പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിവാഹപ്രായം കുറഞ്ഞത് 21 ആക്കണമെന്ന തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാരെത്തിയത്. പ്രായപരിധി ഉയര്‍ത്തുന്നത് എന്തിനാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും ഇതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്ന് യെച്ചൂരി അറിയിച്ചു. അതേസമയം, പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സില്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
രാജ്യത്ത് 18 വയസ്സ് പൂര്‍ത്തിയായ വ്യക്തിക്ക് അവര്‍ക്ക് ഇഷ്ടമുള്ള ആളോടൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പ് നല്‍കുന്നത്. നിയമപരമായ വിവാഹത്തിന് 21 വയസ്സ് ആവണം എന്നല്ലാതെ എന്ത് മാറ്റമാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും യെച്ചൂരി ചോദിച്ചു. ഇത് സര്‍ക്കാര്‍ വ്യക്തമാക്കണം. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞതിന് ശേഷം പാര്‍ലമെന്റില്‍ ഇതിനെ എതിര്‍ക്കുന്നതടക്കമുള്ള നടപടികളിലേക്ക് പാര്‍ട്ടി കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 18 വയസ്സായാല്‍ പ്രായപൂര്‍ത്തിയായ വ്യക്തിയായാണ് കണക്കാക്കുന്നത്. ഇതില്‍ ലിംഗസമത്വവുമയി എന്ത് ബന്ധമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം ഈ തീരുമാനം എടുത്തതെന്നാണ് പറയുന്നതെങ്കില്‍ ആദ്യം പോഷകാഹാരക്കുറവ് പോലെയുള്ള പ്രശ്നങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടതെന്ന് യെച്ചൂരി വ്യക്തമാക്കി.
എന്നാല്‍, ഇക്കാര്യത്തില്‍ സിപിഎമ്മിന് ആശയക്കുഴപ്പമൊന്നുമില്ലെന്ന് കോടിയേരി. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നിറവേറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീശാക്തീകരണത്തിനായി നടത്തുന്ന ഈ നീക്കം തീര്‍ത്തും ഫലപ്രദമല്ല എ.ഐ.ഡി.ഡബ്ള്യൂ.എ പ്രസ്താവനയില്‍ പറഞ്ഞു.അതേസമയം കെ റെയില്‍ പദ്ധതിയില്‍ നിന്നും ഇനി പിന്നോട്ടില്ലെന്നും കോടിയേരി വ്യക്തമാക്കുകയുണ്ടായി.