലന്‍സ് ചിത്രത്തില്‍ കാട്ടിയതും നായകന്‍ ശബരിമലയില്‍ പോകുന്നതും ഹൈന്ദവ ബിംബങ്ങളെ പ്രതിഷ്ഠിച്ചു സംഘി അജണ്ടയാണ് ചിത്രത്തില്‍ കാട്ടിയതെന്ന് മീഡിയ വണ്‍ ഈ ചിത്രത്തിന്റെ റിവ്യൂവില്‍ പറഞ്ഞിരുന്നു. ഉണ്ണി മുകുന്ദനും ടീമും അവരുടെ ഹിന്ദുത്വ അജണ്ട ചിത്രത്തിലൂടെ ഒളിച്ച് കടത്തുന്നു എന്നതായിരുന്നു മീഡിയ വണ്ണിന്റെ വിമര്‍ശനം. കൂടാതെ, ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണു മോഹനും നില്‍ക്കുന്നതിന്റെ ചിത്രം കൂടെ പുറത്തുവന്നതോടെ, ‘മേപ്പടിയാന്‍’ അണിയറ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും വിമർശനം ഉയർന്നിരുന്നു.
ഈ വിമർശനങ്ങൾക്ക് എതിരെ മറുപടിയുമായി ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ശ്രീജിത്ത് പ്രതിഷേധം അറിയിച്ചത്. ആംബുലന്‍സ് മാത്രമല്ല, അയ്യപ്പന്റെ പാട്ടും, കറുപ്പ് വസ്ത്രവും, ശബരിമലയില്‍ പോകുന്നതും ഒക്കെ ഹിന്ദുത്വ അജണ്ട ആണെന്നാണ് നിരൂപണം ഇട്ടവര്‍ ആരോപിക്കുന്നതെന്ന് ശ്രീജിത്ത് ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാരോട് ‘മോനേ ശുടൂ… നീ പോയി ഒരു റബര്‍ ബാന്‍ഡ് എടുത്ത് നാല് വലി വലിക്ക്…’ എന്ന് മാത്രമേ തനിക്ക് പറയാനുള്ളു എന്നാണു ശ്രീജിത്ത് പണിക്കര്‍ പരിഹസിക്കുന്നത്.
പോസ്റ്റിന്‌റെ പൂര്‍ണരൂപം-
‘അഞ്ചുനേരം മതേതരത്വം വിളമ്പുന്ന മീഡിയ മുക്കാലില്‍ മേപ്പടിയാന്‍ റിവ്യൂ. ആംബുലന്‍സ് മാത്രമല്ല, അയ്യപ്പന്റെ പാട്ടും, കറുപ്പ് വസ്ത്രവും, ശബരിമലയില്‍ പോകുന്നതും ഒക്കെ ഹിന്ദുത്വ അജണ്ട ആണത്രേ. ഉണ്ണിയുടെയും വിഷ്ണുവിന്റെയും കൂടെ ഞാന്‍ നില്‍ക്കുന്ന പടവും ഒക്കെ റിവ്യൂവില്‍ കാണിക്കുന്നുണ്ട്. ഒന്നേ പറയാനുള്ളൂ. മോനേ ശുടൂ… നീ പോയി ഒരു റബര്‍ ബാന്‍ഡ് എടുത്ത് നാല് വലി വലിക്ക്’
അതിനിടെ, ഈ ചിത്രം നടൻ ഉണ്ണി മുകുന്ദന്റെ ആദ്യ നിര്‍മാണ സംരംഭമായിട്ടാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. മസില്‍ പെരുപ്പിക്കുന്ന കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രവുമായാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിലൂടെ എത്തുന്നത്. ഒരു ഫാമിലി ഡ്രാമയാണെന്ന കൃത്യമായ അടയാളപ്പെടുത്തലോടെയാണ് ഈ ചിത്രത്തിന്റെ തുടക്കം. ചെറുതാണെങ്കിലും മലയാള സിനിമ അങ്ങനെയൊന്നും കടന്നു ചെല്ലാത്ത കഥയും പശ്ചാത്തലവുമാണ് മേപ്പടിയാന്റെ ഏറ്റവും ആദ്യം എടുത്തു പറയേണ്ട കാര്യം. കഥ നടക്കുന്ന ഗ്രാമത്തിലെ കഥാപാത്രങ്ങളെയും പരിസരത്തെയും ഒരു സസ്‍പെൻസ് ത്രില്ലറിന്റെ സൂചന നല്‍കി പരിചയപ്പെടുത്തുന്നു എന്നതും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
‘മേപ്പടിയാൻ’ എന്ന ആദ്യ ചിത്രത്തിലൂടെ വരവറിയിച്ചിരിക്കുകയാണ് സംവിധായകൻ വിഷ്‍ണു മോഹൻ. കുടുംബപ്രേക്ഷകരെ മുന്നില്‍ക്കണ്ട് തന്നെ ഒരു ത്രില്ലര്‍ ആഖ്യാനം സ്വീകരിക്കുമ്പോള്‍ പതറാതിരിക്കാൻ വിഷ്‍ണു മോഹന് സാധിച്ചിട്ടുണ്ട്. സ്വന്തം തിരക്കഥയുടെ കരുത്ത് തന്നെയാണ് വിഷ്‍ണു മോഹന് ‘മേപ്പടിയാനെ’ ത്രില്ലിംഗ് അനുഭവമാക്കാൻ സഹായകരമാകുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ഒട്ടേറെ രംഗങ്ങളില്‍ പ്രേക്ഷകനെ ആകാംക്ഷാഭരിതരാക്കാനായിട്ടുണ്ട്. വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ഈ ചിത്രത്തിന് ലഭിക്കുന്നത്.