രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്ന് വരികയാണ്. പല സംസ്ഥാനങ്ങളും ഇതിനോടകം നിയന്ത്രണങ്ങൾ കർശനമാക്കി കഴിഞ്ഞു. എന്നാൽ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. കേസുകളുടെ എണ്ണവും ഡി പിആർ നിരക്കും കുത്തനെ ഉയർന്നെങ്കിലും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾക്ക് പുല്ലു വിലയാണ് ലഭിക്കുന്നത്. കാരണം പിണറായി സർക്കാർ തന്നെയാണ്. നിയന്ത്രണങ്ങളെല്ലാം പൊതു ജനങ്ങൾക്ക് മാത്രം. സിപിഎം പാർട്ടിയുടെ നേതാക്കൻമാർക്കും അണികൾ എന്തുമാകാം. അതുകൊണ്ട് തന്നെയാണ ഇന്നലെ ആരോഗ്യമന്ത്രി വീണ ജോർജ് ഒരു പോസ്റ്റ് പങ്കുവച്ചപ്പോൾ അതിനെ വിമർശനങ്ങൾ കൊണ്ട് പൊതുജനം മൂടിയത്.
കോവിഡ്-ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടത്. എന്തായാലും ആ പോസ്റ്റ് ട്രോളൻമാർ ഏറ്റെടുത്തു കഴിഞ്ഞു. മന്ത്രിയുടെ പോസ്റ്റിന് വിമർശനങ്ങശളുടെ പൊങ്കാലയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തെ തിരുവാതിരക്കളിയും പാര്‍ട്ടിസമ്മേളനങ്ങളും സര്‍ക്കാര്‍ പരിപാടികളും ചൂണ്ടിക്കാട്ടിയാണ് കൂടുതലും വിമര്‍ശനം. ജാഗ്രതവേണമെന്ന നിര്‍ദേശത്തിനു താഴെ തിരുവാതിരക്കളി നടത്താമോയെന്ന ചോദ്യമാണ് ഒട്ടേറെപ്പേരുടേത്.ഇത്തരം പോസ്റ്റുകള്‍ ഇടാതെ ഇരുന്നുകൂടെ, ആളുകളെ വിഡ്ഢിയാക്കുകയല്ലെ ഇത് തുടങ്ങിയ വിമര്‍ശനങ്ങളുമുണ്ട്. പ്രവാസികളുടെ ക്വാറന്റീനെതിരേയുള്ള പരാമര്‍ശങ്ങളും ധാരാളമുണ്ട്. കല്യാണത്തിന് തിരുവാതിരക്കളിവെച്ചാല്‍ എത്രപേര്‍ക്ക് പങ്കെടുക്കാമെന്ന ചോദ്യവും ചിലര്‍ ചോദിക്കുന്നു. പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകള്‍ വിരളമാണ്.
ഇടപ്പാളിലേ മേൽപ്പാലം ഉദ്ഘാടനവും,സിപിഎമ്മുകാരുടെ തിരുവാതിരയും മന്ത്രിയെ ശരിക്കും വെട്ടിലാക്കിയിട്ടുണ്ട്. അതേസമയം കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാത്തതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് സിപിഎം പാർട്ടിയുടെ സമ്മേളനമാണ് എന്നാണ് ഉയരുന്ന മറ്റൊരു പ്രധാന വിമർശനം. നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ പാർട്ടി സമ്മേളനം നിർത്തിവെയ്ക്കേണ്ട സ്ഥിതി വരും. അതുകൊണ്ട് സമ്മേളനങ്ങൾ തീരും വരെ ഇങ്ങനെ അങ്ങ് പോട്ടെ എന്ന് തന്നെയാണ് സർക്കാരിന്റെ തീരുമാനം. സമ്മേളനങ്ങൾ തീരുമ്പോഴെക്കും കേരളം കോവിഡിന്റെ പിടിയിലാകും അപ്പോൾ പിന്നെ മുഴുവൻ അടച്ചിട്ട് നിയന്ത്രിക്കാം എന്നായിരിക്കും സർക്കാറിന്റെ തീരുമാനം .
മന്ത്രി വീണ ജോർജ് ഫേസ് ബുക്കിൽ പങ്ക് വെച്ച പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ
സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ 421 ആയി. പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കേണ്ടതാണ്. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗമുണ്ടെന്നാരും മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തേണ്ടതാണ്.
