കെ റെയില്‍ പദ്ധതിയില്‍ ശശി തരൂരിന്റെ നിലപാട് വ്യാപക വിമര്‍ശനത്തിന് കാരണമാകുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ അംബാസഡര്‍ ആണ് ശശി തരൂര്‍ എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറയുന്നു. കോണ്‍ഗ്രസിന്റെ നിലപാടില്‍ നിന്ന് ശശി തരൂരിന്റെ മാത്രം എന്താണെന്ന് കോണ്‍ഗ്രസാണ് വ്യക്തമാക്കേണ്ടത്. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് എടുത്തുകൊണ്ടിരിക്കുന്നതെന്നും വി മുരളീധരന്‍ വിമര്‍ശിക്കുന്നു.
കെ റെയില്‍ പദ്ധതിയെ ആദ്യം മുതലേ എതിര്‍ത്തവരാണ് കോണ്‍ഗ്രസ്. കുടിയൊഴിപ്പിക്കപ്പെടുന്ന ആളുകള്‍ക്ക് ഒപ്പമാണ് കോണ്‍ഗ്രസ് എങ്കില്‍ ആദ്യം ചെയ്യേണ്ടത് ശശി തരൂരിനോട് വിശദീകരണം ചോദിക്കുകയല്ല ശശി തരൂരിന്റെ നിലപാട് തിരുത്തിക്കാനാണ് നോക്കേണ്ടതെന്നും മുരളീധരന്‍ പറയുന്നു. നിലപാട് തിരുത്തുന്നില്ലെങ്കില്‍ തുടര്‍ന്ന് കോണ്‍ഗ്രസ് എന്ത് ചെയ്യും എന്നുള്ളത് ജനങ്ങളോട് തുറന്നു പറയുകയുമാണ് വേണ്ടത് എന്നും മുരളീധരന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നടത്തിയ നീക്കത്തെ തരൂര്‍ പിന്തുണച്ചിരുന്നില്ല. ഇതിനെതിരെ സുധാകരന്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തരൂരിനെ താക്കീത് ചെയ്യണമെന്ന ആവശ്യം പോലും സംസ്ഥാന ഘടകത്തില്‍ നിന്നുണ്ടായി. സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രിയേയും തരൂര്‍ അഭിനന്ദിച്ചതും പാര്‍ട്ടിക്ക് ക്ഷീണമായി എന്നാണ് വിലയിരുത്തല്‍.
കെ റെയില്‍ വിഷയത്തില്‍ പഠിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്ന തരൂരിന്റെ പ്രസ്താവനയില്‍ തെറ്റൊന്നും കാണുന്നില്ല എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്. വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. പക്ഷെ പാര്‍ട്ടി ഔദ്യോഗികമായി ഒരു നിലപാട് എടുക്കുന്നത് വരെ മാത്രമേ അത് പാടുള്ളൂ. പാര്‍ട്ടി എല്ലാവരുമായും ചര്‍ച്ച ചെയ്യും അതിന് ശേഷം ഒരു നിലപാട് എടുക്കും ആ നിലപാടുമായെ പ്രവര്‍ത്തകര്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അതിനോടൊപ്പം തരൂരും നില്‍ക്കേണ്ടി വരുമെന്നും കെ.സി വേണുഗോപാല്‍ പറയുകയുണ്ടായി.
കോണ്‍ഗ്രസ് പദ്ധതിക്ക് എതിരല്ലെന്നും കോണ്‍ഗ്രസിനകത്ത് തന്നെ പദ്ധതിയെക്കുറിച്ച് വ്യത്യസ്ത നിലപാടുള്ള ആളുകള്‍ ഉണ്ടെന്നുമാണ് സുധാകരന്‍ പറഞ്ഞത്. എന്നാല്‍, അത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവര്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരുമെന്ന് സുധാകരന്‍ ഓര്‍മ്മിപ്പിച്ചു. തരൂരിനോട് ഉള്ള അഭ്യര്‍ത്ഥന അതാണ്. അദ്ദേഹത്തോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയട്ടുണ്ടെന്നും, നേരിട്ട് സംസാരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.