രണ്ട് കുടുംബങ്ങള്‍ ഇനി അനാഥര്‍. ആ സങ്കട കടലില്‍ മുങ്ങി താണ് കേരളവും. നാല് പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണീരിന് ആര് സമാധാനം പറയും. ആലപ്പുഴയിലെ ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ഇന്ന് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ബിജെപി. ബിജെപിയോട് സര്‍ക്കാര്‍ അസഹിഷ്ണുത തുടരുകയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിക്കുന്നു. കൊലപാതക്കേസില്‍ പെട്ട സ്വന്തം പാര്‍ട്ടിക്കാരെ പൊതുമുതല്‍ ചിലവാക്കി രക്ഷിക്കുന്നതും, മറ്റു പാര്‍ട്ടിക്കാരുടെ കാര്യത്തില്‍ ശരിയായ അന്വേഷണത്തിനു താല്പര്യമില്ലാത്തതും ഒരുപോലെ അപലപനീയമാണെന്നാണ് വിലയിരുത്തല്‍. കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് പൊലീസും സംസ്ഥാന സര്‍ക്കാരും അനാദരവ് കാണിച്ചു എന്ന് ആരോപിച്ചാണ് ബി.ജെ.പി യോഗം ബഹിഷ്‌കരിച്ചത്.
മന്ത്രിമാരായ സജി ചെറിയാന്‍, പി.പ്രസാദ്, എം.പിമാര്‍, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഇന്നും തുടരുന്നുണ്ട്. ആലപ്പുഴ നഗരസഭയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പെട്രോളിങ്ങ് ശക്തമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൊലീസ് പിക്കറ്റും തുടരും.
മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് വിട്ടുനല്‍കുന്നത് മനപൂര്‍വ്വം വൈകിപ്പിച്ചുവെന്നും ബിജെപി ആരോപിക്കുന്നുണ്ട്. ആര്‍ടിപിസിആര്‍ പരിശോധനയും ഇന്‍ക്വസ്റ്റ് നടപടികളും വൈകിയതോടെ ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം നടന്നില്ല. തിങ്കളാഴ്ചയാണ് നടത്തിയത്. ഇത് ബോധപൂര്‍വ്വമാണെന്നും ബിജെപി ആരോപിക്കുന്നു. സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ എതിരല്ലെന്നും എന്നാല്‍ രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് സഹിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
പോലീസും സര്‍ക്കാരും ഒരുപോലെ അവഗണന കാണിച്ചു. എസ്ഡിപിഐക്കും തീവ്രവാദ ശക്തികള്‍ക്കും വേണ്ട എല്ലാ പരിഗണനയും നല്‍കുകയാണ് സര്‍ക്കാരെന്നും ഇവര്‍ ആരോപിക്കുന്നു. ആലപ്പുഴയില്‍ നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷിയോഗം വെറും പ്രഹസനമാണെന്ന് കെ സുരേന്ദ്രന്‍ പറയുന്നു. സര്‍ക്കാരിന്റെ സൗകര്യത്തിനാണ് കാര്യങ്ങള്‍ നടത്തുന്നത്. തങ്ങള്‍ സമാധാനത്തിന് എതിരല്ലെന്നും, കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം സൗകര്യപ്രദമായ സമയത്ത് യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
ഇന്നലെ രാത്രിയിലാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ വെട്ടേറ്റ് മരിക്കുന്നത്. അതേസമയം,ഇന്ന് പുലര്‍ച്ചെയാണ് ബിജെപി നേതാവ് രഞ്ജിത്തിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം അഞ്ചു പേരടങ്ങിയ അക്രമി സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ബിജെപി നേതാവായ രഞ്ജിത്തിന്റെ കൊലപാതകം നടന്നത്. ആലപ്പുഴ വെള്ളക്കിണറിലായിരുന്നു സംഭവം. രഞ്ജിത്തിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് 15 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ രണ്ട് കൊലപാതകങ്ങളും നടന്നിരിക്കുന്നത്.
ഷാനിന്റെ കൊലപാതകത്തിന്പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ആര്‍എസ്എസ് ഭീകരതയെന്നാണ് ആരോപണം. പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറും ആരോപിച്ചു. ഒരു പ്രകോപനവുമില്ലാതെ ഷാനെ വെട്ടിക്കൊന്നത് സംസ്ഥാനത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണെന്നും എസ്.ഡി.പി.ഐ പറഞ്ഞു.ഇരു കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.