സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇതുവരെ വിമർശിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷത്തിന് ഡി ലിറ്റ് വിഷയത്തെ കുറിച്ച് ഒന്നും അറിയില്ല എന്നും മുന്‍ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും തമ്മില്‍ തർക്കമാണെന്നും പ്രതിപക്ഷം തനിക്കെതിരെ തിരിയാന്‍ കാരണം ഇതാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. കണ്ണൂർ സർവകലാശാല വി.സി നിയമനത്തിനെതിരെ ഗവർണർ പരസ്യമായി പ്രതികരിച്ചിരുന്നു.
തന്‍റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒപ്പംതന്നെ ചാന്‍സലറായി തുടരാന്‍ താത്പര്യമില്ലെന്നും ഗവർണർ പറയുകയുണ്ടായി. പിന്നാലെയാണ് രാഷ്ട്രപതിക്ക് ഡി- ലിറ്റ് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശിപാർശ ചെയ്തത് സർക്കാർ ഇടപെട്ട് തടഞ്ഞെന്ന ആരോപണം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയത്. ഈ വിഷയത്തില്‍ രമേശ് ചെന്നിത്തലയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പരസ്പരവിരുദ്ധമായ നിലപാട് സ്വീകരിച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദിന് ഡിലിറ്റ് നൽകാനുള്ള ശിപാർശ തള്ളിയതാണ് ഗവർണർ – സർക്കാർ പോരിന്റെ അടിസ്ഥാനമെന്ന ഏറെ രാഷ്ട്രീയ മാനങ്ങളുള്ള വെളിപ്പെടുത്തൽ തൊടുത്തുവിട്ടത് രമേശ് ചെന്നിത്തലയാണ്. പ്രതിസ്ഥാനത്ത് സംസ്ഥാന സർക്കാരിനെ നിർത്തിയായിരുന്നു ചെന്നിത്തലയുടെ ആക്രമണം. എന്നാൽ വി.ഡി.സതീശൻ വിഷയം ഏറ്റെടുത്തപ്പോൾ ഗവർണറെ പ്രതിക്കൂട്ടിലാക്കി. രാഷ്‌ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണർ ശിപാർശ ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്നായിരുന്നു വി ഡി സതീശന്‍റെ നിലപാട്.