സംസ്ഥാനത്ത് കൊവിഡ് വീണ്ടും വ്യാപകമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സമ്മേളനത്തെയും തിരുവാതിര കളിയെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല. കോവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ച് സി.പി.എം നടത്തുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന പൊലീസ് ഓരോ ദിവസവും സാധാരണക്കാര്‍ക്കെതിരെ കേസ് എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് രമേശ് ചെന്നിത്തല ചോദിക്കുന്നു. മാസ്‌ക് ഒന്നു താടിയിലേക്ക് വീണാല്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി കുത്തിനുപിടിച്ച് 500 രൂപ ഫൈന്‍ അടിക്കുന്ന പോലീസ് മാസ്‌ക് ധരിക്കാതെ തിരുവാതിര തുള്ളുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ്. സിപിഎം സമ്മേളനങ്ങളിലെ നിയമ ലംഘനങ്ങള്‍ക്ക് കേസില്ല എന്നാല്‍ സാധാരണക്കാര്‍ക്കെതിരെ ഇന്നലെ മാത്രം എടുത്തത് 3424 കേസുകളാണെന്ന് രമേശ് ചെന്നിത്തല പറയുന്നു.
പൊലീസ് ആസ്ഥാനത്തെ പത്രക്കുറിപ്പില്‍ പറയുന്നത് കഴിഞ്ഞ ദിവസം മാത്രം കോവിഡ് മാനദണ്ഡം ലംഘിച്ചതിനു 3424 പേര്‍ക്കെതിരെ കേസ് എടുത്തു എന്നാണ്. ഇതില്‍ ഏറെ കേസുകളും മാസ്‌ക്ക് വെക്കാത്തതിനാണ്. ഇത്തരത്തില്‍ ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപയാണു സര്‍ക്കാര്‍ സാധാരണക്കാരില്‍ നിന്നും പിഴയായി ഈടാക്കുന്നത്.നിയമ ലംഘനത്തിനു കേസ് എടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പരസ്യമായി സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ നിയമം ലംഘിക്കുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പൊലീസ് എന്ത് സന്ദേശമാണു ജനങ്ങള്‍ക്ക് നല്‍കുന്നത്? സാധാരക്കാരായ ജനങ്ങള്‍ക്ക് ഒരു നീതിയും പാര്‍ട്ടിക്കാര്‍ക്ക് മറ്റൊരു നീതിയും ഇതെന്തൊരു അനീതിയാണെന്നും ചെന്നിത്തല ചോദിക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനത്തിനു പൊലീസ് മുഖംനോക്കാതെ നടപടി എടുക്കണം. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ജാഗ്രത കാട്ടണമെന്നും ചെന്നിത്തല പറയുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ തീവെട്ടി കൊള്ള നടത്തിയപ്പോള്‍ അതിനെതിരെ കോവിഡ് മാനദണ്ഡം പാലിച്ച് സമരം നടത്തിയവരെ മരണത്തിന്റെ വ്യാപാരികള്‍ എന്നാണു അന്നത്തെ അന്തി പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. നിയമം എല്ലാപേര്‍ക്കും ബാധകമാണു, അല്ലാതെ നിയമലംഘനത്തിന്റെ പേരില്‍ സാധാരക്കാരെ മാത്രം ക്രൂശിക്കുന്ന നടപടി പൊലീസ് അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ഇടത് സര്‍ക്കാരിന്റെ തിരുവാതിര കളി വ്യാപക വിമര്‍ശനത്തിന് വഴിവെക്കുമ്പോള്‍ തിരുവനന്തപുരത്തെ മെഗാ തിരുവാതിര വിവാദത്തില്‍ ക്ഷമാപണം നടത്തി സിപിഎം. സ്വാഗതസംഘം കണ്‍വീനര്‍ അജയകുമാറാണ് തിരുവാതിര വിവാദത്തില്‍ ക്ഷമാപണം നടത്തിയത്. തിരുവനന്തപുരം ജില്ലാ സമ്മേളനം അവസാനിക്കും മുമ്പായിരുന്നു ക്ഷമാപണം. അതേസമയം, തൃശൂരിലെ തിരുവാതിരയെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി ന്യായീകരിച്ചു. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നാണ് എം എം വര്‍ഗ്ഗീസ് പ്രതികരിച്ചത്. കോവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും 80 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. തെക്കുംകരയില്‍ ന്യൂട്രോണ്‍ ബോംബുണ്ടാകിയതുപോലെയാണ് പ്രചാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു. അതിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമ്മേളനം നടന്നതെന്നും മറ്റുള്ള വിമര്‍ശനങ്ങള്‍ സാധാരണമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.
തിരുവാതിര നടത്തിയ ദിവസവും പാട്ടിലെ വരികളും സഖാക്കള്‍ക്ക് വേദന ഉണ്ടാക്കിയതായി മനസിലാക്കുന്നുവെന്നും, അങ്ങനെ സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നു എന്നുമാണ് സ്വാഗതസംഘം കണ്‍വീനര്‍ അജയന്‍ പറഞ്ഞത്.ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജിന്റെ ചിത അണയും മുന്‍പ് 500ലേറെപ്പേരെ സംഘടിപ്പിച്ച് തിരുവനന്തപുരത്ത് തിരുവാതിരക്കളി നടത്തിയതിന് എതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതോടൊപ്പം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും ആരോപണമുയര്‍ന്നു. മുതിര്‍ന്ന നേതാവ് എം.എ ബേബി അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. തിരുവാതിര വിവാദമായതോടെ തിരുവാതിരക്കളിയില്‍ സിപിഎം സംസ്ഥാന നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. രക്തസാക്ഷിയെ അപമാനിക്കുന്ന തരത്തിലായിപ്പോയി തിരുവാതിരയെന്നും പാര്‍ട്ടി വികാരം മനസിലാക്കി ഇത് മാറ്റിവയ്ക്കണമായിരുന്നു എന്നുമുള്ള നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വവും വീഴ്ച സമ്മതിച്ചിരുന്നു.