ഒമിക്രോണ് ചെറിയ ഇന്‍കുബേഷന്‍ കാലയളവാണ് ഉള്ളതെങ്കിലും അതിവേഗം പടരും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം, പനി എന്നിവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതോടൊപ്പം ലക്ഷണങ്ങളില്ലാതെയും ഒമിക്രോണ്‍ വന്‍തോതില്‍ പടരാം. അതിനാല്‍ എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഒമിക്രോണ്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. നിശബ്ദ വ്യാപനത്തിനുള്ള ഒമിക്രോണിന്റെ സാധ്യത കൂടി കണക്കിലെടുത്ത് എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം.
കോവിഡ് കേസുകള്‍ കൂടുകയും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ വാക്‌സിനെടുക്കാനുള്ളവര്‍ എല്ലാവരും എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. ആരില്‍ നിന്നും ആരിലേക്കും ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് വരാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സ്വയം സുരക്ഷ പാലിക്കണം. ഒരുമിച്ച് ധാരാളം കേസുകള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും കൂടും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരുമിച്ച് രോഗം വരാതിരിക്കാന്‍ കരുതല്‍ വേണം. നമ്മുടെ ആരോഗ്യ സംവിധാത്തിനപ്പുറത്തേക്ക് കോവിഡ് കേസുകള്‍ പോകാതിരിക്കാന്‍ എല്ലാവരും പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
അനുബന്ധ രോഗങ്ങളുള്ളവര്‍ സംസ്ഥാനത്ത് വളരെ കൂടുതലാണ്. പ്രമേഹം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവര്‍ രോഗ നിയന്ത്രണം ഉറപ്പ് വരുത്തണം. പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകും. അതിനാല്‍ കഴിവതും യാത്രകളും ആള്‍ക്കൂട്ടവും ഒഴിവാക്കണം. ആശുപത്രി സന്ദര്‍ശനം പരമാവധി കുറച്ച് ഇ സഞ്ജീവനി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുക. ഒരിക്കല്‍ കോവിഡ് പോസിറ്റീവായെന്നു കരുതിയോ വാക്‌സിന്‍ എടുത്തെന്നു കരുതിയോ ജാഗ്രത കുറവ് പാടില്ല. കോവിഡ് ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും പോസിറ്റീവാകുന്ന സാധ്യതയാണുള്ളത്. സ്ഥാപനങ്ങളിലും കടകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നവര്‍ കൃത്യമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് എല്ലാവരും പ്രതിരോധത്തിന് പ്രാധാന്യം നല്‍കേണ്ടതാണ്.
സത്യം പറഞ്ഞാൽ സർക്കാർ ജനങ്ങളെ പൊട്ടൻമാർ ആക്കുകയല്ലേ… സകലതിനും നിയന്ത്രണം വെച്ച് പൊതുജനം വലയുമ്പോഴും പാർട്ടിക്കാരുടെ പാട്ടും കൂത്തും നടക്കുന്നതിൽ ഒരു തെറ്റുമില്ലല്ലോ.. പിന്നെ ഇതിലൊക്കെ പ്രതികരിക്കുന്നവരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി നടത്തുന്ന കേസ് എടുത്തിട്ടുണ്ട് എന്ന ന്യായീകരണവും. തിരുവാതിര നടത്തിയപ്പോൾ പറഞ്ഞത് കണ്ടാലറിയുന്നവർക്കെതിരെ കേസ് എടുത്തിട്ടുണ്ട് എന്നല്ലേ.. എങ്കിൽ കേസ് എടുക്കേണ്ടത് ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകുന്ന നേതാക്കൻമാർക്കാണ്. തിരുവാതിര കളി കാണാൻ എത്തിയ എം എ ബേബിക്കെതിരെ കേസ് എടുക്കുമോ ? എടപ്പാൾ ഉദ്ഘാടനം കൊഴുപ്പിച്ച് മുഹമ്മദ് റിയാസിനെതിരെ കേസെടുക്കുമോ? ജില്ലകൾ തോറും പൊതു സമ്മേളനങ്ങൾ വിളിച്ച് കൂട്ടി പങ്കെടുക്കുന്ന പിണറായി വിജയനെതിരെയും കോടിയേരിക്കെതിരെയും കേസ് എടുക്കുമോ ? എങ്കിൽ എങ്കിൽ മാത്രം ആരോഗ്യ വകുപ്പ് പറയുന്നത് ഞങ്ങൾ പൊതുജനങ്ങൾ അക്ഷരം പ്രതി അംഗീകരിക്കും. അല്ലാത്ത പക്ഷം പൊതുജനങ്ങളുടെ മറുപടി ഇപ്രകാരം തന്നെയായിരിക്കും.