രാജ്യത്തിൻറെ സുരക്ഷയ്ക്ക് ഭീഷണിയാക്കുന്ന വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആഗോള ഭീകരവാദ ഗ്രൂപ്പുകളുടെ തീവ്രവാദ ധനസഹായം, മയക്കുമരുന്ന് ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങള്‍ക്കുള്ള ഭീകര ബന്ധം, വിദേശ ഭീകരരുടെ സാന്നിധ്യം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ ആക്രമണ ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു യോഗം ചേർന്നത്.
നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യസുരക്ഷ സംബന്ധിച്ച് ഉന്നതതല യോഗം ചേര്‍ന്നത്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍, സായുധ സേനയുടെ ഇന്റലിജന്‍സ് വിഭാഗങ്ങള്‍, റവന്യൂ, ധനകാര്യ ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവയുടെ സുരക്ഷാ ഏജന്‍സി തലവന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും പോലീസ് മേധാവിമാരും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി യോഗത്തില്‍ പങ്കെടുത്തു.