സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുമ്പോള്‍ നിലപാടി കര്‍ശനമാക്കി പിന്നോട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും ഗവര്‍ണറുടെ നീക്കത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുമ്പോഴും കാര്യമായ കുഴപ്പമുണ്ടെന്ന് പറയുമ്പോഴും ചുട്ട മറുപടിയാണ് ഗവര്‍ണര്‍ നല്‍കുന്നത്. ഇയാള്‍ക്കെന്താ ഈ വീട്ടില്‍ കാര്യം എന്ന് ചോദിച്ച പോലെ മുഖ്യമന്ത്രിക്കെന്താ സര്‍വ്വകലാശാലയില്‍ കാര്യം എന്നാണ് ഗവര്‍ണര്‍ ചോദിക്കുന്നത്.
സര്‍വ്വകലാശാലകളില്‍ മുഖ്യമന്ത്രിക്ക് എന്ത് കാര്യമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. തന്നെ സംഘി എന്നു വിളിക്കുന്നവര്‍ വിളിക്കട്ടെ. വിസി നിയമനത്തില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കുന്നു. ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് സിപിഐ മുഖപത്രം ജനയുഗവും രംഗത്ത് വന്നിരിക്കുന്നത്. ബിജെപിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്‍കുന്നത് വായിക്കുകയാണ് ഗവര്‍ണറെന്നും പദവിയുടെ മഹത്വം മനസ്സിലാക്കാതെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ജനയുഗം വിമര്‍ശിക്കുന്നു.
വൈസ് ചാനസലര്‍ നിയമനവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമാണെന്നും വിവാദത്തിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശം ഉണ്ടോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഗവര്‍ണര്‍ ഇതിനുമുന്‍പും ഇങ്ങനെ പ്രതികരിച്ചിട്ടുണ്ട്. മാധ്യമശ്രദ്ധ നേടുകയും ആരുടെയൊക്കെയോ പ്രീതി നേടുകയുമാണ് ലക്ഷ്യമെന്നും സിപിഐ ആരോപിക്കുന്നു. ഗവര്‍ണര്‍മാര്‍ ബിജെപിയുടെ രാഷ്ട്രീയ പാവയായി മാറരുതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ അതിലൊരാളായി മാറാന്‍ ശ്രമിക്കുകയാണെന്നും സിപിഐ കുറ്റപ്പെടുത്തുന്നു.
ചാന്‍സിലര്‍ പദവി ഒഴിയരുതെന്നാണ് ഇന്നലെ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍, ഗവര്‍ണര്‍ ഒരുവിധത്തിലും അടുക്കുന്നില്ല. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ പുനഃപരിശോധിക്കുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ ആറ് ദിവസമായി ഭരണത്തലവന്‍ ഇല്ലാത്ത അവസ്ഥയാണ്. സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദ്ദേശമാണ് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ല. വിസിമാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിവിധ പരാതികള്‍ ഇതൊക്കെ തീര്‍പ്പാക്കേണ്ടത് ചാന്‍സിലറായ ഗവര്‍ണറാണ്. ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ഫലം പരാജയമായതോടെ സര്‍ക്കാര്‍ ഇപ്പോള്‍ വിമര്‍ശനപരമായിട്ടാണ് നേരിടുന്നത്. ഇത് കൂടുതല്‍ കാര്യങ്ങളെ വഷളാക്കി. ഗവര്‍ണറുടെ ആരോപണത്തില്‍ എങ്ങും തൊടാതെയുള്ള മുഖ്യമന്ത്രിയുടെ മറുപടി വാക്ക് പോരിന് ശക്തി കൂട്ടി. കാലടി വിസി നിയമനത്തില്‍ സര്‍വ്വകലാശാല ചട്ടം മറയാക്കി ഇഷ്ടക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതാണ് ഗവര്‍ണറെ ഏറ്റവുമൊടുവില്‍ പ്രകോപിച്ചതെന്നാണ് സൂചന. സെര്‍ച്ച് കമ്മിറ്റിയൊക്കെ നോക്കു കുത്തിയായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്.
സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ തസ്തികയിലേക്കും മറ്റും യോഗ്യതയുള്ള പലരും അപേക്ഷക്കാന്‍ മടിക്കുകയാണ്. ആ നിയമനം ലഭിക്കില്ലെന്ന് അവര്‍ക്കറിയാം. സിപിഎം ആ പോസ്റ്റ് അവരുടെ ഇഷ്ടക്കാര്‍ക്ക് നല്‍കുന്ന അവസ്ഥയാണെന്നും വിഡി സതീശന്‍ പറയുകയുണ്ടായി.