അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ രംഗത്ത് . അമേരിക്കയിലേക്ക് മുഖ്യമന്ത്രി ചികിൽത്സയ്ക്ക് പോകുന്നതിനു മുൻപ് കേരളത്തിലെ ആരോഗ്യമേഖലയില്‍, പ്രത്യേകിച്ചും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ രോഗീ സൗഹൃദപരമല്ലാത്ത സാഹചര്യങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണത്തിന് തീരുമാനമെടുക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ശോഭ ഇക്കാര്യം ആവശ്യപ്പെട്ടത്. ഒപ്പം തന്നെ സംസ്ഥാനത്തെ പൊതുജനാരോഗ്യ പരിരക്ഷയിലും മുഴുവന്‍ ജനങ്ങള്‍ക്കും സർക്കാർ ലഭ്യമാകേണ്ട വിദഗ്ദ്ധ ചികിത്സയിലും സര്‍ക്കാരാശുപത്രികളില്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ ഉള്‍പ്പെടെ സുരക്ഷയിലുംപിണറായി സര്‍ക്കാര്‍ ഒരു വലിയ പരാജയമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഈ ഒരു കാര്യം മനസ്സില്‍ വച്ചുകൊണ്ടായിരിക്കണം ഈ യാത്രയെന്നും ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്:-
മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വിദഗ്ധ ചികില്‍സയ്ക്ക് അമേരിക്കയിലേക്കു പോവുകയാണ് ഏറ്റവും നല്ല കാര്യം. അമേരിക്കയിൽ തന്നെ ചികിൽസിക്കണം. പക്ഷേ, ഞങ്ങൾ, കേരളത്തിലെ ജനങ്ങൾക്ക് ചില ആരോഗ്യ-ചികിൽസാ കാര്യങ്ങൾ ചോദിക്കാനുണ്ട്. കേരളത്തിന്റെ പൊതുജനാരോഗ്യ പരിരക്ഷയിലും, മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാകേണ്ട വിദഗ്ദ്ധ ചികില്‍സയിലും സര്‍ക്കാരാശുപത്രികളില്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ ഉള്‍പ്പെടെ സുരക്ഷയിലും താങ്കളുടെ സര്‍ക്കാര്‍ ഒരു വലിയ പരാജയമാണെന്ന സത്യം മനസ്സില്‍ വച്ചുകൊണ്ടായിരിക്കണം ഈ യാത്ര.
എന്താണ് കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ ഇപ്പോഴത്തെ അവസ്ഥ? കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളേക്കുറിച്ച് ഉയര്‍ന്നുവന്ന പരാതികള്‍ നിരവധിയാണ്. ചികില്‍സാ പിഴവ് മൂലമുള്ള മരണങ്ങള്‍, ഡോക്ടര്‍മാര്‍ മുതല്‍ താഴേക്ക് വിവിധ തലങ്ങളിലുള്ളവരുടെ പെരുമാറ്റദൂഷ്യം തുടങ്ങി പലതും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നിന്ന് മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നഴ്‌സിന്റെ വേഷമിട്ടു വന്ന സ്ത്രീ എടുത്തുകൊണ്ടുപോകുന്നു. വെള്ളക്കോട്ടിട്ടു വന്നാല്‍ ഐഡന്റിറ്റി കാര്‍ഡ് പോലും വേണ്ട. ഇതേ കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സറില്ലാത്ത സ്ത്രീക്ക് തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ തെറാപ്പി ചെയ്ത സംഭവം കേരളത്തെ ഞെട്ടിച്ചതാണ്. എന്നിട്ട് കാന്‍സര്‍ ചികില്‍സാ വിഭാഗത്തിലെ ആര്‍ക്കെങ്കിലുമെതിരേ നടപടിയുണ്ടായോ? ആഴ്ചകള്‍ക്കു മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂടെയുള്ള യുവാവിനെ കയറ്റിവിടാതിരിക്കുകയും അത് ചോദ്യം ചെയ്തതിന് സെക്യൂരിറ്റി ജീവനക്കാര്‍ കൂട്ടം ചേര്‍ന്നു മര്‍ദിക്കുകയും ചെയ്തത് ഓര്‍ക്കുന്നു. കോട്ടയത്ത് ഒരു സ്ത്രീ നാലു ദിവസമായി കുഞ്ഞിനെ മോഷ്ടിക്കാന്‍ തക്കം പാര്‍ത്തു നടക്കുകയും ഒടുവില്‍ കുഞ്ഞിനെ കടത്തുകയും ചെയ്തു.
തിരുവനന്തപുരം ആര്‍ സി സി യില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന അമ്മയെ കാണാനെത്തിയ 22 വയസ്സുള്ള പെണ്‍കുട്ടി അറ്റകുറ്റപ്പണിയിലായിരുന്ന ലിഫ്റ്റില്‍ കയറി താഴേയ്ക്കു വീണ് ഗുരുതരമായി പരിക്കേറ്റു മരിച്ചത് മാസങ്ങള്‍ക്കു മുമ്പാണ്. കുത്തഴിഞ്ഞ ആരോഗ്യവകുപ്പിന്റെ യാഥാർഥ്യവുമായി പുലബന്ധം പോലുമില്ലാത്ത പിആർ പരസ്യങ്ങൾ മാത്രമാണ് കേരളത്തിൽ ബാക്കി.
കേരളത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഭരണാധികാരിയാണെന്ന് ശ്രീ പിണറായി വിജയന്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഈ സ്ഥിതിയില്‍ മുന്നോട്ടു പോകാന്‍ പറ്റില്ല. മുഖ്യമന്ത്രി അമേരിക്കയിലേക്കു പോകുന്നതിനു മുമ്പ് കേരളത്തിലെ ആരോഗ്യമേഖലയില്‍, പ്രത്യേകിച്ചും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ രോഗീ സൗഹൃദപരമല്ലാത്ത സാഹചര്യങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണത്തിന് തീരുമാനമെടുക്കണം എന്നു പറഞ്ഞു കൊണ്ടാണ് ശോഭ സുരേന്ദ്രൻ തന്റെ ഫേസ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിലൂടെ ശോഭ മുഖ്യമന്ത്രിയോട് ചോദിച്ചിരിക്കുന്ന ചോദ്യങ്ങളെല്ലാം മുഖ്യനെ വെള്ളം കുടിപ്പിക്കുന്നവ തന്നെയാണ്. ആരോഗ്യ മേഖലയിൽ പിണറായി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള ഗുരുതര വീഴ്ചകളെല്ലാം ശോഭ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ എണ്ണിയെണ്ണി ചോദിക്കുന്നുണ്ട്. എന്തായാലും ഇതിനു മുഖ്യ മന്ത്രി പിണറായി വിജയന് നൽകാനുള്ള മറുപടി എന്താണെന്നും കേരളത്തിലെ ആരോഗ്യ രംഗത്തെ വീഴ്ചകൾക്കെല്ലാം അദ്ദേഹം എങ്ങനെ പരിഹാരം കാണുമെന്നും കണ്ടുതന്നെ അറിയാം.