സിൽവർലൈൻ പദ്ധതിയ്ക്ക് എതിരെ ആഞ്ഞടിച്ച് കെ കെ രമ എം.എൽ.എ. കെ റെയിൽ പദ്ധതി കമ്മീഷൻ അടിച്ചു മാറ്റാനുള്ള ചതിപ്പാതയാണെന്ന് കെ കെ രമ ആരോപിച്ചു. മുതലാളിമാർക്ക് ചീറിപ്പായാൻ ദരിദ്ര ജനങ്ങളുടെ ഹൃദയത്തിലേക്ക് സർവേക്കുറ്റി കുത്തിയിറക്കുകയാണെന്നും രമ കുറ്റപ്പെടുത്തി. സിൽവർ ലൈൻ പദ്ധതിക്കെതിരായ തൃശൂർ ജില്ലാ സമര സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ കെ രമ. നഷ്ടപരിഹാരത്തിന്‍റെ കണക്കാണ് പിണറായി വിജയൻ പറയുന്നത്. ആരാണ് അദ്ദേഹത്തോട് നഷ്ടപരിഹാരം ചോദിച്ചത്. നഷ്ടപരിഹാര പാക്കേജുകൾക്കുള്ള പണം എവിടെ നിന്നാണ്? അത് കമീഷനിൽ നിന്നല്ല; നികുതിപ്പണത്തിൽ നിന്നാണ്. നഷ്ടപരിഹാരം കൊണ്ട് പദ്ധതിക്കെതിരെ ഉള്ള സമരങ്ങളെ അടിച്ചമർത്താൻ നോക്കേണ്ടന്നും രമ കൂട്ടിച്ചേർത്തു.
ഈ സർക്കാർ സമരങ്ങളിലൂടെ വളർന്നുവന്ന പാർട്ടി ഭരിക്കുന്നതാണ്. ഇതേ സർക്കാർതന്നെ ഇപ്പോൾ സമരം ചെയ്യുന്നവരെ പരിഹസിക്കുകയാന്നെനും രമ വിമർശിച്ചു. പദ്ധതിയെ കുറിച്ച് പൗരന്മാർക്ക് പകരം പൗര പ്രമുഖരോട് മാത്രമാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുന്നതെന്നും ഇടതുപക്ഷ സർക്കാറിന് എങ്ങനെയാണ് പൗരരിൽ ചിലർ പ്രമുഖരാവുന്നതെന്നും രമ ചോദിച്ചു. കെ റെയിൽ സമരക്കാരെ വർഗീയ ചാപ്പ കുത്തി പിറകോട്ടടിക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഈ വ്യാമോഹം ഇടതുപക്ഷ ലേബൽ ഒട്ടിച്ച സർക്കാറിന് ഒട്ടും ചേർന്നതല്ല. കർഷക സമരം നടത്തുന്നവരെ സിഖ് തീവ്രവാദികൾ എന്ന് വിളിച്ച മോദിയുടെ തന്ത്രം തന്നെയാണ് ഇവിടെ പിണറായിയും പയറ്റുന്നതെന്നും കെ കെ രമ കുറ്റപ്പെടുത്തി.
അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് എതിരായ സമരത്തിൽ നിന്നും ഒരടിപോലും കോൺഗ്രസ് പിന്നോട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രി കമ്മീഷൻ വാങ്ങുന്നതിൽ ഡോക്ടറേറ്റ് നേടിയ ആളാണെന്നും സുധാകരൻ പരിഹസിച്ചു. കെ റെയിലിന്റെ പ്രത്യാഘാതം ജനങ്ങളെ ബോധ്യപ്പെടുത്താൻ വീടുകൾ കയറി പ്രചാരണം നടത്താൻ ആണ് കോൺഗ്രസിന്റെ തീരുമാനം. എന്ത് രേഖകൾ വെച്ചാണ് മുഖ്യമന്ത്രി കെ റെയിൽ നല്ലതാണെന്ന് പറയുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഉമ്മന്‍ ചാണ്ടി പദ്ധതി വേണ്ടെന്ന് വെച്ചത് പഠിച്ച ശേഷമാണെന്നും സുധാകരൻ വ്യക്തമാക്കി. പദ്ധതിക്ക് റെയിൽവേ അനുമതി നൽകിയെന്നു പറയുന്നത് വിഢിത്തമാണ്. ബി.ജെ.പിയുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണിത്. റെയിൽവേയുടെ വക്കീൽ കോടതിയിൽ സർക്കാരിന് അനുകൂലമായ നിലപാടാണെടുത്തതെന്നും റെയില്‍വേ വക്കീലിനെതിരെ കേസ് കൊടുക്കുമെന്നും കെ സുധാകരൻ ആവർത്തിച്ചു.