നടൻ ശ്രീനിവാസനാണ് സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കടുത്ത ഭാഷയിൽ തന്നെയാണ് ശ്രീനിവാസൻ സർക്കാരിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. കെ റെയിൽ വന്നില്ലെന്ന് കരുതി ആരും ചത്തുപോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ റെയിൽ പദ്ധതി വലിയ കടബാധ്യത ആണ് വരുത്തി വെക്കുന്നത്. ഇത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിനൊന്നും പണം കിട്ടാത്ത അവസ്ഥ ഉണ്ടാക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ;
ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തില്‍ ചെയ്യുമ്പോൾ അതിനേക്കാള്‍ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോ? നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? കേരളത്തില്‍ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നത്. പാര്‍പ്പിടം ശരിയാക്കിയോ? ഇതൊക്കെ ശരിയാക്കിയിട്ട് പോരെ അതിവേഗത്തില്‍ ഓടാന്‍. കെ റെയിൽ വന്നില്ലെന്ന് കരുതി ആരും ചത്തുപോകില്ല.
അതേസമയം, കെ റെയിൽ പദ്ധതിക്കെതിരെ ആഞ്ഞടിച്ച് കെ കെ രമ രംഗത്തെത്തിയിരുന്നു. . കെ റെയിൽ പദ്ധതി കമ്മീഷൻ അടിച്ചു മാറ്റാനുള്ള ചതിപ്പാതയാണെന്ന് കെ കെ രമ ആരോപിച്ചു. മുതലാളിമാർക്ക് ചീറിപ്പായാൻ ദരിദ്ര ജനങ്ങളുടെ ഹൃദയത്തിലേക്ക് സർവേക്കുറ്റി കുത്തിയിറക്കുകയാണെന്നും രമ കുറ്റപ്പെടുത്തി. സിൽവർ ലൈൻ പദ്ധതിക്കെതിരായ തൃശൂർ ജില്ലാ സമര സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ കെ രമ. നഷ്ടപരിഹാരത്തിന്‍റെ കണക്കാണ് പിണറായി വിജയൻ പറയുന്നത്. ആരാണ് അദ്ദേഹത്തോട് നഷ്ടപരിഹാരം ചോദിച്ചത്. നഷ്ടപരിഹാര പാക്കേജുകൾക്കുള്ള പണം എവിടെ നിന്നാണ്? അത് കമീഷനിൽ നിന്നല്ല; നികുതിപ്പണത്തിൽ നിന്നാണ്. നഷ്ടപരിഹാരം കൊണ്ട് പദ്ധതിക്കെതിരെ ഉള്ള സമരങ്ങളെ അടിച്ചമർത്താൻ നോക്കേണ്ടന്നും രമ കൂട്ടിച്ചേർത്തു.
അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് എതിരായ സമരത്തിൽ നിന്നും ഒരടിപോലും കോൺഗ്രസ് പിന്നോട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രി കമ്മീഷൻ വാങ്ങുന്നതിൽ ഡോക്ടറേറ്റ് നേടിയ ആളാണെന്നും സുധാകരൻ പരിഹസിച്ചു. കെ റെയിലിന്റെ പ്രത്യാഘാതം ജനങ്ങളെ ബോധ്യപ്പെടുത്താൻ വീടുകൾ കയറി പ്രചാരണം നടത്താൻ ആണ് കോൺഗ്രസിന്റെ തീരുമാനം. എന്ത് രേഖകൾ വെച്ചാണ് മുഖ്യമന്ത്രി കെ റെയിൽ നല്ലതാണെന്ന് പറയുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഉമ്മന്‍ ചാണ്ടി പദ്ധതി വേണ്ടെന്ന് വെച്ചത് പഠിച്ച ശേഷമാണെന്നും സുധാകരൻ വ്യക്തമാക്കി. പദ്ധതിക്ക് റെയിൽവേ അനുമതി നൽകിയെന്നു പറയുന്നത് വിഢിത്തമാണ്. ബി.ജെ.പിയുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണിത്. റെയിൽവേയുടെ വക്കീൽ കോടതിയിൽ സർക്കാരിന് അനുകൂലമായ നിലപാടാണെടുത്തതെന്നും റെയില്‍വേ വക്കീലിനെതിരെ കേസ് കൊടുക്കുമെന്നും കെ സുധാകരൻ ആവർത്തിച്ചു.