നടി ഐശ്വര്യ റായിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. പനാമ പേപ്പേഴ്സ് രേഖകളുമായി ബന്ധപ്പെട്ട ഒരു കേസിൻ്റെ അന്വേഷണത്തിനായാണ് ഐശ്വര്യയ്ക്ക് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. കേസിൽ ഐശ്വര്യയുടെ മൊഴി രേഖപ്പെടുത്താനായി ഇന്നു തന്നെ ഹാജാരാകാനാണ് നടിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
2002ലെ കള്ളപ്പണ നിരോധന നിയമപ്രകാരം വിഷയത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കലിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഈ കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമാണ് നടപടി എന്നുമാണ് വാര്‍ത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോര്‍ട്ട്.
രണ്ടേകാൽ ലക്ഷത്തോളം ധനകാര്യ ഇടപാടു സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 2016 ഏപ്രിലിൽ പുറത്തു വന്ന ഒരു കോടിയിലധികം രേഖകളാണ് പനാമ പേപ്പേഴ്സ് എന്ന് അറിയപ്പെടുന്നത്. പനാമയിലെ വൻകിട ധനകാര്യ സ്ഥാപനമായ മോസാക്ക് ഫോൻസെക്ക എന്ന സ്ഥാപനത്തിൻ്റെ 1970 മുതലുള്ള ലേഖകളാണ് പുറത്തായത്. ഇവയിൽ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും താരങ്ങളുടെയും അനധികൃത ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ഉണ്ടായിരുന്നു.
ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരത്തില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 2000 മുതല്‍ 2004 വരെയുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് ഐശ്വര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഐശ്വര്യ എപ്പോള്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കാരണം ഇതിന് മുമ്പ് രണ്ട് തവണ ഐശ്വര്യയ്ക്ക് ഇഡി കത്തയച്ചെങ്കിലും രണ്ട് തവണയും ഐശ്വര്യ ഹാജറായിരുന്നില്ല.