രാഷ്ട്രീയ കൊലപാതകം വീണ്ടും കേരളത്തിലെ ജനങ്ങളെ അസ്വസ്ഥമാകുമ്പോള്‍ ജനങ്ങളുടെ ജീവന് സംരക്ഷണം തരാന്‍ കഴിയാത്ത സര്‍ക്കാരിനെ ഞങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞ് പലരും രംഗത്തെത്തി തുടങ്ങി. പിണറായി സര്‍ക്കാരില്‍ വിശ്വാസിച്ചിരുന്നവര്‍ പോലും ഭരണത്തില്‍ എതിര്‍പ്പ് കാണിച്ചു തുടങ്ങി. കേരളത്തിലെ ക്രമസമാധാന നില തകരുന്ന അവസ്ഥയിലേക്കെത്തുമ്പോള്‍ പട്ടാള ഭരണം ഏര്‍പ്പടുത്തേണ്ട സാഹചര്യം ഉണ്ടാകുമോ എന്നാണ് പലരും ചോദിക്കുന്നത്. കേന്ദ്രം ശക്തമായ കാവല്‍ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണെന്നും പറയുന്നുണ്ട്. പ്രമുഖ നേതാക്കള്‍ ഈ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് അപലപിച്ചപ്പോള്‍ കേന്ദ്രം ഇതില്‍ ഇടപെടുമോ എന്നാണ് ചോദിക്കുന്നത്. ഗവര്‍ണര്‍ അടക്കം ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. ഹൈക്കോടതിയില്‍ നിന്നുവരെ കേരള പോലീസിനുനേരെ ഉയരുന്ന വിമര്‍ശനം അങ്ങേയറ്റമാണ്. കേരളത്തിന് കാവല്‍ ആകാന്‍ കേരള പോലീസിന് കഴിയുന്നില്ലെങ്കില്‍ ഇവരുടെ പ്രവര്‍ത്തനം എന്തിനാണെന്നുള്ള ചോദ്യം വരെ ഹൈക്കോടതിയില്‍ ഉയര്‍ന്നതാണ്. മണിക്കൂറുകള്‍ കൊണ്ടാണ് രണ്ട് കൊലപാതകം നടന്നിരിക്കുന്നത്.
ഈ പ്രതികാരവും ചോരക്കറയും ഇവിടം കൊണ്ട് അവസാനിക്കുന്നില്ല എന്നതാണ് വിലയിരുത്തല്‍. ഇങ്ങനെ വരുമ്പോള്‍ വരും ദിവസങ്ങള്‍ നിര്‍ണായകമാണ്. ഏതുനിമിഷവും കേരളത്തിലൊരു ബോംബ് പൊട്ടാം. ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകം അപ്രതീക്ഷിതമായിരുന്നുവെന്നാണ് എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയത്. ഇത് തന്നെയല്ലെ പൊലീസിന്റെ ഇന്റലിജന്‍സ് വീഴ്ച എന്നേ ചോദിക്കാനുള്ളൂ.
രഞ്ജിത്ത് ശ്രീനിവാസന്‍ അക്രമികള്‍ ലക്ഷ്യം വയ്ക്കുന്നവരില്‍ ഉള്‍പ്പെട്ടിരുന്നതായി യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കൊലപാതകം പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാല്‍ തടയാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ കൊലപാതകം തടയുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസന്വേഷണ ചുമതലയുള്ള സാഖറെ വിശദീകരണം നല്‍കിയത്.
ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ കെഎസ് ഷാനിന്റെ കൊലപാതകത്തിന് ശേഷം 12 മണിക്കൂറിനുള്ളില്‍ തന്നെയാണ് രഞ്ജിത്ത് കൊല ചെയ്യപ്പെട്ടത്. ആദ്യത്തെ കൊലപാതകത്തിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളെ മനസ്സിലാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. ചിലരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ രണ്ടാമത്തെ കൊലപാതകം സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നു. രഞ്ജിത്തിനെ ലക്ഷ്യമിടുമെന്ന് സൂചനയില്ലായിരുന്നു. അത്തരം സൂചന ലഭിച്ചിരുന്നുവെങ്കില്‍ അത് തടയാമായിരുന്നുവെന്നാണ് സാഖറെ പറയുന്നു. ഒരു കൊല നടന്നപ്പോള്‍ സെക്കന്റിനുള്ളില്‍ പരിസരത്തും മറ്റും പോലീസ് സുരക്ഷ നല്‍കാതെ ഉറങ്ങുകയായിരുന്നോ എന്നാണ് ചോദിക്കാനുള്ളത്.
സംഭവത്തിന് പിന്നാലെ സ്ഥലത്തെ ക്രമസമാധാനം നിലനിര്‍ത്തുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും, അതിനാല്‍ എല്ലാവരും അതിന്റെ തിരക്കിലായിരുന്നുവെന്നുമാണ് സാഖറെ പറയുന്നത്. രാഷ്ട്രീയ കൊലപാതകളുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ അതിനു താഴെ ആളുകള്‍ വന്ന് നിരവധി കമന്റുകള്‍ ഇടുകയാണ്. ഞങ്ങള്‍ എവിടെയാണ് സുരക്ഷിതര്‍ എന്നാണ് പലരും ചോദിക്കുന്നത്. ഈ സര്‍ക്കാരില്‍ ഞങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും ചോദിക്കുന്നുണ്ട്.
പോലീസിന്റെ കണക്കുകൂട്ടല്‍ പിഴച്ചതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മണ്ണഞ്ചേരിയില്‍ നിന്ന് അകലെയായതിനാല്‍ ആലപ്പുഴ നഗരത്തില്‍ കാര്യമായ പോലീസ് പരിശോധന നടന്നില്ല. നഗരത്തില്‍ പോലീസ് ശ്രദ്ധ എത്താന്‍ സാധ്യയില്ലെന്ന നിഗമനത്തിലാകണം അക്രമികള്‍ നഗരത്തില്‍ താമസിക്കുന്ന നേതാവിനെ ലക്ഷ്യമിട്ടതെന്നാണ് കരുതുന്നത്. ഈ കൊലപാതകത്തില്‍ വലിയ വില പിണറായി സര്‍ക്കാര്‍ കൊടുക്കേണ്ടി വരുമെന്നും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ഇങ്ങനെ പോയാല്‍ പിണറായി സ്വാഹ എന്നും തലക്കെട്ടുകളോടെ ജനം പ്രതിഷേധിക്കുന്നു.