സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് കര്‍ശന പരിശോധന നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം നടന്ന ആലപ്പുഴ. ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി അതീവ ജാഗ്രത പുലര്‍ത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയത്. നിലവിൽ അവധിയിലുള്ള പോലീസുകാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവരുടെ ഓഫീസുകളിലുണ്ടാകണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കയച്ച സര്‍ക്കുലറിലാണ് ഈ നിര്‍ദ്ദേശമുള്ളത്. ഇനിയുള്ള മൂന്ന് ദിവസം വാഹനപരിശോധന കർശനമാക്കും. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്താനനും നിര്‍ദേശം നൽകിയിട്ടുണ്ട്. സംഘർഷം ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് മേലുദ്യോഗസ്ഥർ ചുമതലയിൽ ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്. പ്രശ്നക്കാരായ നേതാക്കളെ മുൻകരുതൽ കസ്റ്റഡിയിലെടുക്കും. അതിന്റെ ഭാഗമായി ഇത്തരക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും ഡി ജി പി അറിയിച്ചു. ഇരട്ടകൊലപാതകങ്ങള്‍ തടയുന്നതില്‍ പൊലീസ് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡി ജി പി അനില്‍ കാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം ആലപ്പുഴയിലെ കൊലപാതങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണമെന്നു പറഞ്ഞ ഗവര്‍ണര്‍ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ കാരണങ്ങളാൽ മരണം ഉണ്ടാവരുതെന്നും നിയമം ആരും തന്നെ കയ്യില്‍ എടുക്കരുത് എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളേയും ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാൽ സ്വന്തം പാർട്ടിക്കാർ കൊലകത്തിക്കിരയാകുമ്പോൾ മണിക്കൂറുകൾക്കുള്ളിൽ പിണറായി വിജയൻറെ പോലീസുകാർ പ്രതികളെ പിടികൂടുമ്പോൾ എന്തുകൊണ്ട് മറ്റു പാർട്ടിക്കാർ മരിക്കുമ്പോള് വെറുതെ അപലപിച്ചു തടിതപ്പുന്നു. മറ്റുള്ള പാർട്ടികളിലെ ആളുകൾ രാഷ്ട്രീയ പക മൂലം കത്തിയ്ക്ക് ഇരയാകുമ്പോൾ എന്തുകൊണ്ട് അവരുടെ കൊലയ്ക്ക് പിന്നിലുള്ള പ്രതികളെ കണ്ടെത്തുന്നില്ല..ദിവസങ്ങൾ കഴിയുംതോറും കേസ് തേച്ചുമായ്ച്ചു കളയുന്ന ഒരു പ്രവണതയാണ് കാണാറുള്ളത്. മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനെന്നവണ്ണം കൊലനടത്തിയ പ്രതികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടുന്നതിനായി കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതേസമയം കേരളത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ആർ എസ് എസ് ,എസ് ഡി പി ഐ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കൂടാതെ ഭൂരിപക്ഷ വര്‍ഗിയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും മാറി മാറി പുണരുന്ന സര്‍ക്കാരാണ് സംസ്ഥാനത്തെ ഈ സ്ഥിതിയില്‍ എത്തിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ബി ജെ പിക്കാരും എസ് ഡി പി ഐക്കാരും പ്രതിപട്ടികയിൽ വരുന്ന കേസുകളിൽ കുറ്റവാളികളെ പിടിക്കാൻ പൊലീസിന് താല്പര്യമില്ലെന്നും സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുന്നുവെന്നും കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വർഗീയ ചേരിതിരിവുണ്ടാകാതിരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചാൽ അത് പിന്തുണയ്ക്കുമെന്നും മറിച്ച് ഇതിൽനിന്നും ലാഭം ഉണ്ടാക്കാനാണ് സർക്കാർ ശ്രെമമെങ്കിൽ ചെറുത്ത്തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.