പെൺകുട്ടിയുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഈ ഒരു തീരുമാനത്തെ പ്രതികൂലിച്ചും അനുകൂലിച്ചും ധാരാളം ആളുകൾ രംഗത്തെത്തുണ്ട്. കേന്ദ്ര സർക്കാർ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ മറ്റ് ചില ഉദ്ദേശങ്ങൾ കൂടി ഉണ്ടെന്ന ആരോപണം ശക്തമായി തന്നെ ഉയർന്നിരുന്നു. വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നിരിക്കെ, പുരോഗമനവാദികളും പുരോഗമന പ്രസ്ഥാനങ്ങളും ഇതിനെതിരാണ്. എന്നാൽ എഴുത്തുകാരി ശാരദക്കുട്ടി ഈ നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അറിയിച്ചിരിക്കുകയാണ്. വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നിരവധി പേര് തനിക്ക് ക്‌ളാസ്സുകൾ എടുക്കുന്നുണ്ട്, പക്ഷെ നിയമത്തെ അനുകൂലിക്കാന്‍ തനിക്ക് ഒരൊറ്റ കാരണം മാത്രം മതി എന്നുമാണ് ശാരദക്കുട്ടി പറയുന്നത്. 21 വയസ്സു വരെ നമ്മുടെ പെണ്‍കുട്ടികളെ വീട്ടുകാര്‍ക്കു വിവാഹത്തിനു നിര്‍ബ്ബന്ധിക്കാന്‍ സാധിക്കില്ല എന്ന ഒറ്റക്കാരണം മതി ആ നിയമം വരുന്നതിനെ അനുകൂലിക്കാന്‍ എന്നാണു ശാരദക്കുട്ടി വ്യക്തമാക്കുന്നത്.
ശാരദക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ..
‘ഒരുപാടു സുഹൃത്തുക്കള്‍ വിവാഹപ്രായ തീരുമാനത്തെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എനിക്ക് ക്ലാസുകള്‍ എടുത്തു തരുന്നുണ്ട്.
എന്നാല്‍ പറയട്ടെ, 21 വയസ്സു വരെ നമ്മുടെ പെണ്‍കുട്ടികളെ വീട്ടുകാര്‍ക്കു വിവാഹത്തിനു നിര്‍ബ്ബന്ധിക്കാന്‍ സാധിക്കില്ല എന്ന ഒറ്റക്കാരണം മതി ആ നിയമം വരുന്നതിനെ എനിക്ക് അനുകൂലിക്കുവാന്‍ . ജീവിത പങ്കാളി ഒരു നാള്‍ കയ്യൊഴിഞ്ഞു പോയാലോ മരിച്ചു പോയാലോ അവരുടെ ജീവിതം നിലച്ചു പോകരുതല്ലോ. ആ ദുരന്തങ്ങള്‍ക്കു ശേഷമല്ല അവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടത്. രക്ഷകരാകാന്‍ നമുക്ക് വേറെയും അവസരങ്ങള്‍ കിട്ടും. ഔദ്യോഗിക ജീവിതത്തിലുടനീളം എല്ലാക്ലാസുകളിലും വര്‍ഷങ്ങളോളം ഞാന്‍ പറഞ്ഞു നടന്നതും ഇതു തന്നെ . പഠനവും എന്തെങ്കിലും തൊഴില്‍ പ്രാപ്തിയും ആകാതെ വിവാഹത്തില്‍ ചെന്ന് തല വെക്കരുതെന്ന് . പെണ്‍കുട്ടികളുടെ അധികാരി ചമയുന്ന വീട്ടുകാരെയും കല്യാണമായില്ലേ എന്ന് കുത്തിത്തിരിക്കുന്ന ബന്ധുമിത്രങ്ങളെയും നിലക്കു നിര്‍ത്താനെങ്കിലും ഈ നിയമം അത്യാവശ്യമാണ്. ബാക്കി ഒക്കെ അതിനു ശേഷം’, ഇതാണ് ശാരദക്കുട്ടി കുറിച്ചത്. 1978 മുതല്‍ സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം ഇന്ത്യയില്‍ 18 വയസാണ്. ഇത് മാറേണ്ട സമയം അതിക്രമിച്ചു. വിവാഹപ്രായം 21 വയസ്സാക്കി ഉയർത്താനുള്ള തീരുമാനത്തിനെതിരെ സമ്മിശ്ര അഭിപ്രായമാണ് എങ്ങും ഉയരുന്നത്.